‘സർക്കാരിനെ വിമർശിക്കുന്നവർ വിവരദോഷികൾ എന്നത് മുഖ്യമന്ത്രിയുടെ ധാർഷ്ട്യം’: വി ഡി സതീശൻ

തിരുവനന്തപുരം: യാക്കോബായ സഭ നിരണം മുൻ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസിനെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശത്തില്‍ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സർക്കാരിനെ വിമർശിക്കുന്നവർ വിവരദോഷികള്‍ എന്നത് മുഖ്യമന്ത്രിയുടെ ധാർഷ്ട്യമെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് പിണറായി പുതിയ വാക്കുകള്‍ മലയാളത്തിന് സംഭാവന ചെയ്യുന്നുവെന്നും പരിഹസിച്ചു. ഒരു തിരുത്തലുകള്‍ക്കും വിധേയനാകില്ലെന്ന പിണറായിയുടെ പ്രഖ്യാപനമാണിതെന്നും സതീശൻ രൂക്ഷഭാഷയില്‍ കുറ്റപ്പെടുത്തി. കനത്ത ആഘാതം ജനങ്ങളില്‍ നിന്ന് കിട്ടിയിട്ടും പിണറായി മാറില്ല എന്നത് വിസ്മയിപ്പിക്കുന്ന കാര്യമാണ്. ഒരു തിരുത്തലും ഉണ്ടാകാതെ ഇങ്ങനെ തന്നെ പോകണമെന്നാണ് പ്രതിപക്ഷ ആഗ്രഹം.

Advertisements

മുഖ്യമന്ത്രിക്ക് ചുറ്റുമുള്ളത് ഉപജാപക വൃന്ദമാണ്. വാഴ്ത്തലുകള്‍ കേട്ട് മുഖ്യമന്ത്രി കോള്‍മയിർ കൊണ്ടിരിക്കുന്നു. തീവ്ര ഇടതുപക്ഷ വ്യതിയാനത്തിലേക്ക് മുഖ്യമന്ത്രിയും സർക്കാരും പോകുകയാണ്. എന്നെ ആരും തിരുത്തേണ്ട എന്ന പ്രഖ്യാപനമാണ് മുഖ്യമന്ത്രിയുടേതെന്നും സതീശൻ പറഞ്ഞു. സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനം ചെയ്യുന്ന ചടങ്ങിലാണ് ഗീവർഗീസ് മാർ കൂറിലോസിനെതിരെ മുഖ്യമന്ത്രി വിമര്‍ശനം ഉന്നയിച്ചത്. ഇനിയും ഒരു പ്രളയം ഉണ്ടാകട്ടെ എന്നാണ് ചിലർ ആഗ്രഹിക്കുന്നതെന്നും പ്രളയമാണ് സർക്കാരിനെ വീണ്ടും അധികാരത്തില്‍ കയറ്റിയത് എന്നാണ് ഒരു പുരോഹിതൻ പറയുന്നതെന്നും പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. പുരോഹിതരുടെ ഇടയിലും വിവരദോഷികള്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ഇടത് മുന്നണിയുടെ കനത്ത തോല്‍വിയില്‍ സിപിഎമ്മിനെ ശക്തമായി ഗീവർഗീസ് മാർ കൂറിലോസ് വിമർശിച്ചിരുന്നു.

Hot Topics

Related Articles