ദില്ലി : മൂന്നാം മോദി സർക്കാരിന്റെ രണ്ടാം ബജറ്റ് അവതരണം നടപടികള്‍ ബഹിഷ്കരിച്ച് പ്രതിപക്ഷം. സ്പീക്കർ സഭയിലെത്തിയതിന് പിന്നാലെ കുംഭമേളയിലെ മരണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ബഹളം തുടങ്ങി. കുംഭമേള ഉയർത്തി പ്രതിഷേധിച്ച പ്രതിപക്ഷത്തോട് ബജറ്റിന് ശേഷം മറ്റ് വിഷയങ്ങള്‍ ചർച്ച ചെയ്യാമെന്ന് സ്പീക്കർ അറിയിച്ചെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. ധനമന്ത്രി നിർമ്മലാ സീതാരാമൻ ബജറ്റ് അവതരണം തുടങ്ങിയതിന് പിന്നാലെ പ്രതിപക്ഷം പ്രതിഷേധിച്ച് പാർലമെന്റ് ഇറങ്ങി പോയി.
മധ്യവർഗത്തിൻ്റെ ശക്തി കൂട്ടുന്ന ബജറ്റെന്ന പ്രഖ്യാപനത്തോടെയാണ് ധനമന്ത്രി ബജറ്റ് അവതരണം തുടങ്ങിയത്. വികസിത ഭാരതത്തിലേക്കുള്ള യാത്രയെ ശാക്തീകരിക്കുന്ന ബജറ്റില്‍ മധ്യവർഗത്തിനാണ് ഇത്തവണ കൂടുതല്‍ പ്രാതിനിധ്യം നല്‍കിയിരിക്കുന്നത്. ഒപ്പം യുവാക്കള്‍, സ്ത്രീകള്‍, കർഷകർ, തുടങ്ങിയവർക്കും പരിഗണന നല്‍കിയതായി ധനമന്ത്രി അറിയിച്ചു. കിസാൻ പദ്ധതികളില്‍ വായ്പ പരിധി ഉയർത്തും. കാർഷിക മേഖലയെ ശക്തിപ്പെടുത്താണ 1.7 കോടി കർഷകർക്ക് പ്രയോജനപ്പെടുന്ന പദ്ധതി കൊണ്ടുവരും. 100 ജില്ലകള്‍ കേന്ദ്രീകരിച്ച് കാര്‍ഷിക വികസനം നടപ്പിലാക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനം.