ചെന്നൈ: അതീവ ഗുരുതര ആരോപണവുമായി തമിഴ്നാട്ടിലെ മുതിർന്ന ഐപിഎസ് ഓഫീസർ കല്പന നായക് രംഗത്ത്. പൊലീസ് റിക്രൂട്ട്മെന്‍റ് പട്ടികയിലെ ക്രമക്കേട് ചൂണ്ടിക്കാണിച്ചതിന് പിന്നാലെ തന്നെ കൊല്ലാൻ ശ്രമം നടന്നു എന്നാണ് എഡിജിപിയുടെ ആരോപണം. കഴിഞ്ഞ ജൂലൈയില്‍ താൻ എത്തുന്നതിന് തൊട്ടുമുൻപ് ചേംബറില്‍ സംശയകരമായ രീതിയില്‍ അഗ്നിബാധ ഉണ്ടായെന്നും സംഭവത്തില്‍ നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും കല്പന ആവശ്യപ്പെട്ടു. പൊലീസ് മേധാവിയുമായ ശങ്കർ ജിവാളിനാണ് എഡിജിപി പരാതി നല്‍കിയത്.
തമിഴ്‌നാട് യൂണിഫോംഡ് സർവീസസ് റിക്രൂട്ട്‌മെന്‍റ് ബോർഡ് നിയമനത്തിലെ (ടിഎൻയുഎസ്‌ആർബി) സംവരണത്തിലെ പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാട്ടിയതിന് പിന്നാലെയാണ് അപായപ്പെടുത്താൻ നീക്കം നടന്നതെന്ന് കല്‍പന നായിക് പരാതിയില്‍ പറയുന്നു. സബ് ഇൻസ്പെക്ടർമാർ, കോണ്‍സ്റ്റബിള്‍മാർ, ജയില്‍ വാർഡന്മാർ, ഫയർമാൻമാർ എന്നീ വിഭാഗങ്ങളിലായിരുന്നു നിയമനം. കഴിഞ്ഞ വർഷം മാർച്ചിലാണ് സബ് ഇൻസ്‌പെക്ടർ തസ്തികയിലേക്കും മറ്റ് വിഭാഗങ്ങളിലേക്കുമുള്ള നിയമനത്തിലെ വീഴ്ചയെ കുറിച്ച് താൻ വിശദമായ റിപ്പോർട്ട് നല്‍കിയതെന്ന് എഡിജിപി വ്യക്തമാക്കി. പിന്നീട് റിക്രൂട്ട്‌മെന്‍റിലെ അപാകതകള്‍ ഉന്നയിച്ചുള്ള റിട്ട് ഹർജി തീർപ്പാക്കുന്നതിനിടെ, റാങ്ക് ലിസ്റ്റ് തിരുത്താൻ മദ്രാസ് ഹൈക്കോടതി നിർദേശിച്ചിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജൂലൈ 29ന്, ചെന്നൈയിലെ എഗ്‌മോറിലെ ടിഎൻയുഎസ്‌ആർബി ആസ്ഥാനത്തെ ചേംബറില്‍ തീപിടിത്തമുണ്ടായെന്നും ഓഫീസിലേക്ക് വരരുതെന്നും ഒരു ഉദ്യോഗസ്ഥൻ വിളിച്ചു പറഞ്ഞതായി കല്‍പന നായിക് വ്യക്തമാക്കി. അപ്പോഴേക്കും താൻ പരിസരത്ത് എത്തിയിരുന്നു. കത്തിക്കരിഞ്ഞ ഇരിപ്പിടം അങ്ങേയറ്റം ഞെട്ടലോടെയും നിരാശയോടെയുമാണ് കണ്ടത്. അല്‍പ്പം നേരത്തെ താൻ ഓഫീസില്‍ എത്തിയിരുന്നെങ്കില്‍ ജീവൻ നഷ്ടപ്പെടുമായിരുന്നു. റാങ്ക് പട്ടികയിലെ ക്രമക്കേടുകള്‍ പരിശോധിച്ച് തിരുത്താനിരുന്ന ദിവസമാണ് തീപിടിത്തമുണ്ടായതെന്നും എഡിജിപി നല്‍കിയ പരാതിയില്‍ പറയുന്നു.