കൊച്ചി: ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക സംഗമ വേദിയില്‍ കേരളത്തിന് പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ച് ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. കേരളത്തിലെ റോഡ് വികസനത്തിന് 50,000 കോടി അനുവദിച്ചു. ആകെ മൂന്നു ലക്ഷം കോടിയുടെ പദ്ധതികള്‍ കേരളത്തില്‍ നടപ്പാക്കുമെന്ന് ഗതാഗത മന്ത്രി അറിയിച്ചു.
പാലക്കാട്-മലപ്പുറം പാത 10000 കോടിയും അങ്കമാലി ബൈപാസിന് 6000 കോടിയും അനുവദിച്ചു. തിരുവനന്തപുരം ഔട്ടർ റിംഗ് റോഡ് 5000 കോടി അനുവദിക്കും. ദേശീയപാത 544ലെ അങ്കമാലി മുതല്‍ കുണ്ടന്നൂർ വരെയുള്ള എറണാകുളം ബൈപ്പാസ് ആറ് വരിയാക്കും. റബർ അധിഷ്ഠിതമായ റോഡ് നിർമ്മാണം കേരളത്തിലെ റബർ മേഖലയ്ക്കും ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു. ഓണ്‍ലൈൻ വഴിയാണ് കേന്ദ്രമന്ത്രി ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക സംഗമത്തില്‍ പങ്കെടുത്തത്. കേരളത്തിന്റെ വ്യവസായ വികസനത്തിന് കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയല്‍ കേന്ദ്രത്തിന്റെ പൂർണ പിന്തുണ പ്രഖ്യാപിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്ത്യ പുരോഗമിക്കുമ്പോള്‍ കേരളത്തിന് എങ്ങനെ പിന്തിരിഞ്ഞ് നില്‍ക്കാനാകുമെന്ന് ചോദിച്ച കേന്ദ്രമന്ത്രി, സെമി ഹൈസ്പീഡ് റെയില്‍ പദ്ധതിയെ അനുകൂലിച്ചും മന്ത്രി സംസാരിച്ചു. പദ്ധതി നടപ്പായാല്‍ തിരുവനന്തപുരത്തിനും കാസർഗോഡിനും ഇടയിലെ യാത്ര സമയം കുറയുമെന്നും അറിയിച്ചു. രാജ്യത്തെ മികച്ച പാർലമെൻ്റേറിയനായിരുന്നു കേരളാ വ്യവയാസ വകുപ്പ് മന്ത്രി പി രാജീവ് എന്ന് പീയുഷ് ഗോയല്‍ പ്രശംസിച്ചു. കേരളം എനിക്ക് ഇഷ്ടമാണ്. പക്ഷേ ഇവിടെ താമര വിരിഞ്ഞിട്ടില്ലെന്നായിരുന്നു നർമ്മം കലർത്തി പീയുഷ് ഗോയലിന്റെ മറുപടി. കൊച്ചി ജലമെട്രോയെ പ്രശംസിച്ച കേന്ദ്രമന്ത്രി ജയന്ത് ചൗധരി, വാട്ടർ മെട്രോയെ പറ്റി കേരളത്തില്‍ നിന്ന് പഠിക്കാൻ യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് അഭ്യർഥിക്കുമെന്നും അറിയിച്ചു.