ജില്ലയിലും ലഹരി  കേസുകള്‍ വര്‍ധിച്ചു വരുന്നു :  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു; ഡോ വന്ദനാ ദാസിന്റെ പേരില്‍ കോട്ടയം ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന വന്ദനം -ലഹരിമുക്ത നവകേരളം പദ്ധതിയ്ക്ക് തുടക്കമായി 

കോട്ടയം:  ജില്ലയിലും ലഹരി സംബന്ധമായ കേസുകള്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചു വരികയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു. ‘വന്ദനം’ സ്‌കൂള്‍തല ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കെ വി ബിന്ദു. കുട്ടികളിലേക്ക് ലഹരി എത്തുന്ന വഴികള്‍ തിരിച്ചറിയുക എന്നതാണ് ഇന്നത്തെ ഏറ്റവും വലിയ വെല്ലുവിളിയെന്ന് ജില്ലാ കളക്ടര്‍ ജോണ്‍ വി സാമുവലും പറഞ്ഞു. 

Advertisements

ഡ്യൂട്ടിയ്ക്കിടെ കൊലചെയ്യപ്പെട്ട കടുത്തുരുത്തി സ്വദേശിനി ഡോ വന്ദനദാസിന്റെ പേരില്‍ കോട്ടയം ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന പരിപാടിയാണ് വന്ദനം -ലഹരിമുക്ത നവകേരളം. ഇതിന്റെ ഭാഗമായി സ്‌കൂള്‍തല ലഹരിവിരുദ്ധപ്രവര്‍ത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനവും ജാഗ്രതാസമിതി കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്കുള്ള ഏകദിന ശില്‍പശാലയും കോട്ടയം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ലഹരി കൈമാറ്റം സംബന്ധിച്ചുള്ള കേസുകളും ലഹരി ഉപയോഗിച്ചതിന് ശേഷമുള്ള കുറ്റകൃത്യങ്ങളും കേരളത്തില്‍ വര്‍ധിച്ചു വരികയാണെന്ന് കെ വി ബിന്ദു പറഞ്ഞു. കോട്ടയം ജില്ലയിലും ഇത്തരം കേസുകള്‍ നാള്‍ക്കുനാള്‍ വന്‍തോതില്‍ വര്‍ധിക്കുകയാണ്. ലഹരി ഉത്പാദനം കേരളത്തിലല്ലെങ്കിലും ഉപഭോഗം വന്‍തോതില്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ലഹരിയെ പ്രതിരോധിക്കാന്‍ പൊതുസമൂഹം ഒറ്റക്കെട്ടായി നിന്നാല്‍ മാത്രമേ സാധ്യമാകുകയുള്ളൂവെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കാനും ഇതിനായുള്ള ആശയങ്ങളെ പ്രോത്സാഹിപ്പിക്കാനും ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഏത്ര പണം വേണമെങ്കിലും കണ്ടെത്താനും ജില്ലാ പഞ്ചായത്ത് പൂര്‍ണ്ണമായും സന്നദ്ധമാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു. കുട്ടികളെ ലഹരിയുടെ പിടിയില്‍ നിന്നും അകറ്റി നിര്‍ത്തുന്നതില്‍ രക്ഷിതാക്കളേപ്പോലെ തന്നെ അധ്യാപകര്‍ക്കും വലിയ പങ്ക് വഹിക്കാനുണ്ടെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ ജില്ലാ കളക്ടര്‍ ജോണ്‍ വി സാമുവല്‍ പറഞ്ഞു. ലഹരി കുട്ടികളിലേക്ക് എത്തുന്ന വഴികള്‍ കണ്ടെത്തുകയാണ് ഇന്ന് ഏറ്റവും വലിയ വെല്ലുവിളി. എത്തരത്തിലുള്ള ലഹരിയാണ് കുട്ടികള്‍ക്കിടയില്‍ വ്യാപകമാകുന്നതെന്നും കണ്ടെത്തി തടയേണ്ടതുണ്ട്. കുട്ടികളെ ഭയപ്പെടുത്തി ലഹരിയില്‍ നിന്നും അകറ്റിനിര്‍ത്താനാകില്ല. ലഹരിയുടെ ദൂഷ്യവശങ്ങള്‍ ബോധ്യപ്പെടുത്തുക മാത്രമാണ് പോംവഴി. ഇതിനായി ജാഗ്രതാ സമിതികള്‍ ഏറ്റെടുക്കുന്നത് വലിയ ഉത്തരവാദിത്വമാണെന്നും കളക്ടര്‍ ഓര്‍മ്മപ്പെടുത്തി. 

ബൈറ്റ്

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തന്‍കാലാ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗങ്ങളായ പി എസ് പുഷ്പമണി, ഡോ. റോസമ്മ സോണി, വിദ്യാഭ്യാസ ഉപഡയറക്ടര്‍ സുബിന്‍ പോള്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന ശില്‍പശാലയ്ക്ക് ഡോ. ആര്‍. ജയപ്രകാശ്,   ദീപേഷ് എ.എസ്. എന്നിവര്‍ നേതൃത്വം നല്‍കി.

Hot Topics

Related Articles