തിരുവനന്തപുരം: പൊലീസുകാരുടെ ഗതാഗത നിയമലംഘനത്തിനുള്ള പിഴയടച്ച് റിപ്പോർട്ട് ചെയ്യാൻ വൈകിയതിനാല്‍ ജില്ലാ പൊലീസ് മേധാവിമാർക്ക് ഡിജിപിയുടെ കാരണം കാണിക്കല്‍ നോട്ടീസ്. പിഴയടക്കാൻ വൈകുന്നതിലെ കാരണം അറിയിക്കണമെന്നാണ് ആവശ്യം. പിഴയടച്ച് 10 ദിവസത്തിനകം മറുപടി നല്‍കണമെന്നാവശ്യപ്പെട്ട് ഡിജിപി രണ്ടുമാസം മുമ്പ് ജില്ലാ പൊലീസ് മേധാവിമാർക്കും നല്കിയ മുന്നറിയിപ്പ് ആരും പാലിക്കാത്ത സാഹചര്യത്തിലാണിത്.
ഗതാഗത നിയമലംഘനത്തിനുള്ള നാലായിരം പെറ്റി നോട്ടീസുകള്‍ പൊലീസുകാർ അടക്കാത്ത വാർത്ത കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്തിരുന്നു. പൊലീസ് ആസ്ഥാനത്തും നിയമലംഘകർ കുറവല്ല. 42 പേർ നിയമലംഘനം നടത്തി. 32 പേർ പിഴയടച്ചു. ബാക്കിയുള്ളവ പിഴ അടയക്കാനുള്ള നടപടി സ്വീകരിക്കുന്നുവെന്നാണ് വിവരാവകാശ പ്രകാരം പൊലിസ് ആസ്ഥാനത്ത് നിന്നുള്ള മറുപടി പൊലിസ് ആസ്ഥാനത്തേക്കെത്തിയ പെറ്റികളെല്ലാം കൂട്ടത്തോടെ പിഴയടക്കാനായി ഓരോ ജില്ലകള്‍ക്കും കൈമാറിയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആരോണോ നിയമലംഘനം നടത്തിയത് അവരെ കൊണ്ട് പിഴയടിപ്പിച്ച് വിവരം പത്ത് ദിവസത്തിനുള്ളില്‍ അറിയിക്കാൻ പൊലീസ് ആസ്ഥാന എഡിജിപി എസ് ശ്രീജിത്ത്, കഴിഞ്ഞ വർഷം നവംബർ 21നാണ് ജില്ലാ പൊലീസ് മേധാവിമാർക്ക് കത്തയച്ചത്. രണ്ടുമാസം കഴിഞ്ഞിട്ടും മറുപടി ഇല്ലാതെ വന്നതോടെയാണ് കാരണം കാണിക്കല്‍ നോടീസ് നല്‍കിയത്. പിഴയുടെ കൃത്യമായ എണ്ണമോ എത്ര പേർ പിഴയച്ചുവെന്ന കൃത്യമായ കണക്കോ പൊലീസ് ആസ്ഥാനത്ത് ക്രോഡീകരിച്ചില്ല. ഈ കണക്കിന് വേണ്ടിയാണ് ഓരോ ജില്ലകളില്‍ നിന്നും പ്രത്യേക ഫോർമാറ്റില്‍ കണക്ക് ചോദിച്ചത്.
കാരണം കാണിക്കല്‍ നോട്ടീസ് ലഭിതച്ചതോടെ ചിലർ മറുപടി നല്കി തുടങ്ങി. 263 പെറ്റിയില്‍ 68 പേർ പിഴ അടച്ചുവെന്നും അടയക്കാത്തവർക്കെതിരെ നടപടി എടുക്കുന്നുവെന്നാണ് തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ നല്കിയ മറുപടി. മറ്റ് പല ജില്ലകളിലെയും പൊലീസ് അധികാരികള്‍ക്ക് ഇപ്പോഴും മൗനമാണ്. പോക്കറ്റില്‍ നിന്നെടുത്ത് പിഴയടക്കില്ലെന്ന നിലപാടാണ് ഉദ്യോഗസ്ഥർക്കുള്ളത്. പിഴയടച്ചില്ലെങ്കില്‍ പൊലീസ് വാഹനങ്ങള്‍ ബ്ലാക് ലിസ്റ്റിലേക്ക് നീങ്ങും. ഇങ്ങനെ പൊലീസ് വാഹനങ്ങള്‍ കൂട്ടതോടെ ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെടുന്ന നാണക്കേട് ഒഴിവാക്കാനായി, പിഴ കൃത്യമായി അടയ്ക്കണമെന്നും അല്ലാത്തവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അന്ത്യശാസനം നല്‍കാനൊരുങ്ങുകയാണ് ഡിജിപി.