തൃശൂർ: തൃശൂർ – കുറ്റിപ്പുറം റോഡ് നിർമ്മാണം വേഗത്തിലാക്കാൻ തീരുമാനം. ഇതിന്റെ ഭാഗമായി പൂങ്കുന്നം മുതല്‍ മുതുവറ വരെയും കേച്ചേരി മുതല്‍ ചൂണ്ടല്‍ വരെയുമുള്ള ഭാഗത്തെ പ്രവർത്തനങ്ങള്‍ ആരംഭിച്ചു. ഇ കെ കെ കണ്‍സ്ട്രക്ഷൻ ഗ്രൂപ്പാണ് നിർമ്മാണ പ്രവർത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്നത്. റീ ബില്‍ഡ് കേരളയുടെ ഭാഗമായാണ് റോഡ് പുനർ നിർമ്മിക്കുന്നത്.
പൊതുമരാമത്ത് വകുപ്പിന്റെ കെഎസ്ടിപി വിഭാഗത്തിനാണ് നിർമ്മാണ ചുമതല.
തൃശൂർ ജില്ലയിലെ പാറമേക്കാവ് ജംഗ്ഷൻ മുതല്‍ കല്ലുംപുറം വരെയാണ് നിർമ്മാണ പ്രവർത്തനങ്ങള്‍ നടത്തുന്നത്. തൃശൂർ, വടക്കാഞ്ചേരി, മണലൂർ, കുന്നംകുളം നിയോജക മണ്ഡലങ്ങളിലൂടെ 33. 243 കിലോമീറ്ററാണ് പാത കടന്നു പോകുന്നത്. വെള്ളം കയറി കൂടുതല്‍ തകരാൻ സാധ്യതയുള്ള സ്ഥലങ്ങളില്‍ കോണ്‍ക്രീറ്റും മറ്റിടങ്ങളില്‍ ബിറ്റമിൻ മെക്കാഡം ടാറിങുമാണ് ചെയ്യുക. മുതുവറയില്‍ റോഡ് നിർമ്മാണത്തിന്റെ ഭാഗമായി ഇളകിയ കട്ടകള്‍ നീക്കം ചെയ്ത് റോഡ് നവീകരണം ആരംഭിച്ചിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി മൂന്ന് ചെറുപാലങ്ങളും 28 കല്‍വെർട്ടുകളുമാണ് പുനർ നിർമ്മിക്കുക. ഇതോടൊപ്പം 20 കിലോമീറ്റർ കാനകളും 25 കിലോമീറ്റർ ഫുട്പാത്തും 19 ജങ്ഷനുകളിലും ജനവാസ കേന്ദ്രങ്ങളിലും ബസ് ഷട്ടറുകളും നിർമ്മിക്കാനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കൂടുതല്‍ റോഡ് തകർന്ന കേച്ചേരി മുതല്‍ ചൂണ്ടല്‍ വരെയുള്ള ഭാഗത്തെ വീതി കുറവുള്ള അഞ്ച് കല്‍വെർട്ടുകള്‍ പൊളിച്ച് പുതിയവ നിർമ്മിക്കും. ഇതിന്റെ ഭാഗമായി ഇരുവശത്തും കരിങ്കല്‍ കെട്ടി കാനകള്‍ നിർമ്മിച്ച് കല്‍വെർട്ടുകളുമായി ബന്ധപ്പെടുത്തും. റോഡ് വികസനത്തിനു തടസ്സമായ പാറന്നൂർ പാടത്തെ മരങ്ങള്‍ കഴിഞ്ഞദിവസം മുറിച്ചു നീക്കുന്ന പ്രവർത്തനം ആരംഭിച്ചു. വൈദ്യുതി കമ്പികള്‍ മാറ്റുന്നതുമായി ബന്ധപ്പെട്ട തടസ്സങ്ങള്‍ നീക്കം ചെയ്യാൻ കെഎസ്ഇബി അധികൃതരുമായി കരാർ കമ്പനിക്കാർ ധാരണയില്‍ എത്തിയിട്ടുണ്ട്. പൂങ്കുന്നം, കേച്ചേരി എന്നിവിടങ്ങളില്‍ റോഡ് നിർമ്മാണത്തിന്റെ ഭാഗമായി വാഹനങ്ങള്‍ തിരിച്ചു വിട്ടിരിക്കുകയാണ്. തൃശൂരില്‍ നിന്നും വരുന്ന സ്വകാര്യ ലിമിറ്റ് സ്റ്റോപ്പ് വാഹനങ്ങള്‍ കേച്ചേരിയില്‍ നിന്നും തിരിഞ്ഞ് അക്കിക്കാവ് ബൈപ്പാസ് പന്നിത്തടം വഴിയാണ് കുന്നംകുളത്ത് എത്തുന്നത്. വാഹനങ്ങള്‍ തിരിച്ചുവിട്ടത് മൂലം പല സ്ഥലങ്ങളിലും ഗതാഗത തടസ്സമുള്ളതായി ബസ് ജീവനക്കാർ പറഞ്ഞു.