കുറിച്ചിയിലെ പൊലീസുകാരന്റെ മരണം ഹൃദയാഘാതമല്ല: കൊവിഡ് പോസിറ്റീവായ ഉദ്യോഗസ്ഥന്റെ വയറ്റിൽ അജ്ഞാത ദ്രാവകം; ആയുർവേദ മരുന്നുകൾ കഴിച്ചിരുന്നതായും സൂചന

കോട്ടയം: കുറിച്ചിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയ എ.എസ്.ഐ കൊവിഡ് പോസിറ്റീവെന്നു റിപ്പോർട്ട്. ഇദ്ദേഹത്തിന്റെ മരണം ഹൃദയാഘാതത്തെ തുടർന്നല്ലെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഹൃദയാഘാതം സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ല. എന്നാൽ, വയറിനുള്ളിൽ നിന്നും അജ്ഞാതമായ ദ്രാവകം കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടു തന്നെ ഈ ദ്രാവകമാണോ, കൊവിഡാണോ മരണമെന്നു കണ്ടെത്തുന്നതിനായി ശാസ്ത്രീയ പരിശോധനയ്‌ക്കൊരുങ്ങുകയാണ് ചിങ്ങവനം പൊലീസ്. എ.ആർ ക്യാമ്പിലെ എ.എസ്.ഐ കുറിച്ചി തുരുത്തി എത്തി ശ്രുതിയിൽ മധുസൂദനൻ നായ (53) രെയാണ് ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

Advertisements

ഇദ്ദേഹത്തിന്റെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊവിഡ് പരിശോധന നടത്തിയപ്പോഴാണ് കൊവിഡ് പോസിറ്റീവ് ആണ് എന്നു കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ വയറ്റിൽ നിന്നും അജ്ഞാത ദ്രാവകം കണ്ടെത്തിയിട്ടുണ്ട്. ഇതാണ് ഇപ്പോൾ ദുരൂഹമായി തുടരുന്നത്. ഇദ്ദേഹത്തിന്റെ മരണം ഹൃദയാഘാതത്തെ തുടന്നാണ് എന്നായിരുന്നു ആദ്യം പൊലീസ് നിഗമനം. എന്നാൽ, പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിലാണ് മരണത്തിൽ അസ്വാഭാവികത കണ്ടെത്തിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മരണം ഹൃദയാഘാതത്തെ തുടർന്നാണ് എന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ, മരണ കാരണം ഹൃദയാഘാതം അല്ലെന്നും, കൊവിഡാണോ അതോ വയറ്റിലുണ്ടായിരുന്ന അജ്ഞാത ദ്രാവകം കാരണമാണോ മരണമെന്നു സംശയിക്കുന്നതായും ചിങ്ങവനം സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ടി.ആർ ജിജു ജാഗ്രതാ ന്യൂസ് ലൈവിനോടു പറഞ്ഞു. ഈ സാഹചര്യത്തിൽ വയറ്റിൽ നിന്നും ലഭിച്ച ദ്രാവകം ഫോറൻസിക് ലാബിലേയ്ക്കു വിശദമായ പരിശോധനയ്ക്കായി അയക്കും. കൊവിഡ് പോസിറ്റീവ് ആയതിനാൽ പത്തു ദിവസത്തിന് ശേഷമാകും വയറ്റിൽ നിന്നും എടുത്ത ദ്രാവകം പരിശോധനയ്ക്കായി അയക്കുക.

ആയുർവേദ ചികിത്സ അടക്കം നടത്തിയിരുന്ന ഇദ്ദേഹത്തിന് ആയുർവേദ മരുന്നുകൾ കഴിക്കുന്ന ശീലമുണ്ടായിരുന്നതായി പൊലീസ് പറയുന്നു. ഇത്തരത്തിലുള്ള മരുന്നുകളുടെ കൂട്ടാണോ വയറ്റിൽ നിന്നും കണ്ടെത്തിയതെന്നാണ് സംശയിക്കുന്നത്. ഈ സാഹചര്യത്തിൽ വിശദമായ പരിശോധനയ്ക്കു ശേഷം മാത്രമേ ഇദ്ദേഹത്തിന്റെ മരണകാരണം വ്യക്തമാകൂ എന്നാണ് പൊലീസ് നിലപാട്. പോസ്റ്റ്‌മോർട്ടം അടക്കമുള്ള പരിശോധനയ്ക്കു ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകി. തുടർന്നു, സംസ്‌കാരം നടത്തി.

Hot Topics

Related Articles