തിരുവനന്തപുരം: കിഫ്ബി റോഡുകളില്‍ ടോള്‍ കൊണ്ടുവരാനുള്ള നീക്കം നിയമസഭയില്‍. കിഫ്ബിയുടെ പേരില്‍ കെ-ടോള്‍ പിരിക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്ന് നിയമസഭയില്‍ പ്രതിപക്ഷം ആരോപിച്ചു. സംസ്ഥാനത്ത് കിഫ്ബി പദ്ധതികള്‍ നിലയ്ക്കുന്നുവെന്നതില്‍ പ്രതിപക്ഷ എംഎല്‍എ റോജി എം ജോണ്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടി.
കിഫ്ബി ജനങ്ങളുടെ ബാധ്യത ആകുന്നുവെന്ന് അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയ റോജി എം ജോണ്‍ ആരോപിച്ചു. ഒന്നാം പിണറായി സർക്കാർ പതിനായിരം കോടിയുടെ പദ്ധതി മാത്രമാണ് നടപ്പാക്കിയത്. ഇത് വരെ പൂർത്തിയായത് 18,000 കോടിയുടെ പദ്ധതി മാത്രമാണ്. ഒച്ചിഴയുന്ന വേഗത്തിലാണ് കിഫ്ബി വഴിയുള്ള വികസനം. കിഫ്ബി റോഡുകളിലൂടെ ഇനി കെ ടോളുകളും സംസ്ഥാനത്ത് വരുമെന്നാണ് വിവരം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കേരളത്തിലെ ഒരു പാലത്തിനും റോഡിനും ടോള്‍ ഉണ്ടാകില്ലെന്നായിരുന്നു കിഫ്ബിയുടെ പിതാവ് തോമസ് ഐസക് നിയമസഭയില്‍ പറഞ്ഞിരുന്നത്. ഇപ്പോള്‍ സ്ഥിതി മാറുകയാണ്. നികുതി വരുമാനം ആണ് കിഫ്ബിയിലേക്ക് വകമാറ്റുന്നത്. ഇടത് മുന്നണിയില്‍ പോലും അഭിപ്രായ ഐക്യമില്ലെന്നും എന്താണ് കിഫ്ബി ടോളില്‍ ഇടത് നയമെന്നും റോജി എം ജോണ്‍ ചോദിച്ചു.