റായ്പൂർ: പ്രഥമ ഇന്റർനാഷണല്‍ മാസ്റ്റേഴ്‌സ് ലീഗ് ടി20 കിരീടം ഇന്ത്യയ്ക്ക്. ഫൈനലില്‍ വെസ്റ്റിൻഡീസ് മാസ്റ്റേഴ്‌സിനെ ആറു വിക്കറ്റിന് തോല്‍പിച്ചു.വിൻഡീസ് ഉയർത്തിയ 149 റണ്‍സ് വിജയലക്ഷ്യം 17.1 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 74 റണ്‍സെടുത്ത അമ്ബാട്ടി റായ്ഡുവാണ് ടോപ് സ്‌കോറർ. സച്ചിൻ ടെണ്ടുല്‍ക്കർ 25 റണ്‍സെടുത്തു. യുവരാജ് സിങും(13) സ്റ്റുവർട്ട് ബിന്നിയും (16) പുറത്താകാതെ നിന്നു.
റായ്പൂർ, വീർ നാരായണ്‍ സിംഗ് രാജ്യന്തര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കമാണ് ക്യാപ്റ്റൻ സച്ചിൻ ടെണ്ടുല്‍ക്കറും അമ്ബാട്ടി റായ്ഡുവും ചേർന്ന് നല്‍കിയത്. ഓപ്പണിങ് സഖ്യത്തില്‍ ഇരുവരും 67 റണ്‍സ് കൂട്ടിചേർത്തു. സച്ചിൻ മടങ്ങിയെങ്കിലും ചേസിങ് ദൗത്യം ഏറ്റെടുത്ത അമ്ബാട്ടി ഫോറുകളും സിക്‌സറുമായി റണ്‍റേറ്റ് ഉയർത്തി. ഗുർക്രീസ് സിങ് മാനു(14)മായും യുവരാജ് സിങുമായും ചേർന്ന് ഇന്ത്യയെ വിജയതീരത്തെത്തിച്ച ശേഷമാണ് അമ്ബാട്ടി മടങ്ങിയത്. 50 പന്തില്‍ ഒൻപത് ഫോറും മൂന്ന് സിക്‌സറും സഹിതമാണ് 74 റണ്‍സെടുത്തത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നേരത്തെ, ടോസ് നേടി ബാറ്റിങിനിറങ്ങിയ വിൻഡീസ് മാസ്റ്റേഴ്സിനെ ലെൻഡല്‍ സിമോണ്‍സ് (41 പന്തില്‍ 57), ഡ്വയിൻ സ്മിത്തും (35 പന്തില്‍ 46) ചേർന്നാണ് ഭേദപ്പെട്ട ടോട്ടലിലെത്തിച്ചത്. ഇന്ത്യക്ക് വേണ്ടി വിനയ് കുമാർ മൂന്നും ഷഹ്ബാസ് നദീം രണ്ടും വിക്കറ്റ് വീഴ്ത്തി. ബ്രയാൻ ലാറ (6)യും റാം പോളും(2), പെർക്കിൻസും(6) വേഗത്തില്‍ മടങ്ങിയതോടെ ഒരു വേള സന്ദർശകർ വലിയ തിരിച്ചടി നേരിട്ടു. എന്നാല്‍ അവസാന ഓവറുകളില്‍ സിമണ്‍സ് നടത്തിയ ബാറ്റിങ് കരുത്ത് വെസ്റ്റിൻഡീസിനെ 148 റണ്‍സിലെത്തിച്ചു.