‘നമുക്കുവേണ്ടി സംസാരിക്കാന്‍ ആളുണ്ടായാലും ആ ലോബി തന്നെ വിജയിക്കും’ ; തനിക്ക് അവാർഡ് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഉര്‍വശി

ദേശീയ അവാര്‍ഡില്‍ മികച്ച സഹനടിയായി തെര‍ഞ്ഞെടുക്കപ്പെട്ടപ്പോഴും തനിക്കുള്ള വിമര്‍ശനം പങ്കുവച്ച് ഉര്‍വശി. ഉള്ളൊഴുക്കിലെ അഭിനയത്തിനാണ് ഉര്‍വശിക്ക് മികച്ച സഹനടിക്കുള്ള പുരസ്കാരം ലഭിച്ചത്. എന്നാല്‍ ചിത്രത്തിലേത് ഒരു സഹ കഥാപാത്രം അല്ലല്ലോയെന്നും മുഴുനീള കഥാപാത്രം അല്ലേയെന്നുമൊക്കെ പരിചയക്കാര്‍ തന്നോട് ചോദിക്കുമെന്ന് ഉര്‍വശി പ്രതികരിച്ചു. അവാര്‍ഡ് നേട്ടത്തില്‍ പ്രിയപ്പെട്ടവരുടെ പ്രതികരണം എന്താണെന്ന ചോദ്യത്തിനായിരുന്നു ഉര്‍വശിയുടെ മറുപടി. അച്ചുവിന്‍റെ അമ്മയിലെ പ്രകടനം ദേശീയ അവാര്‍ഡിന് പരിഗണിക്കപ്പെട്ടപ്പോള്‍ ഒരു ജൂറി അംഗം നേരിട്ട് പറഞ്ഞ കാര്യവും ഉര്‍വശി പങ്കുവച്ചു.

Advertisements

“രണ്ട് മികച്ച നടിമാര്‍ക്ക് അവാര്‍ഡ് പങ്കുവെക്കാമെന്നിരിക്കെ എങ്ങനെ സഹനടിയാവും എന്നല്ലേ പ്രിയപ്പെട്ടവര്‍ ചോദിക്കൂ. മുഴുവന്‍ സിനിമയിലും പ്രധാന റോളിലല്ലേ അഭിനയിച്ചത്. സഹ കഥാപാത്രം അല്ലല്ലോ ചെയ്തത് എന്ന ചോദ്യങ്ങള്‍ വരും. അച്ചുവിന്‍റെ അമ്മയുടെ സമയത്ത് ജൂറിയില്‍ ഉണ്ടായിരുന്ന നടി സരോജാ ദേവി മികച്ച നടിക്കുള്ള അവാര്‍ഡിനായി എനിക്കുവേണ്ടി വാദിച്ചതാണ്. അത് സഹ കഥാപാത്രം അല്ലെന്നും അച്ചുവിന്‍റെ അമ്മ എന്ന ടൈറ്റില്‍ കഥാപാത്രമാണെന്നുമൊക്കെ വാദിച്ചതാണ്. പക്ഷേ അവരുടെ അഭിപ്രായം മേല്‍ക്കൈ നേടിയില്ല. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അന്ന് മികച്ച സഹനടിക്കുള്ള അവാര്‍ഡ് വാങ്ങാന്‍ പോയപ്പോള്‍ തന്‍റെ മുറിയിലേക്ക് വിളിപ്പിച്ച് അവര്‍ ഇക്കാര്യം എന്നോട് നേരിട്ട് പറഞ്ഞിരുന്നു. നമുക്കുവേണ്ടി സംസാരിക്കാന്‍ ആളുണ്ടായാലും അവിടുത്തെ ലോബി തന്നെ വിജയിക്കും എന്ന അവസ്ഥയാണ്. എന്നെ സംബന്ധിച്ച് ആരെയെങ്കിലും കാന്‍വാസ് ചെയ്യാനോ അവാര്‍ഡ് പ്രതീക്ഷിച്ച് അഭിനയിക്കാനോ ഒരു കാലത്തും ഞാന്‍ ശ്രമിച്ചിട്ടില്ല. 

എന്‍റെ സിനിമ ഓടണേ എന്ന് മാത്രമേ പ്രാര്‍ഥിച്ചിട്ടുള്ളൂ. എന്‍റെ ഈശ്വരന്‍ അത് കേട്ടിട്ടുണ്ട്. ഏറ്റവും വിജയിച്ച ചിത്രങ്ങളിലെ അഭിനയത്തിനാണ് എനിക്ക് പുരസ്കാരങ്ങള്‍ കിട്ടിയിട്ടുള്ളത്. അതാണ് എന്‍റെ ഏറ്റവും വലിയ സന്തോഷം”, ഉര്‍വശി പ്രതികരിച്ചു. ഉള്ളൊഴുക്കിന് പുരസ്കാരം പ്രതീക്ഷിച്ചിരുന്നുവെന്നും തനിക്ക് പ്രതീക്ഷിച്ചിരുന്നില്ലെന്നും ഉര്‍വശി പറഞ്ഞു.

Hot Topics

Related Articles