കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ വിഐപി ഗാലറിയില്‍ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഉമാ തോമസ് എംഎല്‍എയെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിയാണ് മുഖ്യമന്ത്രി ഉമാ തോമസിൻ്റെ ആരോഗ്യ വിവരങ്ങള്‍ തിരക്കിയത്. മികച്ച ചികിത്സ ലഭ്യമാക്കിയതിന് ഉമാ തോമസ് മുഖ്യമന്ത്രിയ്ക്ക് നന്ദി അറിയിച്ചു. എന്നാല്‍ ഇത് തൻ്റെ കടമയാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഉച്ചക്ക് ഒരു മണിയോടെയായിരുന്നു മുഖ്യമന്ത്രി ആശുപത്രിയിലെത്തിയത്.
എല്ലാവരും ഒപ്പമുണ്ടായിരുന്നുവെന്ന് ഉമാ തോമസ് പറഞ്ഞു. നാട് ഒന്നാകെ തന്നെ ഉണ്ടായിരുന്നു എന്നായിരുന്നു മുഖ്യമന്ത്രിയുടെ ഇതിനുള്ള മറുപടി. അതേസമയം, ചികിത്സയില്‍ കഴിയുന്ന ഉമാ തോമസിൻ്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്. അടുത്തയാഴ്ച്ച ആശുപത്രി വിടാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉമ തോമസിന്‍റെ ആശുപത്രിയില്‍ നിന്നുള്ള പുതിയ വീഡിയോ എംഎല്‍എയുടെ ഫേസ്ബുക്ക് ടീം കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു, തൃക്കാക്കര നഗരസഭ ചെയർപേഴ്സണ്‍ രാധാമണി പിള്ള മറ്റ് സഹപ്രവര്‍ത്തകര്‍ എന്നിവരുമായി ഉമ തോമസ് നടത്തിയ വീഡിയോ കോള്‍ ദൃശ്യങ്ങളും ഫേസ്ബുക്ക് പോസ്റ്റിലുണ്ട്. ഇപ്പോള്‍ കുറച്ച് ആശ്വാസമുണ്ടെന്നും വരുന്ന അസംബ്ലിയില്‍ ചിലപ്പോ ഉണ്ടാവില്ല, മിനിസ്റ്റർ വന്നതില്‍ സന്തോഷമെന്നാണ് വീഡിയോ കോളില്‍ ഉമാ തോമസ് പറയുന്നത്. അതേസമയം, ഉമ തോമസ് എംഎല്‍എയെ കഴിഞ്ഞ ദിവസം ഐസിയുവില്‍ നിന്ന് മുറിയിലേക്ക് മാറ്റിയിരുന്നു. അപകടം സംഭവിച്ച് പതിനൊന്നാം ദിവസമാണ് എംഎല്‍എയെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്നും മാറ്റിയത്.