ബൈക്കുമായി കൂട്ടിമുട്ടാതിരിക്കാൻ വെട്ടിച്ച ജീപ്പ് തെന്നിമാറി കിണറ്റിൽ വീണു; മഹാരാഷ്ട്രയിൽ ഏഴ് തീർത്ഥാടകർക്ക് ദാരുണാന്ത്യം

ജല്‍ന: മഹാരാഷ്ട്രയിലെ ജല്‍നയില്‍ നിയന്ത്രണം വിട്ട ജീപ്പ് കിണറ്റിലേക്ക് മറിഞ്ഞ് ഏഴ് തീര്‍ഥാടകര്‍ മരിച്ചു. പണ്ടര്‍പൂർ തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങുമ്ബോഴാണ് തുപേവാഡിയില്‍ വെച്ച്‌ വാഹനം കിണറ്റില്‍ വീണത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മഹാരാഷ്ട്ര സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ബദ്‌നാപൂർ തഹ്‌സിലിലെ വസന്ത് നഗറില്‍ ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് അപകടമുണ്ടായത്. ജീപ്പ് എതിർദിശയില്‍ നിന്ന് വന്ന മോട്ടോർ സൈക്കിളുമായി കൂട്ടിമുട്ടുന്നത് ഒഴിവാക്കാൻ വെട്ടിക്കുന്നതിനിടയില്‍ റോഡില്‍ നിന്ന് തെന്നി കിണറ്റിലേക്ക് വീഴുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

Advertisements

ഈ ഭാഗത്തെ റോഡില്‍ ഗാർഡ് റെയിലുകളില്ലാത്തതാണ് ദുരന്തത്തിന് കാരണമായത്. ബദ്‌നാപൂർ തെഹ്‌സിലിലെ ചനേഗാവ് സ്വദേശികളായ നാരായണ്‍ നിഹാല്‍ (45), പ്രഹ്ലാദ് ബിറ്റ്ലെ (65), പ്രഹ്ലാദ് മഹാജൻ (65), നന്ദ തായ്‌ഡെ (35), ചന്ദ്രഭ്ഗ ഘുഗെ എന്നിവരും ഭോകർദനില്‍ നിന്നുള്ള താരാഭായ് മലുസാരെ, രഞ്ജന കാംബ്ലെ (35) എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരെ ചികില്‍സയ്ക്കായി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈവറടക്കം 12 യാത്രക്കാരാണ് ടാക്സിയില്‍ ഉണ്ടായിരുന്നത്. മുൻവശത്തെ വാതിലുകള്‍ അടഞ്ഞതോടെ ചിലർ ഉള്ളില്‍ കുടുങ്ങിപ്പോവുകയായിരുന്നു. ക്രെയിൻ ഉപയോഗിച്ചാണ് മൃതദേഹങ്ങള്‍‌ പുറത്തെടുത്തത്.

Hot Topics

Related Articles