കൽപ്പറ്റ: വയനാട് പുനരധിവാസത്തില്‍ വീഴ്ചയെന്നാരോപിച്ച് യുഡിഎഫ് നടത്തിയ വയനാട് കളക്ട്രേറ്റ് ഉപരോധം സംഘർഷത്തില്‍. കളക്ട്രേറ്റിന്റെ ഗേറ്റുകള്‍ വളഞ്ഞുള്ള ഉപരോധമാണ് സംഘർഷത്തിലേക്ക് എത്തിയത്. രാപ്പകല്‍ സമരത്തിന് ശേഷമായിരുന്നു കളക്ട്രേറ്റിന്റെ ഗേറ്റുകള്‍ വളഞ്ഞ്, ജീവനക്കാരെ ഉള്ളിലേക്ക് കടത്തിവിടാതെയുള്ള യുഡിഎഫ് ഉപരോധം. സമരത്തിനിടെ ചില ജീവനക്കാർ കളക്ടേറ്റിന് ഉള്ളിലേക്ക് കടക്കാൻ ശ്രമിച്ചതോടെയാണ് സംഘർഷം ഉടലെടുത്തത്. ജീവനക്കാരൻ കളക്ടറേറ്റില്‍ കടന്നെന്നാരോപിച്ച് യുഡിഎഫ് പ്രവർത്തകർ കളക്ടറേറ്റ് വളപ്പ് ചാടിക്കടന്നു. ഒരു ജീവനക്കാരനെയും കളക്ടറേറ്റിനകത്തു കയറ്റാൻ സമ്മതിക്കില്ലെന്ന് നേതാക്കള്‍ പറഞ്ഞു.
10 സെന്റ് ഭൂമിയെങ്കിലും ഓരോ കുടുംബത്തിനും നല്‍കണമെന്നാണ് സമരക്കാരുടെ പ്രധാന ആവശ്യം. ദുരന്തം നടന്ന് 7 മാസക്കാലം ആരും പ്രക്ഷോഭത്തിലേക്ക് പോയിട്ടില്ല. പക്ഷേ അന്ന് പ്രധാനമന്ത്രിക്ക് ഒപ്പം ഇവിടെയെത്തിയ മുഖ്യമന്ത്രി പിന്നീട് ഇതുവരെ തിരിഞ്ഞ് നോക്കിയിട്ടില്ലെന്നും ദുരിതബാധിതരുടെ സമരത്തെ പൊളിക്കാൻ അനുവദിക്കില്ലെന്നും സമരത്തിന് നേതൃത്വം നല്കുന്ന കോണ്‍ഗ്രസ് നേതാവ് ടി സിദ്ധിക്ക് എംഎല്‍എ വ്യക്തമാക്കി.