മരം മുറിക്കാന്‍ കേരളവും തമിഴ്‌നാടും സംയുക്ത പരിശോധന നടത്തിയതിന്റെ തെളിവുകള്‍ പുറത്ത്; സ്റ്റാലിന്റെ കത്ത് ലഭിച്ചപ്പോഴാണ് മരംമുറിക്കുന്നതിനെപ്പറ്റി അറിഞ്ഞതെന്ന സര്‍ക്കാര്‍ വാദം പൊളിയുന്നു; മന്ത്രിക്ക് പ്രതിരോധമൊരുക്കി എന്‍സിപി; മുല്ലപ്പെരിയാര്‍ മരംമുറിയില്‍ മുട്ടിടിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: മുല്ലപെരിയാര്‍ അണക്കെട്ടിന്റെ ഭാഗമായ ബേബി ഡാമിനോട് ചേര്‍ന്നുള്ള മരങ്ങള്‍ മുറിക്കാന്‍ കേരളവും തമിഴ്‌നാടും സംയുക്ത പരിശോധന നടത്തിയതിയതിന്റെ തെളിവുകള്‍ പുറത്ത്. മുല്ലപെരിയാര്‍ മേല്‍നോട്ട സമിതിയുടെ 14-ാം യോഗത്തോടനുബന്ധിച്ചാണ് ജൂണ്‍ 11ന് തമിഴ്‌നാട് ഉദ്യോഗസ്ഥരും കേരള വനംവകുപ്പ് ഉദ്യോഗസ്ഥരും ബേബി ഡാമില്‍ പരിശോധന നടത്തിയതിന്റെ ഭാഗമായി 15 മരങ്ങള്‍ മുറിക്കാന്‍ മുന്‍കൂട്ടി തീരുമാനമെടുത്തിരുന്നു. മുറിക്കേണ്ട 15 മരങ്ങളെ സംബന്ധിച്ച് പെരിയാര്‍ ടെഗര്‍ റിസര്‍വ് ഡെപ്യൂട്ടി ഡയറക്ടറെ അറിയിക്കാന്‍ മേല്‍നോട്ട സമിതി തമിഴ്‌നാടിനോട് ആവശ്യപ്പെട്ട ശേഷം കേരളത്തിലെ വനംവകുപ്പിന്റെ അനുമതി ലഭിക്കാന്‍ ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കാനും നിര്‍ദേശിച്ചു.

Advertisements

ഈ നിര്‍ദേശം കൊടുത്തകാര്യം മേല്‍നോട്ട സമിതി എക്‌സ് ഓഫിഷ്യോ ചെയര്‍മാനും കേന്ദ്ര ജലകമ്മിഷനിലെ ചീഫ് എന്‍ജിനീയറുമായ ഗുല്‍ഷന്‍ രാജ് സെപ്റ്റംബര്‍ മൂന്നാം തീയതി ജലവിഭവ അഡീ.ചീഫ് സെക്രട്ടറി ടി.കെ.ജോസിനെ അറിയിച്ചു. തമിഴ്‌നാട് ജലവിഭവവകുപ്പിലെ കമ്പം എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍, ഈ മാസം ഒന്നാം തീയതി ടി.കെ.ജോസിന്റെ ചേംബറില്‍ ചേര്‍ന്ന യോഗമാണ് മുല്ലപെരിയാര്‍ ബേബി ഡാമിനോട് ചേര്‍ന്ന 15 മരങ്ങള്‍ മുറിക്കാന്‍ തീരുമാനമെടുത്തത്. മരങ്ങള്‍ മുറിക്കാന്‍ തമിഴ്‌നാട് ആവശ്യപ്പെടുന്ന കാര്യം പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഈസ്റ്റ് ഡിവിഷനിലെ ഡെപ്യൂട്ടി ഡയറക്ടര്‍ ഒക്ടോബര്‍ 30ന് അറിയിച്ചതിനു പിന്നാലെയായിരുന്നു കേരളത്തിലെ ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നത്. എന്നാല്‍ സംഭവം വിവാദമായതോടെ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസിനെ മാത്രം കുറ്റക്കാരനാക്കാനായിരുന്നു ഉദ്യോഗസ്ഥ തലത്തിലെ ശ്രമം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മരം മുറിക്കാന്‍ അനുമതി നല്‍കിയ വിവരം മുഖ്യമന്ത്രിയോ വകുപ്പോ അറിഞ്ഞില്ലെന്നും തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ നന്ദി അറിയിച്ചുള്ള കത്ത് കിട്ടിയപ്പോഴാണ് വിവരം ശ്രദ്ധയില്‍പ്പെട്ടതെന്നും വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞിരുന്നു. ആരോപണങ്ങള്‍ പൊളിഞ്ഞതോടെ മന്ത്രിയെ സംരക്ഷിക്കാന്‍ എന്‍സിപി രംഗത്തെത്തി. ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കണമെന്നാണ് ആവശ്യം.

മുല്ലപ്പെരിയാറിലെ ബേബി ഡാം ബലപ്പെടുത്തണമെന്ന് കേരളത്തോട് കേന്ദ്രജല കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. ഡാമിന്റെ അപ്രോച്ച് റോഡും ബലപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം സംസ്ഥാന ജലവിഭവ വകുപ്പിന് കത്തയച്ചിരുന്നു. തമിഴ്നാടിന്റെ നിര്‍ദ്ദേശ പ്രകാരമാണ് കേന്ദ്രജല കമ്മീഷന്‍ സംസ്ഥാന ജലവിഭവ വകുപ്പിന് കത്തയച്ചത്.കേന്ദ്ര ജല കമ്മീഷന് ഇക്കാര്യത്തില്‍ നിലപാടെടുക്കാന്‍ കഴിയില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. വിഷയത്തില്‍ തീരുമാനം എടുക്കണ്ടത് സുപ്രീം കോടതിയോ അല്ലെങ്കില്‍ കേന്ദ്ര സര്‍ക്കാരിന്റേയോ നിര്‍ദ്ദേശത്തോടെയോ ആണെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നത്.

Hot Topics

Related Articles