പെരിയാര്‍ മത്സ്യക്കുരുതിയില്‍ തുടര്‍നടപടികള്‍ വൈകും; രാസപരിശോധനാ ഫലം നിര്‍ണായകം

കൊച്ചി : പെരിയാർ മത്സ്യക്കുരുതിയില്‍ തുടർനടപടികള്‍ വൈകും. കുഫോസിന്‍റെ രാസപരിശോധനാഫലം അടുത്തയാഴ്ചയോടെയായിരിക്കും പുറത്തുവരുക. രാസപരിശോധനാ ഫലം വൈകുന്നതിനാലാണ് തുടര്‍നടപടികളും നീളുന്നത്. ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തില്‍ വേണം ഏത് കമ്ബനിയാണ് മാലിന്യം ഒഴുക്കിയതെന്ന് കണ്ടെത്താൻ. അതേസമയം, ഉത്തരവാദികള്‍ക്ക് എതിരെ നടപടി ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധിച്ചു. മത്സ്യക്കുരുതിയല്‍ വലിയ നഷ്ടമുണ്ടായ ഉള്‍നാടൻ മത്സ്യമേഖലക്കുള്ള നഷ്ടപരിഹാരം ദുരിതത്തിന് കാരണക്കാരായ കമ്ബനികളില്‍ നിന്ന് ഈടാക്കി നല്‍കണമെന്നാണ് ഫിഷറീസ് വകുപ്പിന്‍റെ നിർദേശം. ഇത് നടപ്പാക്കണമെങ്കില്‍ ആദ്യം ഏത് കമ്ബനിയാണ് ഉത്തരവാദിയെന്ന് കണ്ടെത്തണം. അതിന് രാസപരിശോധനാഫലം വരണം. ഇതിനുശേഷം തുടർ പരിശോധനകളും വേണം.

Advertisements

കുഫോസ് വിദഗ്ധസംഘത്തിന്‍റെ രാസപരിശോധനാഫലം അറിയാൻ ഒരാഴ്ച കൂടി കഴിയും. എടയാർ മേഖലയില്‍ 332 യൂണിറ്റുകളാണ് പ്രവർത്തിക്കുന്നത്. അതിനാല്‍ തന്നെ തുടർപരിശോധനകള്‍ക്കും സമയമെടുക്കും. ഉത്തരവാദികളായ കമ്ബനികള്‍ക്ക് എതിരെ കർശന നടപടി വേണമെന്നും സീറോ ഡിസ്ചാർജ് നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് പെരിയാർ മലിനീകരണ വിരുദ്ധസംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധിച്ചു. മത്സ്യക്കുരുതിയുടെ യഥാർത്ഥ കാരണം കണ്ടെത്താനും ഇനിയും ഇത്തരം സംഭവങ്ങള്‍ ആവർത്തിക്കാതിരിക്കാനുള്ള നിർദേശങ്ങള്‍ നല്‍കാനും ഉന്നത വിദഗ്ധസമിതിയുടെ സ്വതന്ത്ര അന്വേഷണം വേണമെന്നാണ് കളക്ടറുടെ പ്രാഥമിക റിപ്പോ‍ര്‍ട്ടില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വിശദമായ പഠനറിപ്പോർട്ട് കൂടി ഉള്‍പ്പെടുത്തിയാകും കളക്ടർ സർക്കാരിന് അന്തിമറിപ്പോർട്ട് സമർപ്പിക്കുക.

Hot Topics

Related Articles