കാസർഗോഡ്: ആരിക്കാടിയില്‍ ഓട്ടോറിക്ഷയില്‍ കടത്തിക്കൊണ്ട് വന്ന 173 ലിറ്ററോളം കർണ്ണാടക മദ്യവുമായി രണ്ട് പേരെ എക്സൈസ് പിടികൂടി. ഗണേഷ് (39), രാജേഷ് (45) എന്നിവരാണ് പിടിയിലായത്. കാസർഗോഡ് എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡിലെ എക്സൈസ് ഇൻസ്പെക്ടർ ജെ.ജോസഫും പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. എക്സൈസ് പ്രിവന്റീവ് ഓഫീസർമാരായ അജീഷ്.സി, സിവില്‍ എക്സൈസ് ഓഫീസർമാരായ മഞ്ജുനാഥൻ.വി, മോഹന കുമാർ, രാജേഷ്.പി എന്നിവരും കേസ് കണ്ടെടുത്ത എക്സൈസ് സംഘത്തിലുണ്ടായിരുന്നു.
മറ്റൊരു സംഭവത്തില്‍ ചാലക്കുടി റെയില്‍വേ സ്റ്റേഷന് സമീപത്തു നിന്നും വില്‍പ്പനയ്ക്കായി കടത്തിക്കൊണ്ട് വന്ന 1.6 കിലോഗ്രാം കഞ്ചാവുമായി ഒഡീഷ സ്വദേശിയെ അറസ്റ്റ് ചെയ്തു. ഒഡീഷ കാണ്ഡഗുഡ സ്വദേശിയായ ബസന്ത ഭോയ് എന്നയാളാണ് പിടിയിലായത്. ചാലക്കുടി റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ സി.യു ഹരീഷും പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. പാർട്ടിയില്‍ എക്സൈസ് ഇൻസ്പെക്ടർ അനീഷ് കുമാർ പുത്തില്ലൻ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ രാജു കെ.കെ, ശിവൻ എൻ.യു, ഷിജു വർഗ്ഗീസ്, വനിത സിവില്‍ എക്സൈസ് ഓഫീസർ കാവ്യ കെ.എസ് എന്നിവരും ഉണ്ടായിരുന്നു.