ബുഡാപെസ്റ്റ്: ലോകകപ്പ് 2026 യോഗ്യതാ മത്സരത്തില്‍, ഹംഗറിക്കെതിരെ പോർച്ചുഗലിന് വിജയം. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു പോർച്ചുഗല്‍.ആതിഥേയർ സമനില പിടിച്ചതിന് രണ്ട് മിനിറ്റിന് ശേഷം ജോവോ കാൻസെലോ നേടിയ അവസാന നിമിഷത്തിലെ വിജയഗോളിലാണ് പോർച്ചുഗല്‍ കഷ്ടിച്ച് രക്ഷപ്പെട്ടത്. പെനാല്‍റ്റി ഗോളിലൂടെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്റെ ഗോള്‍ വേട്ട തുടർന്നു.
ഈ പെനാല്‍റ്റി ഗോളോടെ 40-കാരനായ സൂപ്പർ താരം ഫിഫ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലെ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരമെന്ന ലോക റെക്കോർഡിനൊപ്പമെത്തി. പോർച്ചുഗലിനായി 49 മത്സരങ്ങളില്‍നിന്നുള്ള അദ്ദേഹത്തിന്റെ 39-ാം ഗോളായിരുന്നു ഇത്. ഇതോടെ ഗ്വാട്ടിമാലയുടെ കാർലോസ് റൂയിസിനൊപ്പം യോഗ്യതാ റൗണ്ടിലെ ടോപ് സ്കോററായി റൊണാള്‍ഡോ മാറി. തന്റെ അന്താരാഷ്ട്ര ഗോളുകളുടെ എണ്ണം 223 കളികളില്‍നിന്ന് 141 ആയും റൊണാള്‍ഡോ ഉയർത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കളിച്ച രണ്ട് എവേ മത്സരങ്ങളിലും വിജയിച്ചതോടെ ഗ്രൂപ്പ് എഫില്‍ പോർച്ചുഗല്‍ തങ്ങളുടെ ഒന്നാംസ്ഥാനം ഭദ്രമാക്കി. റൊണാള്‍ഡോയുടെ പെനാല്‍റ്റി ഗോളിലൂടെ പിന്നില്‍നിന്ന് മുന്നിലെത്തിയ സന്ദർശകർ, അവസാന നിമിഷം ഗോള്‍ വഴങ്ങിയതോടെ മൂന്ന് പോയിന്റുകള്‍ കൈവിടുമെന്ന് തോന്നിച്ചിരുന്നു. എന്നാല്‍, കാൻസെലോയുടെ ഗോള്‍ വിയജത്തിലേക്ക് നയിച്ചു. ശനിയാഴ്ച അർമേനിയക്കെതിരെ നേടിയ 5-0ന്റെ വിജയ തുടർച്ചയാണിത്.