തിരുവനന്തപുരം: ആശാ വർക്കർമാരുടെ സമരത്തെ പിന്തുണച്ചും സി ഐ ടി യു നേതാവ് കെ എൻ ഗോപിനാഥിന്‍റെ ‘ഉമ്മ കൊടുത്തോ’ പരാമർശത്തെ വിമർശിച്ചും വടകര എം പി ഷാഫി പറമ്പില്‍ രംഗത്ത്. മനസാക്ഷി ഉള്ളവർക്ക് ആശാ വർക്കർമാർക്ക് ഉമ്മ കൊടുക്കാൻ തോന്നുമെന്ന് പറഞ്ഞ ഷാഫി, ഒരു കുഞ്ഞ് ജനിക്കുന്നതിന് മുന്നേ തന്നെ അമ്മയെ പരിപാലിച്ച് തുടങ്ങുന്നവരാണ് ആശാ വർക്കർമാരെന്നും ചൂണ്ടികാണിച്ചു. കേന്ദ്രമന്ത്രി സുരേഷ് ഗോപി സമരം ചെയ്യുന്ന ആശ വർക്കർമാർക്ക് കുട മാത്രമാണോ ഇനി ഉമ്മ കൂടി കൊടുത്തോ എന്നറിയില്ലെന്ന സി ഐ ടി യു സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥിന്‍റെ അധിക്ഷേപത്തിനായിരുന്നു ഷാഫിയുടെ മറുപടി.
ആശമാർ ലക്ഷങ്ങളുടെ ബാങ്ക് ബാലൻസ് ചോദിച്ചില്ലെന്നും ഷാഫി ചൂണ്ടികാട്ടി. ദിവസവും കഞ്ഞി കുടിച്ച് പോകാനുള്ള തുക മാത്രമാണ് ആശാവർക്കർമാർ ചോദിച്ചത്. അത് ഏറ്റവും ന്യായമായ കാര്യമാണെന്നും ഷാഫി അഭിപ്രായപ്പെട്ടു. വീണ ജോർജ് കേരളത്തിന്റെ ആരോഗ്യമന്ത്രിയാണ്, അനാരോഗ്യ മന്ത്രിയല്ല എന്നോർമിപ്പിക്കുന്നുവെന്നും വടകര എം പി കൂട്ടിച്ചേർത്തു.