അഹമ്മദാബാദ്: ഗുജറാത്ത് കലാപത്തിലെ ഇരകള്‍ക്ക് വേണ്ടി പോരാടിയ അതിജീവിത സാകിയ ജാഫ്രി അന്തരിച്ചു. 86 വയസായിരുന്നു. ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് എംപി ഇസ്ഹാൻ ജാഫ്രിയുടെ ഭാര്യയാണ് സാകിയ ജാഫ്രി. വാര്‍ധക്യസഹജമായ ആസുഖങ്ങളെ തുടര്‍ന്ന് ശനിയാഴ്ച അഹമ്മദാബാദില്‍വെച്ചായിരുന്നു അന്ത്യം.
2002 ഫെബ്രുവരി 27ന് നടന്ന ഗോധ്ര ട്രെയിൻ കത്തിക്കല്‍ സംഭവത്തെതുടര്‍ന്നുണ്ടായ ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലയെ അതിജീവിച്ചയാളാണ് സാകിയ ജാഫ്രി. ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ നടന്ന കലാപത്തിലാണ് എഹ്സാൻ ജാഫ്രി കൊല്ലപ്പെട്ടത്. കലാപത്തെതുടര്‍ന്ന് 2006 മുതല്‍ ഗുജറാത്ത് സര്‍ക്കാരിനെതിരെ ദീര്‍ഘകാലം നിയമപോരാട്ടം നടത്തിയ സാകിയ ജാഫ്രി കലാപത്തിലെ ഇരകളുടെ നീതിക്കായുള്ള പോരാട്ടത്തിന്‍റെ മുഖമായി മാറി. 2023വരെ കൂട്ടക്കൊലയുടെ വാര്‍ഷികത്തില്‍ സാകിയ ഗുല്‍ബര്‍ഗ് സൊസൈറ്റിയിലെ തന്‍റെ വീട്ടിലെ അവശിഷ്ടങ്ങള്‍ പതിവായി സന്ദര്‍ശിക്കാറുണ്ടായിരുന്നു.