തിരുവനന്തപുരം: തമ്ബാനൂരിലെ ലോഡ്ജ്മുറിയില്‍ യുവതിയെ ചുരിദാർ ഷാള്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റക്കാരനെന്ന് കോടതി.കാട്ടാക്കട വീരണകാവ് വില്ലേജില്‍ അരുവിക്കുഴി മുരിക്കത്തറതല വീട്ടില്‍ ഗായത്രിയെ (25) കൊലപ്പെടുത്തിയ കേസിലാണ് തിരുവനന്തപുരം അഞ്ചാം അഡീഷണല്‍ സെഷൻസ് കോടതിയുടെ വിധി. കേസിലെ പ്രതി കൊല്ലം സ്വദേശി പ്രവീണിന്റെ ശിക്ഷ അഡീഷണല്‍ സെഷൻസ് കോടതി ജഡ്ജി സിജു ഷെയ്ക്ക് തിങ്കളാഴ്ച്ച വിധിക്കും.
2022 മാർച്ച് 5നാണ് പ്രവീണ്‍ ഗായത്രിയെ കൊലപ്പെടുത്തിയത്. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ പ്രവീണ്‍ ഗായത്രിയുമായി പ്രണയത്തിലായിരുന്നു. 2021ല്‍ വെട്ടുകാട് പള്ളിയില്‍ വച്ച് ഇയാള്‍ ഗായത്രിയെ വിവാഹം കഴിച്ചു. പിന്നീട് ഗായത്രിയെ ഒഴിവാക്കാൻ തീരുമാനമെടുത്തു. 2022 മാർച്ച് 5ന് തമ്ബാനൂർ അരിസ്റ്റോ ജങ്ഷന് സമീപമുള്ള ഹോട്ടലില്‍ മുറി വാടകയ്ക്ക് എടുത്ത് ഗായത്രിയെ അവിടേയ്ക്കു കൊണ്ടുവന്നു. വൈകിട്ട് അഞ്ചു മണിയോടെ മുറിക്കുള്ളില്‍ വച്ച് ഗായത്രി ധരിച്ചിരുന്ന ചുരിദാറിന്റെ ഷാള്‍ ഉപയോഗിച്ച് കഴുത്തില്‍ ചുറ്റി വലിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കേസ്.