ഞങ്ങള്‍ക്ക് വേണ്ടത് കുടിവെള്ളമാണ്; നല്ല ആശുപത്രിയാണ്.. ജനങ്ങള്‍ക്ക് ജീവിക്കാന്‍ അടിസ്ഥാന സൗകര്യമാണ്.! ആകാശം മുട്ടുന്ന അതിവേഗപ്പാതയെ ഒറ്റയ്ക്ക് പ്രതിരോധിച്ച് ഒരു സ്ത്രീശബ്ദം; പനച്ചിക്കാട് അതിവേഗ പാതയ്ക്കെതിരെ പ്രതിഷേധിച്ച വനിതയുടെ വൈറല്‍ വീഡിയോ കാണാം

കോട്ടയം: ‘കുറച്ച് സിമന്റും കമ്പിയും ചിലവഴിച്ച് ഒരു പദ്ധതിയുണ്ടാക്കുന്നതല്ല വികസനം. ഒരു നാടിന്റെ വികസനം ഉറപ്പാക്കണമെങ്കില്‍ ആ നാട്ടിലെ ജനങ്ങള്‍ക്ക് പ്രാഥമികമായ ആവശ്യങ്ങള്‍ നിര്‍വ്വഹിക്കാനുള്ള അവസരം ഉണ്ടാകണം. വിദ്യാഭ്യാസം വേണം. തൊഴില് വേണം. കുടിവെള്ളം വേണം. ആരോഗ്യം വേണം. മനുഷ്യനെപ്പോലെ ജീവിക്കാനുള്ള അവകാശവും അധികാരവും വേണം..സ്ത്രീകള്‍ക്ക്, പെണ്‍കുഞ്ഞുങ്ങള്‍ക്ക് മാനഭയവും ജീവഭയവും കൂടാതെ ജീവിക്കാനുള്ള അവസരം വേണം…!’

Advertisements

ഏതോ സ്ത്രീപക്ഷ സിനിമയിലെ നെടുനീളന്‍ ഡയലോഗാണ് ഇതെന്ന് ധരിച്ചെങ്കില്‍ തെറ്റി. വലിയൊരു പുരുഷാരത്തിനിടയില്‍ നിന്ന്, പെണ്ണൊരുത്തി അധികാരവര്‍ഗത്തിന് നേരെ വിരല്‍ചൂണ്ടി ഉറച്ചശബ്ദത്തില്‍ ചോദിച്ച ചോദ്യങ്ങളാണിത്, അവരുടെ പേര് മിനി കെ ഫിലിപ്പ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കെ-റെയില്‍ പദ്ധതിക്ക് കല്ലിടാന്‍ വന്ന ഉദ്യോഗസ്ഥരെ പനച്ചിക്കാട് വെള്ളൂത്തുരുത്തിയില്‍ തടഞ്ഞ സംഭവം വാര്‍ത്തയായിരുന്നു. കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയവര്‍ക്കെതിരെ ചിങ്ങവനം പൊലീസ് കേസെടുത്തതും മുഖ്യധാരാ മാധ്യമങ്ങള്‍ ഉള്‍പ്പെടെ വാര്‍ത്തയാക്കി. ചെവികള്‍ എത്ര കൊട്ടിയടച്ചാലും കണ്ണുകള്‍ എത്രമുറുക്കെ അടച്ചാലും ചില ശബ്ദങ്ങള്‍ ജനങ്ങളിലേക്ക് എത്തും, ചില മുഖങ്ങള്‍ വൈകിയെന്നാലും വെളിപ്പെടും. കാരണം, അവര്‍ പ്രതിഷേധിച്ചത് സഹജീവികള്‍ക്ക് വേണ്ടിയായിരുന്നു. അവരുടെ ശബ്ദം, കിടപ്പാടം നഷ്ടപ്പെടുമോ എന്ന ഭയത്തില്‍ കഴിയുന്ന ഒരുകൂട്ടം മനുഷ്യരുടേത് കൂടിയായിരുന്നു.

വെള്ളൂത്തുരുത്തിയില്‍ കെറെയിലിനെതിരെ പ്രതിഷേധിച്ചവരില്‍ മുന്‍നിരയില്‍ നിന്നത് മിനിയാണ്. അനുഭവങ്ങളില്‍ നിന്നും ആര്‍ജ്ജിച്ചെടുത്ത ചങ്കൂറ്റത്തോടെ അവര്‍ ചോദ്യങ്ങള്‍ ഉന്നയിച്ചു, നാല്പത് വര്‍ഷം മുന്‍പ് കല്ലിട്ട പാലം എവിടെ? കുടിവെള്ളക്ഷാമം അനുഭവിക്കുന്ന പ്രദേശത്ത് വെള്ളം എവിടെ? ആശുപത്രിയും ഡോക്ടര്‍മാരും എവിടെ? മെച്ചപ്പെട്ട സ്‌കൂളുകള്‍ എവിടെ? മിനിയുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ തലകുനിച്ച് നല്‍ക്കാന്‍ മാത്രമേ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞുള്ളൂ. മിനിയെപ്പോലെയുള്ള ഓരോ സ്ത്രീകളും പ്രതീക്ഷയാണ്, ഈ ജനത ഇനിയും മുട്ടുമടക്കാതെ നിവര്‍ന്ന് നില്‍ക്കുമെന്ന പ്രതീക്ഷ. ഈ പ്രതിരോധങ്ങള്‍ ഓര്‍മ്മപ്പെടുത്തലാണ്. അഴിമതിയുടെ, വഞ്ചനയുടെ, കാലാകാലങ്ങളായി തുടരുന്ന കബളിപ്പിക്കലുകളുടെ നേര്‍ക്ക് ജനം ആര്‍ത്തിരച്ച് ഒന്നിക്കുമെന്ന ഓര്‍മ്മപ്പെടുത്തല്‍.

നഗരത്തിന്റെ നടുവില്‍ അഹങ്കാരത്തിന്റെ തലപ്പൊക്കമാകുമെന്നു കരുതിയിരുന്ന ആകാശപ്പാതയുടെ അസ്ഥികൂടത്തിനായി ചിലവഴിച്ച കോടികള്‍, ഏതെങ്കിലും പാവങ്ങള്‍ക്ക് ആശുപത്രിയില്‍ സൗജന്യമായി മരുന്നു വാങ്ങാന്‍ നല്‍കിയിരുന്നെങ്കിലെന്ന് ചിന്തിച്ച് പോകുകയാണ്. അതിവേഗ പാതകളും, ആകാശത്തില്‍ അമ്മാനമാകുന്ന ആകാശപ്പാതകളും, കണ്ണഞ്ചിക്കുന്ന അമാനുഷിക വികസന നേട്ടങ്ങളുമല്ല, കേരളം പോലെ.. ഇന്ത്യ പോലെ സാധാരണക്കാരന്‍ പട്ടിണികിടക്കുന്ന ഈ കൊച്ചു നാട്ടില്‍ വേണ്ടത്. അടിസ്ഥാന സൗകര്യങ്ങള്‍ക്ക്, ഒരു നേരത്തെ ഭക്ഷണത്തിന് തൊഴിലിന് ഒരാളും കൈനീട്ടാത്ത കാലം വരട്ടെ.. ഇതിന് ശേഷമാകാട്ടെ അതിവേഗത്തില്‍ ആകാശം മുട്ടുന്ന തീവണ്ടിപ്പാതകള്‍…

Hot Topics

Related Articles