‘കാഫിര്‍’ പ്രയോഗം സിപിഎം സൃഷ്ടി; നടത്തിയത് സംഘപരിവാറിനെ പോലും നാണിപ്പിക്കുന്ന വര്‍ഗീയ പ്രചാരണം: വി ഡി സതീശൻ

തിരുവനന്തപുരം: സംഘപരിവാറിനെ പോലും നാണിപ്പിക്കുന്ന വർഗീയ പ്രചരണമാണ് സിപിഎം വടകരയിലും മലബാറിലും നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തെരഞ്ഞെടുപ്പ് ജയിക്കാൻ വേണ്ടി നടത്തിയ വർഗീയ പ്രചാരണത്തിന് പിന്നില്‍ അറിയപ്പെടുന്ന സിപിഎം നേതാക്കള്‍ ആയിരുന്നു. ഹീനമായ വർഗീയ പ്രചാരണം നടത്തിയവർ എത്ര ഉന്നതരായിരുന്നാലും അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരേണ്ടത് സർക്കാരിന്റെ ബാധ്യതയാണ്. പൊലീസ് കർശന നടപടി എടുക്കുന്നില്ലെന്നില്‍ യുഡിഎഫ് ശക്തമായ പ്രക്ഷോഭം തുടങ്ങുമെന്നും വി ഡി സതീശൻ പറഞ്ഞു. വടകരയിലെ ‘കാഫിർ’ പ്രയോഗം സിപിഎം സൃഷ്ടി ആയിരുന്നുവെന്ന് തെളിഞ്ഞെന്നും വി ഡി സതീശൻ പറഞ്ഞു. കേരളത്തെ ഭിന്നിപ്പിക്കാൻ സംഘപരിവാർ മെനയുന്ന അതേ തന്ത്രമാണ് വടകരയില്‍ ജയിക്കാൻ സിപിഎം പുറത്തെടുത്തത്.

Advertisements

താത്ക്കാലിക ലാഭത്തിന് വേണ്ടി പുറത്തെടുത്ത തന്ത്രം സമൂഹത്തില്‍ ആഴത്തിലുള്ള മുറിവേല്‍പ്പിക്കുമെന്ന് മുതിർന്ന സ.പിഎം നേതാക്കള്‍ പോലും മറന്നു. സിപിഎമ്മില്‍ നിന്ന് സംഘപരിവാറിലേക്ക് അധിക ദൂരമില്ലെന്ന് ഇതോടെ തെളിഞ്ഞെന്നും വി ഡി സതീശൻ വിമർശിച്ചു. വർഗീയ പ്രചാരണം രാഷ്ട്രീയ ലാഭത്തിന് ഉപയോഗിച്ചത് സിപിഎമ്മിന്‍റെ മുതിർന്ന നേതാക്കാള്‍ തന്നെയാണ്. സമൂഹത്തില്‍ ഭിന്നിപ്പിന്‍റെ വിത്ത് വിതച്ച്‌ രാഷ്ട്രീയ നേട്ടം കൈവരിക്കാൻ ശ്രമിക്കുന്നത് അപകടകരമായ കളിയാണ്. അതുണ്ടാക്കുന്ന മുറിവുകള്‍ കാലമെത്ര കഴിഞ്ഞാലും ഉണങ്ങില്ല. ഇനിയെങ്കിലും സിപിഎമ്മിന് തിരിച്ചറിവുണ്ടായാല്‍ നല്ലതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കാഫിർ പരാമർശം ഉള്ള സ്ക്രീൻ ഷോട്ട് പ്രചരിപ്പിച്ച കേസില്‍ പ്രതി ചേർത്ത യൂത്ത് ലീഗ് പ്രവർത്തകൻ കാസിമിനെതിരെ തെളിവില്ലെന്ന് പൊലീസ് ഹൈക്കോടതിയില്‍ റിപ്പോർട്ട് നല്‍കിയ പശ്ചാത്തലത്തിലാണ് ഈ വിഷയത്തില്‍ പ്രതിഷേധം ശക്തമാക്കാനുള്ള യുഡിഎഫ് നീക്കം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പൊലീസ് അന്വേഷണം നടക്കുന്ന ഘട്ടത്തിലും കാഫിർ സ്ക്രീൻ ഷോട്ട് ഫേസ്ബുക്ക് അക്കൗണ്ടില്‍ നിലനിർത്തിയ സിപിഎം നേതാവ് കെ കെ ലതികക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ഡിജിപിക്ക് പരാതി നല്‍കി. വോട്ടെടുപ്പിന്റെ തലേന്ന് പുറത്തുവന്ന കാഫിർ പരാമർശത്തിന്റെ യഥാർത്ഥ സൃഷ്ടിയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് വടകരയില്‍ പലവട്ടം സമരങ്ങള്‍ സംഘടിപ്പിച്ചിരുന്നു. അന്വേഷണം വഴിമുട്ടി നില്‍ക്കുന്ന ഘട്ടത്തിലാണ് കേസില്‍ പ്രതിചേർക്കപ്പെട്ട യൂത്ത് ലീഗ് പ്രവർത്തകൻ കാസിം ഹൈക്കോടതിയെ സമീപിച്ചത്. തുടർന്ന് പൊലീസ് ഹൈക്കോടതിയില്‍ സമർപ്പിച്ച റിപ്പോർട്ടിലാണ് കാസിമിനെതിരെ തെളിവില്ലെന്നും സിപിഎം അനുകൂല സൈബർ ഗ്രൂപ്പുകള്‍ക്കെതിരെ അന്വേഷണം നടക്കുന്നുവെന്നും പൊലീസ് അറിയിച്ചത്. സിപിഎം സംസ്ഥാന സമിതി അംഗം കെ കെ ലതികയുടെ ഫോണ്‍ പരിശോധിച്ചതായും ലതികയുടെ മൊഴിയെടുത്തതായും പൊലീസ് കോടതിയില്‍ നല്‍കിയ റിപ്പോർട്ടില്‍ വ്യക്തമാക്കി. ഇതോടെയാണ് അന്വേഷണം ശക്തമാക്കണമെന്നും വിഷയത്തില്‍ സിപിഎം നിലപാട് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടുള്ള യുഡിഎഫ് നീക്കം. എന്നാല്‍ പൊലീസ് ഹൈക്കോടതിയില്‍ സമർപ്പിച്ച റിപ്പോർട്ടിനെ കുറിച്ച്‌ സിപിഎം പ്രതികരിച്ചിട്ടില്ല.

Hot Topics

Related Articles