ചെന്നൈ: ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ തമിഴ്നാട്ടില്‍ പ്രതിഷേധം കടുപ്പിക്കാൻ ഡിഎംകെ. നാളെ ഡിഎംകെ സഖ്യത്തിന്റെ നേതൃത്വത്തില്‍ ചെന്നൈയില്‍ പ്രതിഷേധം സംഘടിപ്പിക്കും. നയത്തിന്റെ മറവില്‍ ഹിന്ദി അടിച്ചേല്പിക്കാൻ ശ്രമമെന്നാണ് ഡിഎംകെയുടെ വാദം. ദ്വിഭാഷാ പദ്ധതിയില്‍ മാറ്റം വേണ്ടെന്ന എ.ഐ.എ.ഡി.എം.കെയുടെ നിലപാടും വിഷയത്തില്‍ ഡിഎംകെക്ക് ആശ്വാസമായിരിക്കുകയാണ്.
ദേശീയ വിദ്യാഭ്യാസ നയവും ത്രിഭാഷാ ഫോർമുലയും അംഗീകരിച്ചില്ലെങ്കില്‍ കേന്ദ്രവിഹിതം ലഭിക്കില്ലെന്ന കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ പ്രഖ്യാപനത്തില്‍ തമിഴ്നാട്ടില്‍ പ്രതിഷേധം ശക്തമാവുകയാണ്. ഇതിനിടെയാണ് ഡിഎംകെയ്ക്ക് ആശ്വാസമായി അണ്ണാഡിഎംകെയും നിലപാടെടുത്തത്. സംസ്ഥാനത്ത് നിലവിലുള്ള ദ്വിഭാഷാ ദ്ധതിയില്‍ മാറ്റം വേണ്ടെന്ന് എഐഎഡിഎംകെയും നിലപാടെടുത്തു. തമിഴ്നാട് ഇന്ത്യൻ ഭരണഘടന അനുസരിക്കണമെന്നും ത്രിഭാഷ നയം രാജ്യത്തിന്റെ നിയമമാണെന്നുമായിരുന്നു ധർമേന്ദ്ര പ്രഥാൻ വരാണസിയില്‍ വെച്ച് പറഞ്ഞത്. എന്നാല്‍ ഇന്ത്യൻ ഭരണഘടനയുടെ ഏത് ഭാഗത്താണ് ത്രിഭാഷാ നയം നിർബന്ധമാക്കിയിരിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കണമെന്ന് സ്റ്റാലിൻ ആവശ്യപ്പെട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഭരണഘടനയുടെ കണ്‍കറണ്ട് ലിസ്റ്റിലാണ് വിദ്യാഭ്യാസം ഉള്‍പ്പെടുന്നത്. കേന്ദ്ര സർക്കാറിന് അതില്‍ പരമമായ അധികാരമില്ല. ത്രിഭാഷാ പദ്ധതി അംഗീകരിക്കാതെ ഫണ്ട് നല്‍കില്ലെന്ന ഭീഷണി തമിഴ് ജനത അംഗീകരിക്കില്ലെന്നും സ്റ്റാലിൻ പറഞ്ഞു. നിയമപരമായ അവകാശം മാത്രമാണ് ചോദിക്കുന്നത്. നിങ്ങളുടെ സ്വകാര്യ സ്വത്താണ് ചോദിക്കുന്നതെന്ന തരത്തിലുള്ള ധിക്കാരത്തോടെ സംസാരിച്ചാല്‍ തമിഴരുടെ വികാരം കേന്ദ്രം മനസിലാക്കേണ്ടി വരുമെന്നും സ്റ്റാലിൻ പറഞ്ഞു.