തകർന്നടിഞ്ഞ് ലങ്ക : തകർത്തടിച്ച് കുതിച്ച് കയറി റെക്കോർഡുകൾ ; ലോക കപ്പിൽ  തകർത്തത് ഒരു പിടി റെക്കോർഡുകൾ 

ന്യൂഡൽഹി : അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ ടോസ് നേടി ബോളിങ് തെരഞ്ഞെടുക്കുമ്ബോള്‍ ശ്രീലങ്കന്‍ നായകന്‍ ദസുന്‍ ശനക ഇത്രയും വലിയൊരു ദുരന്തം പ്രതീക്ഷിച്ച്‌ കാണില്ല. രണ്ടാം ഓവറില്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ടെംപാ ബാവുമ പുറത്തായപ്പോള്‍ ശനകയുടെ തീരുമാനം ശരിയായിരുന്നുവെന്ന് ആരാധകര്‍ മനസ്സില്‍ പറഞ്ഞു കാണണം. എന്നാല്‍ ശ്രീലങ്കയുടെ മുഴുവൻ കണക്കു കൂട്ടലുകളും തെറ്റിക്കുന്ന പ്രകടനമാണ് ദക്ഷിണാഫ്രിക്കൻ ബാറ്റര്‍മാര്‍ പിന്നീട് പുറത്തെടുത്തത്. മൂന്ന് ബാറ്റര്‍മാരാണ് ദക്ഷിണാഫ്രിക്കക്കായി സെഞ്ച്വറി കുറിച്ചത്. അതും ടി20 മോഡില്‍. ഓപ്പണര്‍ ക്വിന്റണ്‍ ഡീക്കോക്ക് 100 റണ്‍സെടുത്തപ്പോള്‍ റസി വാൻഡര്‍ ഡസൻ 108 റണ്‍സും എയ്ഡൻ മാര്‍ക്രം 106 റണ്‍സുമെടുത്തു. ഒടുക്കം കളി അവസാനിക്കുമ്ബോള്‍ ദക്ഷിണാഫ്രിക്കന്‍ സ്കോര്‍ ബോര്‍ഡില്‍ തെളിഞ്ഞത് ഒരു കൂറ്റന്‍ സംഖ്യ. നിശ്ചിത 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 428 റണ്‍സാണ് ദക്ഷിണാഫ്രിക്ക അടിച്ചെടുത്തത്.

Advertisements

ലോകകപ്പിലെ ഒരുപിടി റെക്കോര്‍ഡുകളാണ് മത്സരത്തില്‍ ദക്ഷിണാഫ്രിക്ക പഴങ്കഥയാക്കിയത്. ലോകകപ്പില്‍ ഒരു മത്സരത്തിലെ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടലാണ് ദക്ഷിണാഫ്രിക്കയുടേത്. 2015 ല്‍ ഓസീസ് അഫ്ഗാനിസ്താനെതിരെ നേടിയ 417 റണ്‍സിന്‍റെ റെക്കോര്‍ഡാണ് തകര്‍ന്നത്. ഏകദിന ക്രിക്കറ്റില്‍ ശ്രീലങ്കക്കെതിരെ ഒരു ടീം നേടുന്ന ഏറ്റവും വലിയ സ്കോറും ഇതു തന്നെ. ലോകകപ്പിലെ ഒരു മത്സരത്തില്‍ മൂന്ന് ബാറ്റര്‍മാര്‍ ടീമിനായി സെഞ്ചുറി കുറിക്കുന്നത് ഇതാദ്യമായിട്ടാണ്. ഒപ്പം ലോകകപ്പില്‍ ഏറ്റവും വേഗതയേറിയ സെഞ്ച്വറി കുറിച്ച്‌ എയ്ഡന്‍ മാര്‍ക്രവും ചരിത്രമെഴുതി. 2011 ല്‍ ഇംഗ്ലണ്ടിനെതിരെ അയര്‍ലന്‍റ് താരം കെവിന്‍ ഒബ്രയാന്‍ 50 പന്തില്‍ കുറിച്ച സെഞ്ചുറിയുടെ റെക്കോര്‍ഡാണ് മാര്‍ക്രം പഴങ്കഥയാക്കിയത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രണ്ടാം ഓവറില്‍ നായകന്‍ ടെംപാ ബാവുമ പുറത്തായ ശേഷം ഒത്തു ചേര്‍ന്ന ക്വിന്‍റന്‍ ഡീക്കോക്ക് വാൻഡര്‍ ഡസൻ സഖ്യം ശ്രീലങ്കൻ ബോളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിച്ചു. സ്‌കോര്‍ബോര്‍ഡില്‍ 200 റണ്‍സ് ചേര്‍ത്ത ശേഷമാണ് ഈ സഖ്യം വേര്‍പിരിഞ്ഞത്. 84 പന്തില്‍ 12 ഫോറും മൂന്ന് ഫോറും സഹിതമാണ് ഡീക്കോക്ക് 100 റണ്‍സ് അടിച്ചെടുത്തത്. പിന്നീട് ക്രീസിലെത്തിയ എയ്ഡൻ മാര്‍ക്രമിനൊപ്പം സ്‌കോറുയര്‍ത്തിയ വാൻഡര്‍ഡസൻ 37ാം ഓവറില്‍ വെല്ലലഗെക്ക് മുന്നില്‍ വീണു.

എന്നാല്‍ വാൻഡര്‍ ഡസൻ നിര്‍ത്തിയേടത്ത് നിന്ന് മാര്‍ക്രം തുടങ്ങുകയായിരുന്നു. വെറും 49 പന്തിലാണ് മാര്‍ക്രം സെഞ്ച്വറി തികച്ചത്. 14 ഫോറുകളും മൂന്ന് സിക്‌സുകളും മാര്‍ക്രമിന്റെ ഇന്നിങ്‌സിന് അകമ്ബടിയേകി. പിന്നീട് അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ഹെൻഡ്രിച്ച്‌ ക്ലാസനും ഡേവിഡ് മില്ലറും ചേര്‍ന്ന് ദക്ഷിണാഫ്രിക്കൻ സ്‌കോര്‍ബോര്‍ഡിന് വേഗം കൂട്ടി. ഒടുക്കം 49ാം ഓവറില്‍ ദക്ഷിണാഫ്രിക്ക 400 എന്ന മാന്ത്രിക സംഖ്യയില്‍ തൊട്ടു. ക്ലാസൻ 32 റണ്‍സെടുത്തപ്പോല്‍ മില്ലര്‍ 39 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.  മത്സരത്തില്‍ ശ്രീലങ്കക്കായി പന്തെടുത്തവരൊക്കെ അടിവാങ്ങിക്കൂട്ടി. കസൂൻ രജിത പത്തോവറില്‍ 90 റണ്‍സ് വഴങ്ങിയപ്പോള്‍ പതിരാന 95 റണ്‍സും വെല്ലലഗെ 81 റണ്‍സുമാണ് വഴങ്ങിയത്.

Hot Topics

Related Articles