മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ ഇന്ത്യക്ക് വന്‍ തിരിച്ചടി. തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് പരിക്കേറ്റ് മടങ്ങി.വ്യക്തിഗത സ്‌കോര്‍ 37ല്‍ നില്‍ക്കെയാണ് പന്ത് പരിക്കേറ്റ് മടങ്ങുന്നത്. ഇംഗ്ലീഷ് പേസര്‍ ക്രിസ് വോക്‌സിനെതിരെ റിവേഴ്‌സ് സ്വീപ്പ് കളിക്കാനുള്ള ശ്രമത്തിനിടെ പന്ത് ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്റെ കാല്‍പാദനത്തില്‍ കൊള്ളുകയായിരുന്നു. ചെറുവിരലിന് മുകളില്‍ പന്ത് കൊണ്ടത്. പന്ത് കൊണ്ട ഭാഗത്ത് ചെറുതായി മുഴയ്ക്കുകയും ചെയ്തു. മാത്രമല്ല, രക്തം പോടിയുന്നമുണ്ടായിരുന്നു. നടക്കാന്‍ ബുദ്ധിമുട്ടിയ താരത്തെ ഗ്രൗണ്ടിലുപയോഗിക്കുന്ന ചെറിയ വാഹനത്തില്‍ ഇരുത്തിയാണ് കൊണ്ടുപോയത്. റിട്ടയേര്‍ഡ് ഹര്‍ട്ടായ താരം എപ്പോള്‍ തിരിച്ചെത്തുമെന്നുള്ള കാര്യത്തില്‍ ഉറപ്പായിട്ടില്ല.
ഇതിനിടെ ഒരു ചരിത്ര നേട്ടവും പന്തിനെ തേടിയെത്തി. ഇംഗ്ലണ്ടില്‍ മാത്രം 1000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ വിദേശ വിക്കറ്റ് കീപ്പര്‍ ബാറ്ററായിരിക്കുകയാണ് പന്ത്. മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ 26 റണ്‍സ് പൂര്‍ത്തിയാക്കിയപ്പോഴാണ് പന്തിനെ തേടി നേട്ടമെത്തിയത്. തന്റെ 24-ാം ഇന്നിംഗ്‌സിലാണ് പന്ത് റെക്കോര്‍ഡ് പിന്നിട്ടത്. ഇംഗ്ലണ്ടില്‍ 1000 റണ്‍സ് നേടുന്ന ആറാമത്തെ ഇന്ത്യന്‍ താരം കൂടിയാണ് പന്ത്. കെ എല്‍ രാഹുലും ഇംഗ്ലണ്ടില്‍ 1000 റണ്‍സെന്ന നാഴികക്കല്ല് പിന്നിട്ടിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
25 ഇന്നിംഗ്‌സില്‍ നിന്നാണ് രാഹുലിന്റെ നേട്ടം. സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് ഇംഗ്ലണ്ടില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം. 30 ഇന്നിംഗ്‌സില്‍ നിന്ന് 1575 റണ്‍സാണ് സച്ചിന്‍ നേടിയത്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ് രണ്ടാം സ്ഥാനത്ത്. 23 ഇന്നിംഗ്‌സില്‍ നിന്ന് മാത്രമായി 1367 റണ്‍സാണ് ദ്രാവിഡ് അടിച്ചെടുത്തത്. 28 ഇന്നിംഗ്‌സില്‍ നിന്ന് 1152 റണ്‍സ് നേടിയ സുനില്‍ ഗവാസ്‌കര്‍ മൂന്നാമത്. അവര്‍ക്ക് പിന്നില്‍ വിരാട് കോലി. 33 ഇന്നിംഗ്‌സില്‍ നിന്ന് 1096 റണ്‍സ് കോലി നേടി. 29 ഇന്നിംഗ്‌സുകള്‍ കളിച്ച രവീന്ദ്ര ജഡേജ 969 റണ്‍സ് ഇംഗ്ലണ്ടില്‍ നേടിയിട്ടുണ്ട്. ജഡേജയ്ക്കും ഇതേ നേട്ടം സ്വന്തമാക്കാന്‍ അവസരമുണ്ട്.
ലോര്‍ഡ്‌സില്‍ നടന്ന മൂന്നാം ടെസ്റ്റ് കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ഇംഗ്ലണ്ട് നാലാം ടെസ്റ്റിനിറങ്ങുന്നത്. പരിക്കേറ്റ സ്പിന്നര്‍ ഷൊയ്ബ് ബഷീറിന് പകരം ലിയാം ഡോസണ്‍ ഇംഗ്ലണ്ടിന്റെ പ്ലേയിംഗ് ഇലവനിലെത്തി. ഇന്ത്യ മൂന്ന് മാറ്റം വരുത്തി. കരുണ്‍ നായര്‍ക്ക് പകരം സായ് സുദര്‍ശന്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തിയപ്പോള്‍ പരിക്കേറ്റ് പുറത്തായ നിതീഷ് കുമാര്‍ റെഡ്ഡിക്ക് പകരം ഷാര്‍ദ്ദുല്‍ താക്കൂറും പരിക്കുള്ള ആകാശ് ദീപിന് പകരം അന്‍ഷുല്‍ കാംബോജും ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തി. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.
ഇന്ത്യ: യശസ്വി ജയ്സ്വാള്‍, കെ എല്‍ രാഹുല്‍, സായ് സുദര്‍ശന്‍, ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍, ഷാര്‍ദ്ദുല്‍ താക്കൂര്‍, അന്‍ഷുല്‍ കംബോജ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.
ഇംഗ്ലണ്ട്: സാക്ക് ക്രാളി, ബെന്‍ ഡക്കറ്റ്, ഒല്ലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെന്‍ സ്റ്റോക്‌സ് (ക്യാപ്റ്റന്‍), ജാമി സ്മിത്ത്, ലിയാം ഡോസണ്‍, ക്രിസ് വോക്‌സ്, ബ്രൈഡണ്‍ കാര്‍സെ, ജോഫ്ര ആര്‍ച്ചര്‍.