കുവൈറ്റ് ദുരന്തം: ലോക കേരളസഭ മാറ്റിവെക്കണമെന്ന് പ്രതിപക്ഷം; പ്രതിനിധികള്‍ വന്നതിനാല്‍ മാറ്റില്ലെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം : കുവൈറ്റ് ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ ലോക കേരളസഭയുടെ നാലാം സമ്മേളനം മാറ്റിവെക്കണമെന്ന ആവശ്യം ശക്തമാകുന്നു. ധൂർത്തടിക്കുള്ള സമ്മേളനം നിർത്തി പണം പ്രവാസികളുടെ ക്ഷേമത്തിന് നല്‍കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. വിവിധ രാജ്യങ്ങളിലെ പ്രതിനിധികള്‍ എത്തിയ സാഹചര്യത്തില്‍ സമ്മേളനം നിർത്തലാക്കാനാകില്ലെന്നാണ് സർക്കാർ വിശദീകരണം. പ്രയോജനമെന്ത്, വൻ ധൂർത്ത് എന്നീ വിമർശനങ്ങള്‍ കഴിഞ്ഞ ലോക കേരളസഭയുടെ കഴിഞ്ഞ മൂന്ന് സമ്മേളന കാലത്തും ഉയർന്നതാണ്. നാലാം സമ്മേളനം ഇന്ന് തുടങ്ങാനിരിക്കെയാണ് കുവൈറ്റ് ദുരന്തം. മലയാളികളുടെ മരണം സംസ്ഥാനത്തിന്‍റെ ദു:ഖമായി മാറുമ്പോള്‍ സമ്മേളനത്തിന്‍റെ പ്രസക്തിയാണ് പലരും ചോദ്യം ചെയ്യുന്നത്.

Advertisements

ഇന്നത്തെ ഉദ്ഘാടന സമ്മേളനവും ചർച്ചയും കലാപരിപാടികളും മാറ്റി. പക്ഷെ നാളെയും മറ്റന്നാളും ചർച്ചകളുണ്ടാകും. നിയമസഭ മന്ദിരത്തിലെ മുറികളില്‍ മന്ത്രിമാരും മുൻ മന്ത്രിമാരും മോഡറേറ്റർ മാരായുള്ള ചർച്ചകളാണ് നടക്കുന്നത്. 103 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും പങ്കെടുക്കും. ഈ ചർച്ചകളുടെ റിപ്പോർട്ടിംഗ് ക്രോഡീകരിച്ച്‌ സർക്കാറിന് നല്‍കും. എല്ലാം പതിവ് നടപടിക്രമങ്ങള്‍. എന്നാല്‍ ശുപാർശകളൊന്നും കഴിഞ്ഞ കാലങ്ങളിലെ പോലെ നടപ്പാക്കില്ല. ഇന്നലെ മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാണ് സമ്മേളനം മാറ്റാൻ ആദ്യം ആവശ്യപ്പെട്ടത്. ഇന്ന് ബിജെപിയും സമാന ആവശ്യം ഉയർത്തുന്നു. 3 കോടിയാണ് ഇത്തവണ സമ്മേളത്തിനായി മാറ്റിവെച്ചത്. തുക ഇനിയും കൂടും. പ്രതിനിധികള്‍ വന്ന സാഹചര്യത്തില്‍ എങ്ങിനെ സമ്മേളനം മാറ്റുമെന്നാണ് സർക്കാരിന്‍റെ ചോദ്യം. മരിച്ചവർക്ക് ആദരാജ്ഞലി അർപ്പിച്ച്‌ സമ്മേളന നടപടികളുമായി മുന്നോട്ട് പോകാനാണ് നീക്കം. പ്രതിപക്ഷം ബഹിഷ്ക്കരിക്കമ്ബോഴും യുഡിഎഫ് അനുകൂല പ്രവാസി സംഘടനകള്‍ പങ്കെടുക്കുന്നുണ്ട്.

Hot Topics

Related Articles