താൻ നിരപരാധിയെന്ന് സിപിഎം നേതൃത്വത്തെ ബോധ്യപ്പെടുത്തും; തൊടുപുഴ നഗരസഭാ അധ്യക്ഷ പദം രാജിവെക്കില്ലെന്ന് സനീഷ് ജോര്‍ജ്

തൊടുപുഴ : നഗരസഭാ അധ്യക്ഷ പദം രാജിവെക്കില്ലെന്ന് സനീഷ് ജോര്‍ജ്ജ്. താൻ നിരപരാധിയാണെന്നും ഇക്കാര്യം സിപിഎം നേതൃത്വത്തെ ബോധ്യപ്പെടുത്തുമെന്നും പറഞ്ഞ അദ്ദേഹം രാജിവെക്കേണ്ട ആവശ്യം തത്കാലം ഇല്ലെന്നും വ്യക്തമാക്കി. രാജിവെച്ചാല്‍ താൻ അഴിമതിക്കാരനാണെന്ന് മുദ്രകുത്തപ്പെടും. തനിക്കെതിരായ കേസില്‍ ഗൂഢാലോചനയുണ്ടോയെന്ന് ഇപ്പോള്‍ പറയുന്നില്ല. കൈക്കൂലി നല്‍കാൻ പറഞ്ഞെന്ന ആരോപണത്തെ കുറിച്ച്‌ ഒന്നും പറയുന്നില്ലെന്നും ഇതെല്ലാം കോടതിയുടെ പരിഗണനയിലാണെന്നും സനീഷ് ജോര്‍ജ്ജ് ഇന്ന് പ്രതികരിച്ചു.

Advertisements

തൊടുപുഴ കുമ്മങ്കലിലെ എല്‍.പി സ്കൂള്‍ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട കൈക്കൂലി കേസിലാണ് നഗരസഭ അധ്യക്ഷൻ സനീഷ് ജോർജ്ജിനെ വിജിലൻസ് രണ്ടാം പ്രതിയാക്കിയത്. കഴിഞ്ഞായഴ്ച നഗരസഭ ഓഫീസില്‍ നടന്ന റെയ്ഡില്‍ കൈക്കൂലി വാങ്ങാൻ ശ്രമിക്കുന്നതിനിടെ, അസിസ്റ്റൻ്റ് എൻജിനീയർ പിടിയിലായിരുന്നു. ഇയാള്‍ക്ക് കൈക്കൂലി നല്‍കാൻ പ്രേരിപ്പിച്ചെന്ന കേസിലാണ് സനീഷ് ജോർജ് നിലവില്‍ പ്രതി ചേർക്കപ്പെട്ടത്. ചോദ്യം ചെയ്യലിന് ഹാജരാകാൻ രണ്ടുതവണ വിജിലൻസ് ആവശ്യപ്പെട്ടിട്ടും സനീഷ് ജോർജ്ജ് തയ്യാറായിട്ടില്ല. ആരോഗ്യ കാരണങ്ങളാല്‍ ഹാജരാകാൻ സാധിക്കില്ലെന്ന് അഭിഭാഷകൻ മുഖേന അന്വേഷണ സംഘത്ത അറിയിച്ചു. ചോദ്യം ചെയ്യലിന് ഹാജരാകാൻ ഒരാഴ്ചത്തെ സാവകാശം വിജിലൻസ് സനീഷ് ജോര്‍ജ്ജിന് നല്‍കിയിട്ടുണ്ട്. രാജിക്കായി ബിജെപിയും കോണ്‍ഗ്രസും സമരം തുടരുകയാണ്. എല്‍ഡിഎഫിലും സനീഷിനെതിരെ സമ്മർദ്ദമുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രാജിവച്ച്‌ വിജിലൻസ് അന്വേഷണം നേരിടാനാണ് ജില്ലാ എല്‍ഡിഎഫ് നേതൃത്വം നല്‍കിയ നിർദ്ദേശം. എന്നാല്‍ ഇതുപാലിക്കാതെ അവധിയില്‍ പ്രവേശിച്ചിരിക്കുകയാണ് സനീഷ്. 15 ദിവസത്തേക്ക് പകരം ചുമതല വൈസ് ചെയർപേഴ്സണ് കൈമാറിക്കൊണ്ട് കത്തും നല്‍കിയിട്ടുണ്ട്. സനീഷ് കൈക്കൂലി വാങ്ങിയതായി അറിയില്ലെന്നും നാക്കുപിഴയുടെ പേരില്‍ വിജിലൻസ് കേസിലകപ്പെടുകയായിരുന്നു എന്നുമാണ് സിപിഎം നേതൃത്വം വിശദീകരിക്കുന്നത്. നഗരസഭയില്‍ സ്വതന്ത്രനായി മത്സരിച്ചാണ് സനീഷ് ജോര്‍ജ്ജ് ജയിച്ചത്. എല്‍ഡിഎഫ് പിന്തുണയോടെയാണ് അദ്ദേഹം അധ്യക്ഷനായത്.

Hot Topics

Related Articles