കടുവയിലെ വിവാദ പരാമർശം ; തെറ്റ് ഏറ്റുപറഞ്ഞ് പൃഥ്വിരാജും , ഷാജി കൈലാസും

മീഡിയ ഡെസ്ക്ക്: കടുവ സിനിമയിലെ വിവാദ പരാമര്‍ശത്തില്‍ ക്ഷമ ചോദിച്ച്‌ നായകന്‍ പൃഥിരാജും സംവിധായകന്‍ ഷാജി കൈലാസും.സിനിമയിലെ ഒരു രംഗം ഭിന്നശേഷിക്കാരെയും അവരുടെ മാതാപിതാക്കളെയും അവഹേളിക്കുന്നതാണെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. മാതാപിതാക്കളുടെ പാപഫലമാണ് വൈകല്യമെന്നായിരുന്നു പരാമര്‍ശം.

Advertisements

തെറ്റുപറ്റിയെന്നും അത് അംഗീകരിക്കുന്നുവെന്നും പറഞ്ഞാണ് പൃഥിരാജ് ക്ഷമ ചോദിച്ചത്. ഷാജി കൈലാസിന്റെ കുറിപ്പ് പങ്കുവയ്ച്ചുകൊണ്ടാണ് താരം ക്ഷാപണം നടത്തിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കടുവ സിനിമയ്ക്കെതിരെ സംസ്ഥാന ഭിന്നശേഷി കമ്മീഷന്‍ ഷാജി കൈലാസിനും, സുപ്രിയ മേനോനും, ലിസ്റ്റിന്‍ സ്റ്റീഫനും നോട്ടീസ് അയച്ചിരുന്നു. കടുവയിലെ ഡയലോഗില്‍ പ്രതികരണവുമായി ഡോക്ടര്‍ ഫാത്തിമ അസ്‌ലയും രംഗത്തെത്തിയിരുന്നു.

നമ്മള്‍ ചെയ്‌തു കൂട്ടുന്ന പാപങ്ങളുടെ ഫലമായാണ് ഡിസേബിള്‍ഡ് കുട്ടികള്‍ ജനിക്കുന്നത് എന്ന് അര്‍ത്ഥം വരുന്ന ഡയലോഗാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി വിമര്‍ശിക്കപ്പെട്ടത്. ഈ ഡയലോഗ് കേട്ടപ്പോള്‍ സങ്കടമായെന്നും ഉമ്മച്ചിയോ അപ്പയോ അല്ലെങ്കില്‍ അവരെ പോലുള്ള ഏതെങ്കിലും മാതാപിതാക്കള്‍ ഇത് പോലുള്ള കുത്ത് വാക്കുകള്‍ കേട്ടിട്ടുണ്ടാവുമോ എന്ന് ഓര്‍ത്ത് പേടി തോന്നിയെന്നുമായിരുന്നു ഫാത്തിമ കുറിപ്പില്‍ പറഞ്ഞത്.

പൃഥിരാജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ക്ഷമിക്കണം. അത് ഒരു പിശക് ആയിരുന്നു. ഞങ്ങള്‍ അത് അംഗീകരിക്കുന്നു.

ഷാജി കൈലാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഞാന്‍ സംവിധാനം ചെയ്ത ‘കടുവ’ എന്ന സിനിമയില്‍ ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കളെ വേദനിപ്പിക്കുന്ന തരത്തില്‍ പരാമര്‍ശം വന്നതില്‍ നിര്‍വ്യാജം ക്ഷമചോദിക്കുന്നു. ആ സംഭാഷണശകലം ഒരു കൈപ്പിഴയാണ്. മനുഷ്യസഹജമായ തെറ്റായി കണ്ട് പൊറുക്കണം എന്ന് മാത്രമാണ് അഭ്യര്‍ഥിക്കാനുള്ളത്.

അങ്ങനെയൊരു സംഭാഷണം എഴുതുമ്ബോള്‍ തിരക്കഥാകൃത്ത് ജിനുവോ അത് പറയുമ്ബോള്‍ നായകനായ പൃഥ്വിരാജോ ആ സീന്‍ ഒരുക്കുമ്ബോള്‍ ഞാനോ അതിന്റെ മറ്റ് വശങ്ങളെക്കുറിച്ച്‌ ചിന്തിച്ചില്ല എന്നതാണ് സത്യം. വില്ലന്റെ ചെയ്തികളുടെ ക്രൂരത എത്രത്തോളമുണ്ടെന്ന് അയാളെയും കാണികളെയും ബോധ്യപ്പെടുത്തണം എന്ന ഉദ്ദേശ്യം മാത്രമാണ് അതിന് പിന്നിലുണ്ടായിരുന്നത്. നമ്മള്‍ ചെയ്യുന്നതിന്റെ ഫലം നമ്മുടെ അനന്തരതലമുറയാണ് അനുഭവിക്കുകയെന്ന വാക്കുകള്‍ കാലങ്ങളായി നാം കേള്‍ക്കുന്നതാണ്. (‘പിതാക്കന്മാര്‍ പച്ചമുന്തിരിങ്ങ തിന്നു,മക്കളുടെ പല്ല് പുളിച്ചു’ എന്ന ബൈബിള്‍വചനം ഓര്‍മിക്കുക) മക്കളുടെ കര്‍മഫലത്തെക്കുറിച്ച്‌ പറയുമ്ബോഴൊക്കെ മനുഷ്യര്‍ അത് ആവര്‍ത്തിക്കുന്നു. ഈ സിനിമയിലെ പൃഥ്വിരാജിന്റെ കഥാപാത്രത്തില്‍ നിന്നുണ്ടായതും മനുഷ്യസഹജമായ ആ വാക്കുകളായിരുന്നു.

ശരിതെറ്റുകളെക്കുറിച്ചോ അതിന്റെ വൈകാരികമായ പ്രത്യാഘാതങ്ങളെക്കുറിച്ചോ ഓര്‍മിക്കാതെ തീര്‍ത്തും സാധാരണനായ ഒരു മനുഷ്യന്‍ ഒരുനിമിഷത്തെ വികാരവിക്ഷോഭത്തില്‍ പറഞ്ഞ വാക്കുകള്‍ മാത്രമായി അതിനെ കാണുവാന്‍ അപേക്ഷിക്കുന്നു. ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കളുടെ ചെയ്തികളുടെ ഫലമാണ് അവര്‍ അനുഭവിക്കുന്നത് എന്ന് ഇതിന് ഒരിക്കലും ഇതിനര്‍ഥമില്ല.

ഞങ്ങളുടെ വിദൂരചിന്തകളില്‍പ്പോലും ഒരിക്കലും അങ്ങനെയൊന്നില്ല. മക്കളെ സ്‌നേഹിക്കുന്ന ഒരച്ഛനാണ് ഞാനും. അവര്‍ ചെറുതായൊന്ന് വീഴുമ്ബോള്‍പ്പോലും എനിക്ക് വേദനിക്കാറുണ്ട്. അപ്പോള്‍ ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കളുടെ മാനസികാവസ്ഥ മറ്റാരും പറയാതെ എനിക്ക് മനസിലാക്കാനാകും. ‘കടുവ’യിലെ വാക്കുകള്‍ മുറിവേല്പിച്ചു എന്ന് കാട്ടി അച്ഛനമ്മമാരുടെ കുറിപ്പുകള്‍ കാണാനിടയായി. നിങ്ങള്‍ക്ക് ലോകത്തിലേറ്റവും വിലപ്പെട്ടത് നിങ്ങളുടെ മക്കളാണെന്നും അവര്‍ക്ക് വേണ്ടിയാണ് നിങ്ങള്‍ ജീവിക്കുന്നതെന്നും മനസിലാക്കിക്കൊണ്ടുതന്നെ പറയട്ടെ….മാപ്പ്…നിങ്ങള്‍ക്കുണ്ടായ മനോവിഷമത്തിന് ഈ വാക്കുകള്‍ പരിഹാരമാകില്ല എന്നറിഞ്ഞുകൊണ്ടുതന്നെ ഒരിക്കല്‍ക്കൂടി ക്ഷമാപണം..

Hot Topics

Related Articles