തിരുവനന്തപുരം: സ്വകാര്യ സർവകലാശാല ബില്ലിനെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മുൻപ് പല സമരങ്ങളും നടന്നിട്ടുണ്ടാകും. സംസ്ഥാനത്തിന്റെ ഇപ്പോഴത്തെ ആവശ്യമാണ് പരിഗണിച്ചത്. ഉന്നത വിദ്യാഭ്യാസ രംഗത്തെ കുതിപ്പിന് സ്വകാര്യ സർവകലാശാലകള്‍ വേണമെന്നും സർക്കാരിനെക്കൊണ്ട് മാത്രം കഴിയില്ലെന്നും എം വി ഗോവിന്ദൻ വിശദീകരിച്ചു.
ഇക്കാര്യത്തില്‍ സിപിഎം മലക്കം മറിഞ്ഞിട്ടില്ലെന്നും സ്വകാര്യ സർവകലാശാലകളുടെ മേല്‍ സർക്കാർ നിയന്ത്രണമുണ്ടാകുമെന്നും എം വി ഗോവിന്ദൻ അവകാശപ്പെട്ടു. വിദ്യാർത്ഥി സംവരണവും സംഘടനാ സ്വാതന്ത്ര്യവും അടക്കമുള്ള ആവശ്യങ്ങള്‍ ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പാതിവിലത്തട്ടിപ്പ് കേസില്‍ എല്ലാ നേതാക്കളെക്കുറിച്ചും അന്വേഷണം നടക്കട്ടെയെന്നും എം വി ഗോവിന്ദൻ പ്രതികരിച്ചു. കോണ്‍ഗ്രസിൻറെയും ബിജെപിയുടെയും നേതാക്കള്‍ ഉള്‍പ്പെട്ട വലിയ തട്ടിപ്പാണ് നടന്നത്. സംസ്ഥാനത്തെ മന്ത്രിമാർ മാത്രമല്ല മറ്റ് രാഷ്ട്രീയ നേതാക്കളും ഉദ്ഘാടകരായി പങ്കെടുത്തിട്ടുണ്ടെന്ന് എം വി ഗോവിന്ദൻ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വന്യമൃഗ ആക്രമണം നേരിടാൻ കേന്ദ്ര സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന് എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി. എല്ലാം സംസ്ഥാന സർക്കാർ ചെയ്യണം എന്നാണ് കേന്ദ്രത്തിന്റെ നിലപാട്. കേരളത്തിന്റെ പദ്ധതി നിർദ്ദേശങ്ങള്‍ പോലും പരിഗണിച്ചിട്ടില്ലെന്നും എം വി ഗോവിന്ദൻ വിമർശിച്ചു.