‘കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ സുരക്ഷ പ്രധാനം; കണ്ടക്ടറെ അസഭ്യം പറഞ്ഞ സംഭവത്തില്‍ കര്‍ശന നടപടി’: മന്ത്രി ഗണേഷ്കുമാര്‍

പത്തനംതിട്ട : ടിക്കറ്റെടുക്കാതെ യാത്ര ചെയ്തത് ചോദ്യം ചെയ്ത കണ്ടക്ടറെ യാത്രക്കാരൻ അസഭ്യം പറഞ്ഞ സംഭവത്തില്‍ നടപടി ഉടനെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്കുമാർ. ജീവനക്കാരുടെ സുരക്ഷ പ്രധാനമെന്ന് മന്ത്രി വ്യക്തമാക്കി. സംഭവത്തില്‍ കർശന നടപടി വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി പ്രതികരിച്ചു. കണ്ടക്ടറെ അസഭ്യം പറഞ്ഞത് മാത്രമല്ല, മറ്റൊരു വകുപ്പ് കൂടി ചേർത്തിട്ടുണ്ട്. വനിതാ കണ്ടക്ടർമാർക്ക് ആവശ്യമായ സുരക്ഷ നല്‍കും. അവർക്ക് ഇത്തരത്തിലുള്ള പരാതികള്‍ ഉണ്ടെങ്കില്‍ അടിയന്തരമായി യൂണിറ്റില്‍ അറിയിച്ചു കഴിഞ്ഞാല്‍ നിയമപരമായ നടപടി സർക്കാർ എടുക്കുമെന്നും ഗണേഷ്കുമാർ വ്യക്തമാക്കി.

Advertisements

എന്നാല്‍ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയ വകുപ്പിട്ട് കേസെടുത്തെങ്കിലും പ്രതി ഷിബുവിനെ അടൂർ പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ടിക്കറ്റ് എടുക്കാൻ ആവശ്യപ്പെട്ടെന്ന ഒറ്റ കാരണത്തിലാണ് യാത്രക്കാരൻ തന്നെ അസഭ്യം പറഞ്ഞതെന്നും ആക്രമിക്കാൻ ശ്രമിച്ചതെന്നും കെഎസ്‌ആർടിസി അടൂർ ഡിപ്പോയിലെ കണ്ടക്ടർ മനീഷ് കുമാർ പ്രതികരിച്ചു. സ്ഥിരമായി കയറുന്ന യാത്രക്കാരുടെ മുന്നില്‍വച്ച്‌ അപമാനിക്കപ്പെട്ടത് എറെ പ്രയാസമുണ്ടാക്കി. ഇനിയാർക്കും ഈ അവസ്ഥയുണ്ടാകരുത്. നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും മനീഷ് കുമാർ പറഞ്ഞു.

Hot Topics

Related Articles