ദുബൈ: ദുബൈയില്‍ മത്സരത്തിനിടെ ബ്രിട്ടീഷ് ടെന്നീസ് താരം എമ്മാ റഡുകാനുവിന്‍റെ ചിത്രം അനുമതിയില്ലാതെ പകര്‍ത്തി ശല്യം ചെയ്തയാളെ പിടികൂടി. എമ്മാ റഡുകാനുവിന്‍റെ പരാതിയെ തുടര്‍ന്നാണ് നടപടി. ഈ മാസം 17ന് ദുബൈ ഡ്യൂട്ടി ഫ്രീ ടെന്നിസ് ചാമ്പ്യന്‍ഷിപ്പിനിടെയാണ് താരത്തിന് ദുരനുഭവം ഉണ്ടായത്. അനുവാദമില്ലാതെ ചിത്രം പകര്‍ത്തിയതിന് സന്ദര്‍ശക വിസയിലെത്തിയ ടൂറിസ്റ്റാണ് പിടിയിലായത്.
മത്സരം നടക്കുന്നതിനിടെ എമ്മക്ക് കുറിപ്പ് കൈമാറിയ ശേഷം ഇയാള്‍ ഫോട്ടോ പകർത്തി താരത്തെ ശല്യം ചെയ്യുന്ന വിധത്തില്‍ പെരുമാറുകയായിരുന്നു. ഇതിന് പിന്നാലെ കരച്ചിലടക്കാനാകാതെ എമ്മ അമ്പയറുടെ ഇരിപ്പിടത്തിന് പിറകില്‍ പോയി കണ്ണീർ തുടച്ച് മടങ്ങിവരുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇയാള്‍ക്കെതിരായ പരാതി എമ്മ പിന്നീട് പിൻവലിച്ചു. എന്നാല്‍ താരത്തെ ഇനി സമീപിക്കില്ലെന്ന് പൊലീസ് ഇയാളില്‍ നിന്ന് സത്യവാങ് മൂലം എഴുതിവാങ്ങിയിട്ടുണ്ട്. മറ്റ് മത്സരങ്ങള്‍ കാണാനെത്തുന്നതിന് ഇയാള്‍ക്ക് വിലക്കും ഏർപ്പെടുത്തി.