കൊല്ലം കടയ്ക്കലില്‍ സ്കൂള്‍ പരിസരത്ത് കഞ്ചാവ് വിൽപ്പന; രണ്ട് പേർ പിടിയിൽ

കൊല്ലം: കൊല്ലം കടയ്ക്കലില്‍ സ്കൂള്‍ വിദ്യാർത്ഥികള്‍ക്ക് കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ രണ്ട് പേരെ പിടികൂടി. അനസ്, അസലം എന്നിവരെയാണ് പിടികൂടിയത്. ഇവരില്‍ നിന്ന് 32 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ഇവർ മറ്റ് നിരവധി മയക്ക് മരുന്ന് കേസിലെയും പ്രതികളാണെന്ന് പൊലീസ് പറയുന്നു. കടയ്ക്കല്‍ കാഞ്ഞിരത്തുമുട്ടില്‍ നവാസ് എന്നയാളുടെ വീട്ടില്‍ നിന്നാണ് രണ്ടു പേരെ കടയ്ക്കല്‍ പൊലീസ് സബ് ഇൻസ്പെക്ടർ ജ്യോതിഷിന്റെ നേതൃത്വത്തില്‍ ഉള്ള പോലീസ് സംഘം പിടികൂടിയത്. നിരവധി കഞ്ചാവ് കേസുകളില്‍ പ്രതിയും കാപ്പ കേസില്‍ ജയിലില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളുമാണ് നവാസ്. ഇയാളുടെ കഞ്ചാവ് വില്‍പ്പന സംഘത്തിലെ രണ്ട് പേരാണ് പിടിയിലായത്. കഞ്ചാവ് വില്‍പ്പന നടത്തിയ ശേഷം ബാക്കി കഞ്ചാവും പണവും ഏല്‍പ്പിക്കാൻ നവാസിന്റെ വീട്ടില്‍ എത്തിയപ്പോഴായിരുന്നു പൊലീസ് പിടികൂടിയത്. ഇവരുടെ കൈയില്‍ നിന്ന് 32 ഗ്രാം കഞ്ചാവും രണ്ട് സെറ്റ് ഒ.സി.ബി പേപ്പറും 2500 രൂപയും പൊലീസ് പിടികൂടി.

Advertisements

പിടിക്കപ്പെടുന്ന സമയം നവാസ് വീട്ടില്‍ ഇല്ലായിരുന്നു. അറസ്റ്റിലായ അസ്‌ലമിന്റെ ഒന്നര വർഷം മുൻപ് കടയ്ക്കല്‍ പൊലീസ് ഇതേ വീട്ടില്‍ നിന്ന് എം.ഡി.എം.എ കേസില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്ന് ഇയാള്‍ റിമാൻഡിലായിരുന്നു. പിന്നീട് എക്സൈസ് സംഘം 25 കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലും ഇയാള്‍ പ്രതിയായി. രണ്ടാഴ്ച മുമ്പ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയ അസ്‌ലം, വീണ്ടും കഞ്ചാവ് കച്ചവടം ആരംഭിക്കുകയായിരുന്നു. രണ്ടാം പ്രതിയായ അനസ് കഞ്ചാവ് കേസിലും നിരവധി അടിപിടി കേസുകളിലും ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. മൂന്ന് പേരും ചേർന്ന് കടയ്ക്കലിലെ സ്കൂള്‍, കോളേജ് മേഖലകളില്‍ ലഹരി വസ്തുക്കളുടെ വില്‍പന നടത്തിവരുന്നതായി പൊലീസിന് വിവരം ലഭിക്കുകയായിരുന്നു. കടയ്ക്കലിൽ കഴിഞ്ഞ ദിവസം ചുമതല ഏറ്റെടുത്ത സബ് ഇൻസ്പെക്ടർ ജ്യോതിഷ് ഗ്രേഡ് എസ്.ഐ ഷാജി സീനിയർ സിവില്‍ പൊലീസ് ഓഫീസർമാരായ അൻസാർ, ബിജു സിവില്‍ പൊലീസ് ഓഫീസർ ശ്യാം എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

Hot Topics

Related Articles