സ്കൂളുകളില്‍ ഇനി ‘എ.ഐ പഠനം’; സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ നിന്നുള്ള 13,000 അധ്യാപകര്‍ പരിശീലനം പൂര്‍ത്തിയാക്കി

തിരുവനന്തപുരം: സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും കൈറ്റിന്റെയും നേതൃത്വത്തില്‍ നടന്നു വരുന്ന ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള പരിശീലനം 13,000 അധ്യാപകർ പൂർത്തിയാക്കി. ഹൈസ്‌കൂള്‍, ഹയർസെക്കൻഡറി വിഭാഗങ്ങളിലെ അധ്യാപകർക്കാണ് പരിശീലനം നല്‍കിയത്. അടുത്ത ബാച്ചുകളുടെ പരിശീലനം സംസ്ഥാനത്ത് 140 കേന്ദ്രങ്ങളിലായി ഈ മാസം തന്നെ നടക്കും. മെയ് 23നും 27നും അരംഭിക്കുന്ന തരത്തില്‍ മൂന്നു ദിവസത്തെ പരിശീലനങ്ങളാണ് ഇനി നടക്കാനിരിക്കുന്നത്. ഇതുകൂടി പൂർത്തിയാകുന്നതോടെ അവധിക്കാലത്ത് 20,000 അധ്യാപകർക്കുള്ള പരിശീലനം പൂർത്തിയാകുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

Advertisements

ഇനി വരാനിരിക്കുന്ന പരിശീലന കേന്ദ്രങ്ങളിലേക്ക് വിദ്യാലയങ്ങളില്‍ നിന്ന് ഹയർസെക്കൻഡറി പ്രിൻസിപ്പല്‍മാർക്ക് അധ്യാപകരെ ട്രെയിനിംഗ് മാനേജമെന്റ് സിസ്റ്റം വഴി നേരിട്ട് രജിസ്റ്റർ ചെയ്യാം. ആഗസ്റ്റ് മാസത്തോടെ 80,000 വരുന്ന ഹൈസ്‌കൂള്‍, ഹയർസെക്കന്ററി അധ്യാപകർക്കും പരിശീലനം പൂർത്തിയാക്കും. തുടർന്ന് പ്രൈമറി അധ്യാപകർക്കും ഈ മേഖലയില്‍ പരിശീലനം നല്‍കും. 2025 ജനുവരിയോടെ സംസ്ഥാനത്തെ രണ്ട് ലക്ഷത്തോളം അധ്യാപകർക്ക് സമ്മറൈസേഷൻ, ഇമേജ് ജനറേഷൻ, പ്രോംപ്റ്റ് എൻജിനിയറിങ്, പ്രസന്റേഷൻ-ആനിമേഷൻ നിർമാണം, ഇവാലുവേഷൻ എന്നീ മേഖലകളില്‍ എ.ഐ പരിശീലനം പൂർത്തിയാക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിച്ചിട്ടുണ്ട്. ഓരോ അധ്യാപകരും ഇന്റർനെറ്റ് സൗകര്യമുള്ള പ്രത്യേകം പ്രത്യേകം ലാപ്‌ടോപ്പുകളുടെ സഹായത്തോടെയാണ് പരിശീലനം നേടുന്നത്.

Hot Topics

Related Articles