ബംഗളൂരു: കർണാടകയിലെ അവസാനത്തെ മാവോയിസ്റ്റായി കണക്കാക്കപ്പെടുന്ന ലക്ഷ്മി ഞായറാഴ്ച ഉഡുപ്പിയില്‍ കീഴടങ്ങി. ഉഡുപ്പി ഡെപ്യുട്ടി കമ്മിഷണർ വിദ്യ കുമാരി, എസ്പി അരുണ്‍ കെ എന്നിവരുടെ സാന്നിധ്യത്തിലാണ് കീഴടങ്ങിയത്. സംസ്ഥാന നക്സല്‍ കീഴടങ്ങല്‍ കമ്മിറ്റി അംഗങ്ങളും 2020ല്‍ ആന്ധ്ര പ്രദേശില്‍ കീഴടങ്ങിയ മാവോയിസ്റ്റുകളുമായ ശ്രീപല്‍, ഭർത്താവ് സലിം എന്നിവർക്കൊപ്പമാണ് ലക്ഷ്മി കീഴടങ്ങാൻ എത്തിയത്.
ആന്ധ്ര പ്രദേശില്‍ ഒളിവിലായിരുന്ന മാവോയിസ്റ്റ് ലക്ഷ്മിയുടെ പേരില്‍ ഉഡുപ്പി ജില്ലയിലെ കുണ്ടപുർ താലൂക്കില്‍ അമേസ്ബൈല്‍, ശങ്കരനാരായണ പൊലീസ് സ്റ്റേഷനുകളിലായി 3 കേസുകളാണുള്ളത്. 2007 മുതല്‍ 2008 വരെ രജിസ്റ്റർ ചെയ്തതില്‍ പൊലീസുമായുള്ള വെടിപ്പ്, ആക്രമണം, മാവോയിസത്തിലേക്ക് ആളുകളിലേക്ക് എത്തിക്കാൻ ശ്രമിച്ചത് തുടങ്ങിയ കേസുകളാണ് ഉള്ളത്. “കർണാടക സർക്കാർ കീഴടങ്ങല്‍ ചട്ടവും ധനസഹായവും പ്രഖ്യാപിച്ചപ്പോള്‍ തന്നെ എനിക്ക് കീഴടങ്ങണമെന്നുണ്ടായിരുന്നു. ജില്ലാ ഉദ്യോഗസ്ഥരുമായി സംസാരിക്കാൻ ശ്രമിച്ചിരുന്നു. എന്നാല്‍ ചില കാരണങ്ങള്‍ കൊണ്ട് സാധിച്ചില്ല. എന്നാല്‍ ഇപ്പോള്‍ കീഴടങ്ങല്‍ കമ്മിറ്റി രൂപീകരിച്ചതാനാല്‍ കീഴടങ്ങല്‍ സുഗമമായെന്നും” ലക്ഷ്മി പറഞ്ഞു. കീഴടങ്ങല്‍ പാക്കേജ് പ്രഖ്യാപിച്ചതിന് മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് ലക്ഷ്മി നന്ദി അറിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തനിക്കെതിരെ ചുമത്തിയിട്ടുള്ള കേസുകളില്‍ നിന്നും മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ലക്ഷ്മി ജില്ലാ ഭരണകൂടത്തിന് അപേക്ഷ നല്‍കിയിട്ടുണ്ട്. കർണാടകയില്‍ നിന്ന് തന്നെയുള്ള മാവോയിസ്റ്റുകളെ ഉള്‍പ്പെടുത്തിയിരിക്കുന്ന സർക്കാറിന്റെ ‘എ-കാറ്റഗറിയിലാണ്’ ലക്ഷ്മി ഉണ്ടായിരുന്നതെന്ന് ഡെപ്യൂട്ടി കമ്മീഷണർ വിദ്യ കുമാരി പറഞ്ഞു. കീഴടങ്ങല്‍ പാക്കേജ് ചട്ട പ്രകാരം ഈ വിഭാഗത്തില്‍ വരുന്ന മാവോയിസ്റ്റുകള്‍ക്ക് ഏഴ് ലക്ഷം രൂപയാണ് നല്‍കുന്നത്. മൂന്ന് വർഷങ്ങളിലായി പല ഘട്ടമായാണ് ഈ പണം നല്‍കുന്നത്. ഇത് കൂടാതെ താല്പര്യമനുസരിച്ച് വിദ്യാഭ്യാസം, പുനഃരധിവാസം, ജോലി തുടങ്ങിയവയും നല്‍കുന്നുണ്ടെന്നും ദിവ്യ പറഞ്ഞു.
കീഴടങ്ങിയ മാവോയിസ്റ്റുകളുടെ പേരിലുള്ള കേസുകള്‍ പിൻവലിക്കണമെന്നും, സമൂഹത്തില്‍ സാധാരണ മനുഷ്യരെ പോലെ അവർക്ക് ജീവിക്കാനുള്ള സാഹചര്യമൊരുക്കണമെന്നും സർക്കാരിനോട് ആവശ്യപ്പെടുമെന്ന് കീഴടങ്ങല്‍ കമ്മിറ്റി മാധ്യമങ്ങളോട് പറഞ്ഞു. കമ്മിറ്റി രൂപീകരിച്ചതിന്റെ ഭാഗമായി 2025ല്‍ ഇതുവരെ 22 മാവോയിസ്റ്റുകളാണ് കീഴടങ്ങിയിട്ടുള്ളത്. കർണാടകയിലെ അവസാനത്തെ മാവോയിസ്റ്റാണ് ലക്ഷ്മി. ഇതോടെ കർണാടക നക്സല്‍ രഹിത സംസ്ഥാനമായെന്നും കമ്മിറ്റി പറഞ്ഞു.