മലയാളത്തിലെ എക്കാലത്തെയും വലിയ കളക്ഷന്‍ നേടിയ സിനിമ മോഹന്‍ലാല്‍ നായകനായ എമ്പുരാന്‍ ആണ്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 265 കോടിയില്‍ അധികമാണ് ചിത്രം നേടിയത്. ഇന്ത്യന്‍ ബോക്സ് ഓഫീസിനേക്കാള്‍ അധികം വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് നേടി എന്നതാണ് ചിത്രത്തിന്‍റെ ബോക്സ് ഓഫീസ് കണക്കുകളിലെ പല കൗതുകങ്ങളില്‍ ഒന്ന്. അത് മാത്രമല്ല, ഓവര്‍സീസ് ബോക്സ് ഓഫീസില്‍ ഈ വര്‍ഷം ഇന്ത്യയിലെ മറ്റ് എല്ലാ ഭാഷകളിലെ ചിത്രങ്ങളും എടുത്താലും നമ്പര്‍ 1 എമ്പുരാന്‍ ആയിരുന്നു. എന്നാല്‍ അത് ഇന്നലെ വരെയുള്ള സ്ഥിതി. ഇപ്പോഴിതാ ആ റെക്കോര്‍ഡ് തിരുത്തപ്പെട്ടിരിക്കുകയാണ്. ഒരു സൂപ്പര്‍താര ചിത്രമല്ല എമ്പുരാനെ ഈ വര്‍ഷത്തെ ഓവര്‍സീസ് റെക്കോര്‍ഡില്‍ നിന്ന് താഴെയിറക്കിയത് എന്നതും ശ്രദ്ധേയം.

നവാഗതനായ അഹാന്‍ പാണ്ഡേ, അനീത് പഡ്ഡ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മോഹിത് സൂരി സംവിധാനം ചെയ്ത സൈയാര എന്ന ഹിന്ദി ചിത്രമാണ് അത്. മ്യൂസിക്കല്‍ റൊമാന്‍റിക് ഡ്രാമ ഗണത്തില്‍ പെട്ട ചിത്രം ജൂലൈ 18 നാണ് തിയറ്ററുകളില്‍ എത്തിയത്. നിര്‍മ്മാതാക്കളായ യാഷ് രാജ് ഫിലിംസ് ഓഗസ്റ്റ് 5 ന് പുറത്തുവിട്ട കണക്ക് പ്രകാരം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം നേടിയത് 507 കോടി രൂപ ആയിരുന്നു.

നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് അനുസരിച്ച് ഇതുവരെയുള്ള സംഖ്യ 512 കോടി ആയിട്ടുണ്ട്. എമ്പുരാന്‍റെ ഓവര്‍സീസ് ബോക്സ് ഓഫീസ് കളക്ഷന്‍ 142.25 കോടി ആയിരുന്നെങ്കില്‍ സൈയാര വിദേശത്തുനിന്ന് ഇതുവരെ നേടിയിരിക്കുന്നത് 144 കോടിയാണ്. 22 ദിവസത്തെ കണക്കാണ് ഇത്. പ്രദര്‍ശനം അവസാനിപ്പിക്കുന്നതിന് മുന്‍പേ ഇത് 160 കോടിയില്‍ എത്തും എന്നതാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടല്‍.

പുതിയ രീതിയിലുള്ള പ്രൊമോഷണല്‍ പരിപാടികളോ താരങ്ങളുടെ അഭിമുഖങ്ങളോ ഒന്നുമില്ലാതെയാണ് സൈയാര പുറത്തെത്തിയത്. എന്നാല്‍ ഈ പുതുമുഖ ചിത്രം ആദ്യ ദിനം തന്നെ വന്‍ പ്രതികരണമാണ് നേടിയത്. പോസിറ്റീവ് മൗത്ത് പബ്ലിസിറ്റിക്കൊപ്പം ഓപണിംഗില്‍ ചില റെക്കോര്‍ഡുകളും ചിത്രം നേടി. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ തന്നെ ഒരു പ്രണയചിത്രം നേടുന്ന ഏറ്റവും മികച്ച ഓപണിംഗ് ആണ് സൈയാര നേടിയത്. ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ നിന്ന് മാത്രം ആദ്യ ദിനം 21 കോടി. തുടര്‍ദിനങ്ങളിലും കളക്ഷന്‍ വച്ചടി കയറിയതോടെ ചിത്രം ഇപ്പോള്‍ റെക്കോര്‍ഡ് പുസ്തകങ്ങളില്‍ ഇടംപിടിച്ചിരിക്കുകയാണ്.
