ന്യൂസ് ഡെസ്ക് : ചിത്രം വരച്ച് ഒപ്പം അടിക്കുറിപ്പ് എഴുതി ഇങ്ങനെ അയച്ചത് ആലപ്പുഴ ജില്ലയിലെ പട്ടണക്കാട് സ്വദേശിയായ മധു ആണ്.സത്യൻ മാഷിന്റെ കടുത്ത ആരാധകനാണ് മധു. ജൂൺ 15 മധുവിന് ആ ദിവസം മറക്കാൻ വയ്യ. സത്യൻ മാഷിന്റെ ഓർമ്മ ദിനത്തിൽ മധു അദ്ദേഹത്തിന്റെ ചിത്രം വരയ്ക്കും, അത് സുഹൃത്തുക്കളുമായി പങ്കു പങ്കുവെയ്ക്കും. വർഷങ്ങളായുള്ള ശീലമാണത്. മധുവിന്റെ വീട്ടിലെ ഒരു മുറി നിറയെ സത്യൻ മാഷിന്റെ ചിത്രങ്ങളാണ്.
മലയാള സിനിമ കണ്ട എക്കാലത്തെയും പ്രഗൽഭനായ സത്യൻ മാഷ് ഈ ലോകത്തോട് വിട പറഞ്ഞത് 53 വർഷം മുമ്പുള്ള ഒരു ജൂൺ 15 ന് ആയിരുന്നു. നല്ലൊരു ഗായകനും നാടക നടനും ഒക്കെയായിരുന്ന സത്യൻ മാഷിന്റെ ഗുരു പിതാവ് മാനുവൽ സാർ ആയിരുന്നു. അദ്ദേഹം എഴുതിയ നാടകങ്ങളിൽ അഭിനയിച്ചാണ് സത്യനേശൻ നാടാർ എന്ന സത്യൻ മാഷ് തന്റെ കലാ ജീവിതം തുടങ്ങുന്നത്. വിദ്വാൻ പരീക്ഷ പാസായ ശേഷം അധ്യാപകനായി ജോലി നോക്കിയ അദ്ദേഹം പിന്നീട് സെക്രട്ടറിയേറ്റിൽ കുറച്ചു കാലം ജോലി നോക്കി.മുറപ്പെണ്ണായിരുന്ന ജെസ്സിയും അദ്ദേഹവും പ്രണയത്തിലായിരുന്നു. എന്നാൽ രക്തബന്ധമുള്ള വ്യക്തിയെ വിവാഹം ചെയ്താൽ ഉണ്ടായേക്കാവുന്ന ഭവിഷ്യത്തുകൾ ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ പിതാവ് മാനുവൽ സാർ മകനെ പറഞ്ഞു മനസ്സിലാക്കി. പിതാവിന്റെ വാക്കുകൾ ധിക്കരിക്കാൻ മനസ്സില്ലാത്ത അദ്ദേഹം പട്ടാളത്തിൽ ചേർന്നു. 17 വർഷക്കാലം അവിവാഹിതനായി തുടർന്ന അദ്ദേഹത്തിന്റെ വാശിക്ക് മുമ്പിൽ ഒടുവിൽ പിതാവ് മാനുവൽ സാർ മുട്ടുമടക്കി. അങ്ങനെ ജെസ്സി സത്യൻ മാഷിന്റെ ജീവിതസഖിയായി. അവർക്കുണ്ടായത് മൂന്ന് ആൺമക്കൾ. മൂത്തവൻ പ്രകാശ് രണ്ടാമൻ സതീഷ് മൂന്നാമൻ ജീവൻ. മൂന്ന് ആൺമക്കളും അന്ധരായിരുന്നു എന്നത് സത്യം മാഷിനെ എക്കാലത്തും അലട്ടിയിരുന്നു. പട്ടാള സേവനത്തിനുശേഷം തിരിച്ചെത്തിയ അദ്ദേഹം തിരുവിതാംകൂറിൽ പോലീസ് ആയി ചേർന്നു. പോലീസിൽ ഉയർന്ന റാങ്കിൽ ഇരിക്കുമ്പോഴാണ് , നാല്പതാം വയസ്സിൽ, 1951ൽ ത്യാഗസീമയിലൂടെ സിനിമയിലേക്ക് പ്രവേശിച്ചത്. 1952 ൽ അഭിനയിച്ച ആത്മസഖിയാണ് ആദ്യം പുറത്തുവന്ന ചിത്രം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അദ്ദേഹം അഭിനയിച്ച നീലക്കുയിൽ കേന്ദ്രസർക്കാരിന്റെ രജത കമലം അവാർഡ് ലഭിച്ച ആദ്യ മലയാള സിനിമയായിരുന്നു. മലയാളത്തിൽ 150ലേറെ ചിത്രങ്ങളിൽ അഭിനയിച്ചതു കൂടാതെ 2 തമിഴ് ചിത്രങ്ങളിലും അഭിനയിച്ചു. മികച്ച നടനുള്ള കേരള സർക്കാരിന്റെ ചലച്ചിത്ര പുരസ്കാരം ആദ്യമായി ഏറ്റുവാങ്ങിയ നടൻ അദ്ദേഹമായിരുന്നു. ഒരുകാലത്ത് മലയാള സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയിരുന്ന അദ്ദേഹം, സിനിമയെടുത്ത് പാപ്പരായ പല സംവിധായകരുടെ സിനിമകളിലും പ്രതിഫലം വാങ്ങാതെ അക്കാലത്ത് അഭിനയിച്ച് അവരെ സഹായിച്ചിട്ടുണ്ട്. 1970 തുടക്കത്തിൽ സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴാണ് അദ്ദേഹത്തിന് രക്താർബുദം സ്ഥിരീകരിച്ചത്. പക്ഷേ അദ്ദേഹം വിശ്രമം ഒന്നും എടുക്കാതെ സിനിമ അഭിനയം തുടർന്നു. അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോൾ കുഴഞ്ഞുവീണ അദ്ദേഹം അല്പസമയം കഴിഞ്ഞ് സ്വയം കാർ ഓടിച്ച് ആശുപത്രിയിൽ പ്രവേശിക്കുകയുണ്ടായി. അഭിനയത്തിന് വേണ്ടി തന്റെ ജീവിതം തന്നെ മാറ്റിവെച്ച ആ മഹാപ്രതിഭ ഒടുവിൽ 1971 ജൂൺ 15-ന്, തന്റെ 59 ആം വയസ്സിൽ ഈ ലോകത്തോട് വിട പറഞ്ഞു.