ലക്നൗ: ഉത്തർപ്രദേശിലെ ആശുപത്രി പരിസരത്ത് നവജാത ശിശുവിന്റെ മൃതദേഹം തെരുവ്നായ്ക്കള്‍ കടിച്ചുവലിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ വിവാദം. ലളിത്പൂരിലെ മെഡിക്കല്‍ കോളേജില്‍ മരിച്ച ശിശുവിന്റെ മൃതദേഹമാണ് അതേ ആശുപത്രിയുടെ പരിസരത്തു തന്നെ തെരുവ്നായ്ക്കള്‍ പകുതിയോളം ഭക്ഷിച്ചത്. കണ്ടുനിന്ന ആളുകള്‍ നായകളെ ഓടിച്ചപ്പോഴേക്കും ശരീരത്തിന്റെ തലഭാഗം മുഴുവനായി വേർപ്പെട്ടിരുന്നു. കുട്ടിയുടെ കുടുംബമാണ് ഈ സംഭവത്തിന് കാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ലളിത്പൂർ മെഡിക്കല്‍ കോളേജിലെ ജില്ലാ വിമണ്‍സ് ഹോസ്പിറ്റലില്‍ ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ഈ കുട്ടി ജനിച്ചത്. ജന്മനാ ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്ന കുഞ്ഞിനെ സ്പെഷ്യല്‍ ന്യൂബോണ്‍ കെയർ ക്ലിനിക്കില്‍ പ്രവേശിപ്പിച്ചു. കുഞ്ഞിന് ഭാരം കുറവായിരുന്നു. തലയും പൂർണമായി വളർന്നിരുന്നില്ല. കുഞ്ഞിന് 1.300 കിലോഗ്രാം ഭാരമാണ് ഉണ്ടായിരുന്നതെന്ന് ചീഫ് മെഡിക്കല്‍ ഓഫീസർ ഡോ. മീനാക്ഷി സിങ് പറഞ്ഞു. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചപ്പോള്‍ മിനിറ്റില്‍ 80 തവണ ഹൃദയമിടിപ്പ് ഉണ്ടായിരുന്നു. കുഞ്ഞിനെ രക്ഷപ്പെടുത്താൻ കഴിയുമോ എന്ന സംശയത്തിനിടെ വൈകുന്നേരത്തോടെ കുഞ്ഞ് മരണപ്പെട്ടു. തുടർന്ന് മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബന്ധുവിന്റെ വിരലടയാളം വാങ്ങിയാണ് മൃതദേഹം കൈമാറിയതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. എന്നാല്‍ ചൊവ്വാഴ്ച വൈകുന്നേരമാണ് ഒരു കുഞ്ഞിന്റെ മൃതദേഹം തെരുവ്നായ്ക്കള്‍ കടിച്ചുവലിക്കുന്നുവെന്ന വിവരം അറിയിച്ചത്. പരിശോധിച്ചപ്പോള്‍ തലയറ്റ നിലയില്‍ മൃതദേഹം കണ്ടു. കുഞ്ഞിന്റെ മാതാപിതാക്കള്‍ മൃതദേഹം പ്ലാസ്റ്റിക് കവറിലാക്കി ഉപേക്ഷിച്ചുവെന്നാണ് അധികൃതർ ആരോപിക്കുന്നത്.