മാനന്തവാടി : വയനാട്ടില്‍ കനത്ത മഴയില്‍ വെള്ളം പൊങ്ങിയതിനെ തുടര്‍ന്ന് വീട്ടില്‍ കുടുങ്ങിയ നേപ്പാള്‍ കുടുംബത്തെ മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെ രക്ഷിച്ചു. മാനന്തവാടി വള്ളിയൂര്‍ക്കാവിന് സമീപത്തെ വാടക വീട്ടില്‍ കുടുങ്ങിയ മായ, ഹരീഷ് ഇവരുടെ മൂന്നുവയസ്സുള്ള മകന്‍ പ്രശാന്ത് എന്നിവരെയാണ് ജെസിബിയുടെ സഹായത്തോടെ രക്ഷപ്പെടുത്തിയത്. കബനിപ്പുഴ കരകയറിയതിനെ തുടര്‍ന്നാണ് ഹരീഷും കുടുംബവും താമസിക്കുന്ന പുരയിടവും വെള്ളത്തിലായത്. ഹോട്ടലിലെ ജോലിക്കും മറ്റുമായി എത്തിയ കുടുംബം നാല് വര്‍ഷമായി വള്ളിയൂര്‍ക്കാവിന് അടുത്തുള്ള വട്ടിലാണ് താമസം. ബുധനാഴ്ച തന്നെ ഇവർ താമസിക്കുന്ന പുരയിടത്തില്‍ വെള്ളം പൊങ്ങിയിരുന്നു. വ്യാഴാഴ്ച വെള്ളക്കെട്ട് കൂടുതല്‍ രൂക്ഷമായതോടെ ഇവര്‍ കാല്‍നടയായി റോഡിലേക്ക് എത്താന്‍ ശ്രമിക്കുന്നത് കണ്ട് നാട്ടുകാര്‍ ഇടപ്പെട്ടാണ് സമീപത്തെ ഇന്റര്‍ലോക് നിര്‍മാണയൂണിറ്റിലെ ജെ.സി.ബി എത്തിച്ചത്. തുടര്‍ന്ന് ടെറസ് വീടിന്റെ മുകളിലെത്തിയ മൂന്നുപേരെയും മണ്ണുമാന്തി യന്ത്രത്തിന്റെ മുന്‍കൈയ്യില്‍ നിര്‍ത്തി സാവാധാനം റോഡിലേക്ക് എത്തിക്കുകയായിരുന്നു.
ആദ്യം ഹരീഷിനെയും മകനെയും രക്ഷപ്പെടുത്തി. പിന്നാലെ മായയും സുരക്ഷിതമായി റോഡിലെത്തിച്ചു. സംഭവമറിഞ്ഞ് എത്തിയ നാട്ടുകാരുടെ സമയോചിത ഇടപെടലാണ് കുടുംബത്തിന്റെ ആശങ്കയകറ്റിയത്. വര്‍ഷങ്ങളായി എല്ലാ മഴക്കാലത്തും അപകടകരമായ രീതിയില്‍ വെള്ളമുയരുന്ന പ്രദേശമാണ് വള്ളിയൂര്‍ക്കാവും പരിസരവും. കബനി കര കവിഞ്ഞതോടെ മാനന്തവാടി അഗ്‌നി രക്ഷാ നിലയത്തിലേക്കും വെള്ളം കയറി. വെള്ളമുയരുന്നത് കണ്ട് വാഹനങ്ങളെല്ലാം ഉടന്‍ മാനന്തവാടി ജി.വി.എച്ച്.എസ്.എസ് കോമ്ബൗണ്ടിലേക്ക് മാറ്റി. ഫയര്‍ എഞ്ചിനുകള്‍ അടക്കമുള്ള വാഹനങ്ങളാണ് സുരക്ഷിതമായി മാറ്റിയിട്ടത്. കനത്ത മഴയെ തുടര്‍ന്ന് ഏറ്റവും കൂടുതല്‍ ദുരിതം പേറുന്നത് വടക്കേ വയനാട് ആണ്. നിരവധി കുടുംബങ്ങളെ ഇതിനകം തന്നെ മാറ്റിപാര്‍പ്പിക്കേണ്ടി വന്നിട്ടുണ്ട്.