സെമിയിൽ ഈ ടീമുകൾ ഉറപ്പായുമുണ്ടാകും ; ലോക ക്രിക്കറ്റിലെ രണ്ട് വമ്പൻമാരുണ്ടാവില്ല ; ലോകകപ്പ് ക്രിക്കറ്റ് പ്രവചനവുമായി വിരേന്ദർ സേവാഗ്

മുംബൈ : ഏകദിന ലോകകപ്പിന്റെ ആവേശത്തിലേക്ക് ക്രിക്കറ്റ് ആരാധകരുടെ കണ്‍തുറന്നു കഴിഞ്ഞു. ഇനി കാത്തിരിപ്പിന്റെ നാളുകള്‍.ഒക്ടോബര്‍ അഞ്ചിന് ആരംഭിച്ച്‌ നവംബര്‍ 19ന് കൊടിയിറങ്ങുമ്പോള്‍ ആരാവും വിജയികളാവുകയെന്നതാണ് കണ്ടറിയേണ്ടത്. ആതിഥേയരായി ഇന്ത്യക്ക് വെല്ലുവിളി ഉയര്‍ത്തി കരുത്തരായി ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, പാകിസ്താന്‍, ന്യൂസീലന്‍ഡ് എന്നിവരെല്ലാമെത്തുമ്പോള്‍ തീപാറും പോരാട്ടങ്ങള്‍ത്തന്നെ പ്രതീക്ഷിക്കാം.

Advertisements

ഇനിയുള്ള നാളുകള്‍ പടയൊരുക്കത്തിന്റേതാണ്. ഔദ്യോഗിക മത്സരക്രമവും പുറത്തുവന്നതിനാല്‍ ഇനി കളിമാറും. ഐപിഎല്ലിലൂടെ ഒട്ടുമിക്ക വിദേശ താരങ്ങളും ഇന്ത്യന്‍ പിച്ചുകളില്‍ കളിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യയിലെ പിച്ചുകള്‍ സന്ദര്‍ശകരായ മിക്ക ടീമുകള്‍ക്കും അപരിചിതമല്ല. ഇത് ആതിഥേയരെന്ന നിലയിലെ ഇന്ത്യയുടെ മുന്‍തൂക്കത്തെ കുറക്കുന്നു. ഇപ്പോഴിതാ ഇത്തവണ സെമിയില്‍ കളിക്കാന്‍ സാധ്യതയുള്ള നാല് ടീമുകള്‍ ഏതൊക്കെയാണെന്ന് പ്രവചിച്ചിരിക്കുകയാണ് വീരേന്ദര്‍ സെവാഗ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ലോകകപ്പിന്റെ ഷെഡ്യൂള്‍ പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായുള്ള ഐസിസിയുടെ പരിപാടിയില്‍ സംസാരിക്കവെയാണ് സെവാഗിന്റെ പ്രവചനം. ഷെഡ്യൂള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ മുന്‍ ശ്രീലങ്കന്‍ സ്പിന്നറും ഇതിഹാസവുമായ മുത്തയ്യ മുരളീധരന്‍ സെവാഗിനോട് സെമി ഫൈനലിസ്റ്റുകളെ പ്രവചിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇന്ത്യ, ഇംഗ്ലണ്ട്, പാകിസ്താന്‍, ഓസ്‌ട്രേലിയ എന്നീ നാല് ടീമുകള്‍ സെമി കളിക്കുമെന്നാണ് സെവാഗ് പറയുന്നത്.

ദക്ഷിണാഫ്രിക്ക, ന്യൂസീലന്‍ഡ് എന്നീ ടീമുകള്‍ സെമി കളിക്കാനുണ്ടാവില്ലെന്നാണ് സെവാഗിന്റെ വിലയിരുത്തല്‍. അവസാന ലോകകപ്പിലെ റണ്ണറപ്പുകളാണ് ന്യൂസീലന്‍ഡ്. ഫൈനലില്‍ ഇംഗ്ലണ്ടിനോടാണ് കിവീസ് തോറ്റത്. ഇത്തവണയും മോശമല്ലാത്ത താരനിര ന്യൂസീലന്‍ഡിനുണ്ട്. അതുകൊണ്ടുതന്നെ സെമി കളിക്കാനുള്ള സാധ്യതയെ പൂര്‍ണ്ണമായും തള്ളിക്കളയാനാവില്ല. കെയ്ന്‍ വില്യംസണിന്റെ സമീപകാല ഫോം മോശമാണെന്നതാണ് കിവീസിന്റെ മുന്നിലുള്ള പ്രധാന തലവേദന.

വേദിയില്‍വെച്ച്‌ ശ്രീലങ്കയും സെമി കളിക്കുമെന്ന് സെവാഗ് മുരളീധരനെ കളിയാക്കി. നിലവിലെ ഏഷ്യാ കപ്പ് ചാമ്ബ്യന്മാരാണ് ശ്രീലങ്ക. പക്ഷെ ലോകകപ്പ് യോഗ്യത നേടാന്‍ ക്വാളിഫയര്‍ മത്സരം കളിക്കേണ്ട അവസ്ഥയാണുള്ളത്. വെസ്റ്റ് ഇന്‍ഡീസില്ലാത്ത ഏകദിന ലോകകപ്പായി ഇത്തവണത്തെ ലോകകപ്പ് മാറിയിട്ടുണ്ട്. ഇന്ത്യ ആതിഥേയരാണെങ്കിലും ഇത്തവണ കാര്യങ്ങള്‍ കടുപ്പമായിരിക്കുമെന്നുറപ്പ്. ഇന്ത്യയുടെ ടീം കരുത്ത് ശക്തമാണ്.

രോഹിത് ശര്‍മ നയിക്കുമ്പോള്‍ വിരാട് കോലി, ഹര്‍ദിക് പാണ്ഡ്യ, കെ എല്‍ രാഹുല്‍, ശുബ്മാന്‍ ഗില്‍, ജസ്പ്രീത് ബുംറ എന്നിവരൊക്കെ കരുത്ത് പകര്‍ന്ന് ഒപ്പമുണ്ടാവും. എന്നാല്‍ ഇന്ത്യയുടെ പ്രധാന പ്രശ്‌നം പരിക്കാണ്. ബുംറ, രാഹുല്‍, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് എന്നിവരെല്ലാം പരിക്കിന്റെ പിടിയിലാണ്. അതുകൊണ്ടുതന്നെ ഇവരില്‍ ആരൊക്കെ ലോകകപ്പിന് മുമ്ബ് ഫിറ്റ്‌നസും ഫോമും വീണ്ടെടുക്കുമെന്ന് കണ്ടറിയണം.

ഓസ്‌ട്രേലിയയെ എല്ലാവരും ഭയക്കണം. തകര്‍പ്പന്‍ താരനിര ഇത്തവണയും അവര്‍ക്കൊപ്പമുണ്ട്. ഓസീസ് ടീമിലെ ഒട്ടുമിക്ക താരങ്ങള്‍ക്കും ഇന്ത്യന്‍ പിച്ചില്‍ കളിച്ചുള്ള അനുഭവസമ്ബത്തുണ്ടെന്നത് ടീമിന് മുന്‍തൂക്കം നല്‍കുന്നു. ഇംഗ്ലണ്ട് നിരയും കരുത്തരുടേതാണ്. ബെന്‍ സ്റ്റോക്‌സ്, ജോ റൂട്ട്, ജോണി ബെയര്‍സ്‌റ്റോ, ജേസന്‍ റോയ് എന്നിവരെല്ലാം ഉള്‍പ്പെടുന്ന ഇംഗ്ലണ്ട് നിര വെടിക്കെട്ട് ബാറ്റിങ്ങുകൊണ്ട് പേരെടുത്തവരുടേതാണ്.

ഇന്ത്യയിലെ ബാറ്റിങ് പിച്ചില്‍ റണ്‍മഴ പെയ്യിക്കാനുറച്ചാവും ഇത്തവണ ഇംഗ്ലണ്ട് ഇറങ്ങുകയെന്ന കാര്യം ഉറപ്പാണ്. പാകിസ്താന്‍ ടീമും ശക്തരുടെ നിരയാണ്. ബാബര്‍ അസം, മുഹമ്മദ് റിസ്വാന്‍, ഷഹിന്‍ ഷാ അഫ്രീദി എന്നിവരിലാണ് പാക് ടീമിന്റെ പ്രതീക്ഷ. ഇന്ത്യന്‍ പിച്ചിലെ അനുഭവസമ്ബത്ത് കുറവിനെ മറികടക്കാനുള്ള പ്രതിഭ പാകിസ്താനുണ്ട്. എടുത്തു പറയേണ്ടത് പാക് ടീമിന്റെ ബൗളിങ് കരുത്താണ്. എല്ലാ കാലത്തും മികച്ച പേസ് നിര പാകിസ്താനുണ്ട്.

ഇത്തവണയും അതിന് കുറവില്ല. എന്നാല്‍ ബാബര്‍, റിസ്വാന്‍ എന്നിവരെ അമിതമായി ബാറ്റിങ്ങില്‍ ആശ്രയിക്കുന്നതാണ് പാകിസ്താന്റെ പ്രശ്‌നം. എന്തായാലും 2011ലെ ലോകകപ്പിനെക്കാളും ആവേശകരമായ ലോകകപ്പിന് ഇത്തവണ ഇന്ത്യയിലെ വേദികള്‍ സാക്ഷ്യം വഹിക്കുമെന്ന് പ്രതീക്ഷിക്കാം. 2011 ആവര്‍ത്തിക്കാന്‍ ഇന്ത്യക്ക് സാധിക്കുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം.

Hot Topics

Related Articles