മുഖമൂടിയിട്ട് വയോധികയുടെ ആഭരണം കവരാൻ ശ്രമം ; അയൽവാസികൾ പൊലീസ് പിടിയിലായി

വേങ്ങര : മുറ്റമടിച്ച് കൊണ്ടിരുന്ന വീട്ടമ്മയെ മുഖംമൂടിയിട്ട് ആക്രമിച്ച് ആഭരണം കവരാന്‍ ശ്രമിച്ച പ്രതികളെ മണിക്കൂറുകള്‍ക്കകം പോലീസ് പിടികൂടി. വലിയോറ ചുള്ളിപറമ്പ് സ്വദേശികളായ തെക്കേവീട്ടില്‍ ഫൗസുള്ള (19), തെക്കെവീട്ടില്‍ മിസ്ഹാബ് (18) എന്നിവരാണ് പോലീസ് പിടിയിലായത്. വേങ്ങര ചുള്ളിപ്പറമ്പ് കുറുവിൽക്കുണ്ടിൽ ബുധനാഴ്ച പുലർച്ചെ ആറരക്കാണ് സംഭവം. മുറ്റമടിക്കുകയായിരുന്ന കുറുകപുരക്കൽ പങ്കജവല്ലി എന്ന അമ്മു (61) വിനെ മുഖം മൂടി ധരിച്ചെത്തിയ രണ്ടു പേർ ചേർന്ന് മുളക് പൊടി വിതറിയ ശേഷം
കഴുത്തിൽ നിന്ന് ആഭരണം പൊട്ടിച്ചെടുത്തു രക്ഷപ്പെടുകയായിരുന്നു.

Advertisements

മുറ്റത്തോട് ചേർന്നുള്ള ഉപയോഗശൂന്യമായ തൊഴുത്തിൽ ഒളിച്ചിരുന്ന ഇവർ പെട്ടന്ന് ചാടി വീഴുകയായിരുന്നു എന്ന് വീട്ടമ്മ പറഞ്ഞു.ആദ്യം മുഖത്തേക്ക് മുളക്പൊടി വിതറുകയും കഴുത്തിൽ പിടിച്ച് രണ്ട് പവന്റെ ചെയിന്‍ പൊട്ടിച്ചെടുക്കുകയുമായിരുന്നു. പിടിവലിയിൽ അമ്മു താഴെ വീണങ്കിലും ചെയിൻ ബലമായി പിടിച്ചതിനാൽ മോഷ്ടക്കൾക്ക് പൂർണ്ണമായി കൈക്കലാക്കാൻ കഴിഞ്ഞില്ല. ചെറിയ ഭാഗം മാത്രമാണ് കവർന്നത്. വീട്ടമ്മ
ശബ്ദം വച്ചതിനെ തുടർന്ന് അകത്ത് നിന്ന് വീട്ടിലെ മറ്റു അംഗങ്ങള്‍ പുറത്ത് വന്നതോടെ മോഷ്ടാക്കൾ ഓടി രക്ഷപ്പെടുകയായിരുന്നു. മോഷ്ട്ടാക്കള്‍ അയൽപക്കത്തുള്ളവർ തന്നെയാണ്. ഇരുവരും തോർത്ത് ഉപയോഗിച്ച് മുഖം മറക്കുകയും മറ്റൊരു തോർത്തിൽ മുളക് പൊടി വിതറി അമ്മുവിനെ മണപ്പിക്കാനും ശ്രമം നടത്തുകയും ചെയ്തിരുന്നു എന്നാണ് ലഭിക്കുന്ന വിവരം . നാട്ടുകാർ നടത്തിയ തിരച്ചിലിൽ മോഷടാക്കൾ എത്തിയ മോട്ടോർ ബൈക്ക് തൊട്ടടുത്ത വീട്ടുപറമ്പിൽ നിർത്തിയിട്ടതായി കണ്ടത്തി. ഇതിൻ്റെ പിൻഭാഗത്തെ നമ്പർ പ്ലേറ്റ് പൂർണ്ണമായി നീക്കം ചെയ്ത നിലയിലും മുന്നിലെ നമ്പർ പ്ലേറ്റ് മറച്ച നിലയിലുമായിരുന്നു. മോഷ്ടാക്കൾ ഉപയോഗിച്ച ബൈക്ക് വാടകക്കെടുത്തതാണെന്നാണ് പ്രാഥമിക നിഗമനം.വേങ്ങര സ്റ്റേഷൻ ഓഫിസർ പി കെ മുഹമ്മദ് ഹനീഫ, എസ് ഐമാരായ എം പി അബൂബക്കർ , ഉണ്ണികൃഷ്ണൻ, ഡോഗ് സ്കോഡിലെ ഒ സുമേഷ്, ജെ രാഹുൽ തുടങ്ങിയവരാണ് കേസ് അന്വേഷിച്ചത്.

Hot Topics

Related Articles