“എന്റെ സ്വന്തം ഇഷ്ടപ്രകാരം ആണ് വിവാഹം വേണ്ടെന്ന് വച്ചത്; മിണ്ടിക്കഴിഞ്ഞാൽ ദേഷ്യം; അച്ഛനെയും അമ്മയെയും എന്നിൽ നിന്നുമകറ്റാന്‍ നോക്കി”: വൈക്കം വിജയലക്ഷ്മി

വ്യത്യസ്തമായ ആലാപന ശൈലിയിലൂടെ മലയാളികളുടെ മനസിൽ ഇടംനേടിയ ​ഗായികയാണ് വൈക്കം വിജയലക്ഷ്മി. സെല്ലുലോയ്ഡ് എന്ന ചിത്രത്തിലെ കാറ്റേ..കാറ്റേ.. എന്ന് തുടങ്ങുന്ന ​ഗാനം ആലപിച്ച് പിന്നണി ​ഗാനരം​ഗത്ത് എത്തിയ അവർ ഇപ്പോൾ തെന്നിന്ത്യൻ സിനിമാ ലോകത്ത് തന്നെ ശ്രദ്ധപിടിച്ചു പറ്റി കഴി‍ഞ്ഞു. അടുത്തിടെ പുറത്തിറങ്ങിയ അജയന്റെ രണ്ടാം മോഷണം എന്ന സിനിമയിലെ ‘അങ്ങുവാനകോണില് മിന്നി നിന്നൊരമ്പിളി’ എന്ന ​ഗാനം ഹിറ്റ് ലിസ്റ്റിൽ ഇടംപിടിച്ച് മുന്നേറുകയാണ്. ഈ അവസരത്തിൽ തന്റെ ദാമ്പത്യ ജീവിതത്തിലെ പരാജയത്തെ കുറിച്ച് പറയുകയാണ് വിജയലക്ഷ്മി. തന്നെയും മാതാപിക്കളെയും തമ്മിൽ അകറ്റാൻ നോക്കിയെന്നും അതിന് താൻ സമ്മതിച്ചില്ലെന്നും വിജയലക്ഷ്മി പറയുന്നു. വേർപിരിയൽ തന്റെ തീരുമാനം ആയിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. മൈൽ സ്റ്റോൺ മേക്കേഴ്സിനോട് ആയിരുന്നു വിജയലക്ഷ്മിയുടെ പ്രതികരണം. “അദ്ദേഹം വേറെ വിവാഹിതനായി ജീവിക്കുന്നു എന്നാണ് അറിഞ്ഞത്. നമ്മുടെ വിഷമമൊന്നും അറിഞ്ഞ് പെരുമാറില്ല. അച്ഛനെയും അമ്മയെയും എന്നിൽ നിന്നും അകറ്റാനാണ് നോക്കിയത്. അവരെ മാത്രമല്ല എന്നിൽ നിന്നും എല്ലാവരെയും അകറ്റാൻ നോക്കി. നമ്മളത് സമ്മതിച്ചില്ല. അതിൽ നിന്നും കരകയറാൻ സാധിച്ചു എന്നതാണ്. പണ്ടേ ഞാൻ അങ്ങനെയാണ്. എനിക്ക് ഇഷ്ടമില്ലാത്തൊരു കാര്യം ആരൊക്കെ നിർബന്ധിച്ചാലും ചെയ്യില്ല. ആ വാശിയാണ് കരകയറാൻ സാധിച്ചത്. മാതാപിതാക്കളെ മാറ്റുമ്പോൾ മനസിനെ ബാധിക്കും. അതിലൂടെ സം​ഗീതത്തെയും. മിണ്ടിക്കഴിഞ്ഞാൽ പുള്ളിക്ക് ദേഷ്യമാണ്. എന്തിനും ഏതിനും ദേഷ്യം. എന്റെ സ്വന്തം ഇഷ്ടപ്രകാരം ആണ് വേണ്ടെന്ന് വച്ചത്. എന്റെ ജീവിതമാണ്. എന്റെ തീരുമാനം ആണ്. ആലോചിച്ച് തീരുമാനിക്കാൻ ആണ് എല്ലാവരും പറഞ്ഞത്. അച്ഛനും അമ്മയും പറഞ്ഞിട്ടാണ് ഞാൻ മാറിയത് എന്ന ധാരണ എല്ലാവർക്കും ഉണ്ട്. എന്നാൽ അങ്ങനെ അല്ല”, എന്നാണ് വൈക്കം വിജയലക്ഷ്മി പറഞ്ഞത്. തന്‍റെ കാര്യങ്ങള്‍ എല്ലാം നോക്കുന്നത് അച്ഛനും അമ്മയുമാണെന്നും അവരെ പോലെയുള്ള മാതാപിതാക്കളെ കിട്ടിയത് തന്‍റെ ഏറ്റവും വലിയ ഭാഗ്യമാണെന്നും വിജയലക്ഷ്മി പറയുന്നു. താൻ വലിയൊരു പാട്ടുകാരി ആകണം എന്നതായിരുന്നു അവരുടെ ആ​ഗ്രഹം. ഞാൻ അവരെ കാണണമെന്നും അവർക്ക് ആ​ഗ്രഹമുണ്ടെന്നും വൈക്കം വിജയലക്ഷ്മി പറയുന്നു.

Advertisements

Hot Topics

Related Articles