ജയ്പൂർ: എട്ടു വിക്കറ്റും 25 പന്തും ബാക്കി നിൽക്കെ 209 റൺ ചേസ് ചെയ്തുള്ള ഗംഭീര വിജയം..! 14 കാരൻ സെഞ്ച്വറിയുമായി ബാറ്റിംങ് നട്ടെല്ലായപ്പോൾ മറ്റെല്ലാം തകർത്തെറിഞ്ഞുള്ള തകർപ്പൻ വിജയമാണ് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത്. ടോസ് നേടി ഫീൽഡിംങ് തിരഞ്ഞെടുത്ത രാജസ്ഥാനെ കളിയിൽ നിന്നു തന്നെ അപ്രത്യക്ഷമാക്കുന്ന ബാറ്റിംങ് പ്രകടനമാണ് ഗുജറാത്ത് പുറത്തെടുത്തത്. സായ് സുദർശനും (39) ശുഭ്മാൻ ഗില്ലും (84) ചേർന്ന് കാര്യമായ നാശ നഷ്ടമില്ലാതെ ടീമിനെ കൊണ്ടു പോയി.
ഒൻപത് റണ്ണിൽ ഹിറ്റ്‌മെയർ ക്യാച്ച് നഷ്ടമാക്കിയ ശേഷമാണ് സായ് സുദർശൻ കൃത്യമായി ട്രാക്കിൽ എത്തിയതും മികച്ച കളി കളിച്ചതും. ഗുജറാത്തിന് ആദ്യ വിക്കറ്റ് നഷ്ടമായത് 93 ലാണ്. തീക്ഷണയ്ക്ക് വിക്കറ്റ് നൽകിയാണ് സായ് സുദർശൻ മടങ്ങിയത്. പിന്നീട് 167 ൽ ഗില്ലും വീണു. ഈ സമയത്തെല്ലാം ഒരു വശത്ത് തകർത്തടിച്ച് കളിക്കുകയായിരുന്നു ജോസ് ബട്‌ലർ. 26 പന്തിൽ 50 റണ്ണുമായി ബട്‌ലർ പുറത്താകാതെ നിന്നു. 193 ൽ വാഷിംങ്ടൺ സുന്ദറും (13), തിവാത്തിയതും (9) പുറത്തായി. ഇതോടെ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 209 റണ്ണാണ് ഗുജറാത്ത് സ്വന്തമാക്കിയത്. തീക്ഷണ രണ്ടും, സന്ദീപ് ശർമ്മയും ആർച്ചറും ഓരോ വിക്കറ്റും നേടി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മറുപടി ബാറ്റിംങ് ആരംഭിച്ച രാജസ്ഥാന് വേണ്ടി കമ്പക്കെട്ടിന് തിരികൊളുത്തുന്ന പ്രകടനമാണ് രണ്ട് ഓപ്പണർമാരും ചേർന്ന് നടത്തിയത്. 36 പന്തിൽ സെഞ്ച്വറി നേടിയ വൈഭവ്, 11 സിക്‌സും ഏഴു ഫോറും പറത്തി 28 പന്തിൽ 101 റണ്ണുമായാണ് പുറത്തായത്. പ്രദീഷ് കൃഷ്ണയ്ക്കായിരുന്നു വിക്കറ്റ്. ഒരു വശത്ത് വൈഭവിന് കൂട്ട് നിന്ന ജയ്‌സ്വാൾ 40 പന്തിൽ 70 റൺ നേടി രാജസ്ഥാന്റെ വിജയവഴിയ്ക്ക് കാവൽ നിന്നു. വൈഭവ് പുറത്തായ ശേഷം ക്രീസിലെത്തിയ നിതീഷ് റാണ (4) വേഗം പുറത്തായെങ്കിലും, 15 പന്തിൽ 32 റൺ എടുത്ത് പുറത്താകാതെ നിന്ന ക്യാപ്റ്റൻ പരാഗ് ടീമിനെ വിജയത്തിലെത്തിച്ചു.