പാനൂര്‍ ബോംബ് സ്ഫോടനം; മൂന്ന് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു; കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാതെ പൊലീസ്

കണ്ണൂർ : പാനൂര്‍ ബോംബ് സ്ഫോടനക്കേസിലെ പ്രതികള്‍ക്ക് ജാമ്യം. ഏറെ വിവാദമായ സംഭവം നടന്ന് 90 ദിവസമായിട്ടും കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതിനാലാണ് കോടതി ജാമ്യം അനുവദിച്ചത്. പാനൂര്‍ ബോംബ് സ്ഫോടനക്കേസിലെ മൂന്നാം പ്രതി അരുണ്‍, നാലാം പ്രതി സബിൻ ലാല്‍, അഞ്ചാം പ്രതി അതുല്‍ എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്. തലശ്ശേരി അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പാനൂർ പൊലീസ് ഇതുവരെ കേസില്‍ കുറ്റപത്രം സമർപ്പിച്ചിട്ടില്ല. കഴിഞ്ഞ മാസമാണ് കേസിലെ ഒന്നാം പ്രതി വിനീഷിനെ പൊലീസ് പിടികൂടിയത്. സ്ഫോടനത്തില്‍ പരിക്കേറ്റ് കോയമ്പത്തൂരില്‍ ചികിത്സയിലായിരുന്ന വിനീഷ് ആശുപത്രി വിട്ടതോടെയാണ് അറസ്റ്റ് ചെയ്തത്.

Advertisements

ബോംബ് നിർമാണത്തിന്‍റെ മുഖ്യസൂത്രധാരൻ വിനീഷെന്നാണ് പൊലീസ് പറയുന്നത്. ഇയാളുടെ വീടിന് തൊട്ടടുത്ത നിർമാണത്തിലിരുന്ന വീട്ടിലാണ് ബോംബ് നിർമിച്ചിരുന്നത്. ഇതോടെ കേസിലെ മുഴുവൻ പ്രതികളും അറസ്റ്റിലായി. രണ്ടാം പ്രതി ഷെറില്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടിരുന്നു. കേസില്‍ മുഴുവൻ പ്രതികളും പിടിയിലായിട്ടും പൊലീസ് ഇതുവരെയായിട്ടും കുറ്റപത്രം സമര്‍രപ്പിച്ചിട്ടില്ല. ബോംബ് നിർമാണത്തിന് പിന്നില്‍ കൊളവല്ലൂരിലെയും പാനൂരിലെയും ക്രിമിനല്‍ സംഘങ്ങള്‍ തമ്മിലുള്ള പകയുമാണെന്നാണ് പൊലീസ് പറയുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഒരു സംഘത്തെ നയിച്ചത് സ്ഫോടനത്തില്‍ പരിക്കേറ്റ വിനീഷാണെന്നും മറുസംഘത്തിന്‍റെ തലവൻ കാപ്പ ചുമത്താൻ ശുപാർശ ചെയ്ത ദേവാനന്ദാണെന്നും പൊലീസ് പറയുന്നു. ഇടയ്ക്കിടെ ഇക്കൂട്ടർ തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. മാർച്ച്‌ എട്ടിന് കുയിമ്പില്‍ ക്ഷേത്രോത്സവത്തിനിടെയും സംഘർഷമുണ്ടായി. പിന്നാലെയാണ് എതിരാളികളെ പേടിപ്പിക്കാൻ ബോംബ് നിർമാണം തുടങ്ങിയതെന്നാണ് പൊലീസ് പറയുന്നത്. കേസില്‍ പന്ത്രണ്ട് പ്രതികളാണ് ഉള്ളത്. ഇവരില്‍ നാല് പേർ ഡിവൈഎഫ്‌ഐ യൂണിറ്റ് ഭാരവാഹികളാണ്. അമല്‍ ബാബു, അതുല്‍, സായൂജ്, ഷിജാല്‍ എന്നിവർ ഡിവൈഎഫ്‌ഐ യൂണിറ്റ് ഭാരവാഹികളാണെന്ന് ഡിവൈഎഫ്‌ഐ നേതൃത്വവും സ്ഥിരീകരിച്ചിരുന്നു.

Hot Topics

Related Articles