കേപ്ടൗൺ: ആഭ്യന്തര പടലപ്പിണക്കം അതിരൂക്ഷമായ ഇന്ത്യൻ ടീമിന് വീണ്ടും തോൽവി. ക്യാപ്റ്റനടക്കം ബാറ്റർമാരെല്ലാം പരാജയമായ മത്സരത്തിൽ ഇന്ത്യ ഇത്തവണ തോറ്റത് നാലു റണ്ണിന്. ഒരു ഘട്ടത്തിൽ പോലും വിജയം വേണമെന്ന് ആഗ്രഹിക്കാത്ത രീതിയിൽ ബാറ്റ് ചെയ്ത ടീം ദുരന്തമായി മാറി.
സ്‌കോർ
ദക്ഷിണാഫ്രിക്ക – 287
ഇന്ത്യ – 283
ക്ലാസിക്ക് ബാറ്റിങുമായി കളം നിറഞ്ഞ ഓപ്പണർ ക്വിന്റൽ ഡിക്കോക്കിന്റെ മികവിലാണ് സൗത്ത് ആഫ്രിക്ക മികച്ച സ്‌കോർ പടുത്തുയർത്തിയത്. രണ്ടു സിക്‌സും 12 ഫോറും പറപ്പിച്ച ഡിക്കോക്ക് 124 റണ്ണാണ് എടുത്തത്. 59 പന്തിൽ 52 റണ്ണെടുത്ത വാൻഡസാർ മികച്ച പിൻതുണ ഓപ്പണർക്ക് നൽകുകയും ചെയ്തു. ഇതോടെ 49.5 ഓവറിൽ സൗത്ത് ആഫ്രിക്ക പുറത്തായി. പരമ്പരയിൽ ആദ്യമായി ഇന്ത്യൻ ബൗളർമാർ മികച്ച രീതിയിൽ പന്തെറിഞ്ഞത് ഇന്ത്യയ്ക്ക് ആശ്വാസമായി മാറി. ആദ്യ ഇലവനിൽ അവസരം ലഭിച്ച പ്രദീഷ് കൃഷ്ണ മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോൾ ബുംറയും ചഹാറും രണ്ടു വിക്കറ്റ് വീതം പങ്കിട്ടെടുത്തു. സ്പിന്നർ ചഹൽ ഒരു വിക്കറ്റ് എടുത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മറുപടി ബാറ്റിംങിന് ഇറങ്ങിയ ഇന്ത്യയ്ക്കു നാലാം ഓവറിൽ തന്നെ ക്യാപ്റ്റനെ നഷ്ടമായി. പിന്നീട് ധവാനും കോഹ്ലിയും ചേർന്ന് മികച്ച കൂട്ടുകെട്ട് പടുത്തുയർത്തിയെങ്കിലും കൂട്ടുകെട്ട് നൂറിലെത്തും മുൻപ് ധവാൻ മടങ്ങി. 61 റണ്ണെടുത്ത ധവാൻ പോയതിനു ശേഷം കഴിഞ്ഞ കളിയിലെ താരം പന്തിനെ ആദ്യ പന്തിൽ തന്നെ വീഴ്ത്തി സൗത്ത് ആഫ്രിക്ക പിടിമുറുക്കി. കോഹ്ലി കൂടി അധികം വൈകാതെ മടങ്ങിയതോടെ ഇന്ത്യ പിൻസീറ്റിലേയ്ക്കു പിൻവാങ്ങി.
തുടർന്ന് ഒത്ത് ചേർന്ന സൂര്യകുമാർ യാദവും, ചഹറും ചേർന്നായിരുന്നു രക്ഷാപ്രവർത്തനം. 32 പന്തിൽ 39 പന്തെടുത്ത യാദവ് വിജയത്തിന് 70 റണ്ണകലെ മടങ്ങിയതോടെ ചഹർ ഒരുവശത്ത് ഒറ്റയ്ക്കായി. പിന്നീടിറങ്ങിയ ബുംറയും അതിവേഗം മടങ്ങിയതോടെ ഇന്ത്യ തോൽവി മണത്തു. പിന്നീട്, വാലറ്റത്തെ കൂട്ട് പിടിച്ച ചവർ പ്രതിരോധ പ്രവർത്തനം ശക്തമാക്കി. 47 ആം ഓവറിന്റെ ആദ്യ പന്തിൽ ചഹാർ മടങ്ങിയതോടെ ഇന്ത്യ വീണ്ടും അപകട മുനമ്പിലായി.
തരക്കേടില്ലാതെ കളിച്ചിരുന്ന ജസ്പ്രീത് ബുംറ 15 പന്തിൽ പന്ത്രണ്ട് റണ്ണുമായി ഫുൽഖ്വായോയുടെ സ്‌ളോബോളിൽ ബാറ്റ് വച്ച് വീണതോടെ ഇന്ത്യയ്ക്കും തോൽവിയ്ക്കുമിടയിൽ ചഹലും പ്രതീഷ് കൃഷ്ണയും മാത്രമായി. കാര്യമായ മത്സര പരിചയമില്ലാതിരുന്ന ഇരുവരും തട്ടിമുട്ടി മുന്നേറുകയായിരുന്നു. പക്ഷേ, അടിച്ചു കളിക്കാൻ ശ്രമിച്ച ചഹലിനു പിഴച്ചു. പ്രിട്ടോറിയസിന്റെ പന്ത് മില്ലറുടെ കയ്യിലെത്തിയതോടെ കളി തീർന്നു. ഇന്ത്യ തോറ്റു..!