യുവതലമുറയിലെ ശ്രദ്ധേയ സംവിധായകന്‍ തരുണ്‍ മൂര്‍ത്തിക്കൊപ്പം മോഹന്‍ലാല്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് തുടരും. സാധാരണക്കാരനായ ഷണ്‍മുഖം എന്ന ടാക്സി ഡ്രൈവര്‍ ആണ് ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ കഥാപാത്രം. ഇവയ്ക്കൊപ്പം ചിത്രത്തിലെ മറ്റൊരു പ്രധാന കൗതുകം നീണ്ട ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലും ശോഭനയും ഒരു ചിത്രത്തില്‍ ഒരുമിച്ച് എത്തുന്നു എന്നതാണ്. 15 വര്‍ഷങ്ങള്‍ക്ക് ഇപ്പുറമാണ് ഇരുവരും ഒരു ചിത്രത്തില്‍ ഒന്നിച്ച് എത്തുന്നത്. എന്നാല്‍ ചിത്രത്തിന്‍റെ പ്രൊമോഷണല്‍ അഭിമുഖങ്ങളിലൊന്നും ഇവരെ കാണാനുമില്ല. എന്തുകൊണ്ടാണ് അത്? ഇപ്പോഴിതാ ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് തരുണ്‍ മൂര്‍ത്തി.
ഇരുവരെയും വീണ്ടും ഒരുമിച്ച് കാണുന്നതിന്‍റെ എക്സ്ക്ലൂസിവിറ്റി നഷ്ടപ്പെടുത്താതെയിരിക്കാനാണ് ആ തീരുമാനമെന്ന് അദ്ദേഹം പറയുന്നു. ക്ലബ്ബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് തരുണ്‍ മൂര്‍ത്തിയുടെ പ്രതികരണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്‍റെയൊരു കാഴ്ചപ്പാടാണ്. ചിലപ്പോള്‍ അത് അപക്വമായിരിക്കാം. ആളുകള്‍ക്ക് എതിരഭിപ്രായങ്ങള്‍ ഉണ്ടായിരിക്കാം. പക്ഷേ ഞാനിപ്പോള്‍ ഇവിടെ ശോഭന മാമിനെയും ലാലേട്ടനെയുമാണ് കൊണ്ടിരുത്തുന്നതെങ്കില്‍ നിങ്ങള്‍ക്ക് സിനിമയില്‍ പിന്നെ എന്താണ് കാണാനുള്ളത്. ഇപ്പോള്‍ നിങ്ങള്‍ക്ക് ഒരു കൊതിയുണ്ട്. ശോഭന മാമിനെയും ലാലേട്ടനെയും സിനിമയില്‍ കാണണം.
എന്താണ് അവര് ചെയ്തിരിക്കുന്നത് എന്ന് അറിയണം എന്നൊക്കെ. അവര്‍ ഇവിടെ വന്നിരുന്നാലും ആ കെമിസ്ട്രി ഉണ്ടാവും. ആ കെമിസ്ട്രി കണ്ട് ആസ്വദിക്കേണ്ടത് സ്ക്രീനില്‍ ആണ്. റിലീസിന് ശേഷം നമ്മളെല്ലാം വളരെ ഹാപ്പി ആയിട്ട് ഇരിക്കുന്ന സമയത്ത് ആണെങ്കില്‍ നമുക്ക് അത് ചെയ്യാം, തരുണ്‍ മൂര്‍ത്തി പറഞ്ഞു.
അതേസമയം അഡ്വാന്‍സ് ബുക്കിംഗില്‍ മികച്ച പ്രതികരണമാണ് ചിത്രം നേടുന്നത്. ഷണ്മുഖം എന്ന ടാക്സി ഡ്രൈവറായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്.
ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. ഷാജി കുമാര്‍ ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് നിഷാദ് യൂസുഫ്, ഷെഫീഖ് വി ബി, സംഗീതം ജേക്സ് ബിജോയ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അവന്തിക രഞ്ജിത്ത്, ശബ്ദ സംവിധാനം വിഷ്ണു ഗോവിന്ദ്, കലാസംവിധാനം ഗോകുല്‍ ദാസ്. കെ ആര്‍ സുനിലിന്‍റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും കെ ആര്‍ സുനിലും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നാളെയാണ് ചിത്രത്തിന്‍റെ ആഗോള റിലീസ്.