ബേപ്പൂർ തീരത്ത് തീപടർന്ന വാൻ ഹായ് 503 ചരക്കുകപ്പലിൽ പലരാജ്യങ്ങളും നിരോധിച്ച വിഷവസ്തുക്കൾ വരെ; ഇവ ശ്വസിച്ചാല്‍ അതീവ അപകടകരം; നാല് പേരെ കാണാനില്ലെന്ന് റിപ്പോർട്ട്

കോഴിക്കോട്: കോഴിക്കോട് ബേപ്പൂര്‍ തീരത്ത് അപകടത്തില്‍പ്പെട്ട വാന്‍ ഹായ് 503 ചരക്കുകപ്പലില്‍ ഉള്ള വസ്തുക്കളുടെ വിവരങ്ങള്‍ പുറത്ത്. 150ലധികം കണ്ടെയ്‌നറുകളില്‍ അപകടകരമായ വസ്തുക്കള്‍ ഉള്ളതായാണ് വിവരം. ഇവയില്‍ പലതും അതിവേഗം തീപിടിക്കാവുന്ന ദ്രവപദാര്‍ത്ഥങ്ങളാണ്. ശ്വസിച്ചാല്‍ അപകടകരമാകുന്ന നിരവധി വസ്തുക്കളും കണ്ടെയ്‌നറിലുണ്ട്. 

Advertisements

കടല്‍വെള്ളം കയറിയാല്‍ പൊട്ടിത്തെറിക്കുന്ന വസ്തുക്കളും കണ്ടെയ്‌നറില്‍ ഉള്ളതായാണ് വിവരം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കപ്പലില്‍ ഉള്ള വസ്തുക്കളുടെ വിവരങ്ങള്‍

1 തീപിടിക്കാവുന്ന ഖര-ദ്രാവക പദാര്‍ത്ഥങ്ങള്‍റെസിന്‍ സൊല്യൂഷന്‍, പെയിന്റ്, ടര്‍പ്പെന്റൈന്‍ ഉള്‍പ്പടെയുള്ളവ- ചെറിയ തീപ്പൊരിയോ സ്റ്റാറ്റിക് ചാര്‍ജ്ജോ പോലും അപകട സാധ്യതയുണ്ടാക്കും. 32 ഡിഗ്രിയില്‍ കൂടുതല്‍ താപനിലയുണ്ടായാലും അപകടം

2. വിഷ പദാര്‍ത്ഥങ്ങള്‍ഡൈമീതെല്‍ സള്‍ഫേറ്റ്, ഈതൈല്‍ ക്ലോറോഫോര്‍മേറ്റ്, ഡൈക്ലോറോ മീതൈല്‍ തുടങ്ങിയവ-ഇത്തരം പദാര്‍ത്ഥങ്ങള്‍ ശ്വസിച്ചാല്‍ ശ്വാസകോശത്തെ ഗുരുതരമായി ബാധിക്കും. അപസ്മാരമുണ്ടാകാനുള്ള സാധ്യതയുണ്ട്. മരണം വരെ സംഭവിക്കാം. ഇതിള്‍ ഉള്‍പ്പെടുന്നത് ക്ലാസ് 6.1 വിഭാഗത്തിലുള്ള വിഷവസ്തുക്കളാണ്. പല രാജ്യങ്ങളും നിരോധിച്ച വിഷവസ്തുക്കളാണിവ.

3. പാരിസ്ഥിതിക ആഘാതമുണ്ടാകുന്ന പദാര്‍ത്ഥങ്ങള്‍ട്രൈക്ലോറോ ബെന്‍സീന്‍, സിങ്ക് ഓക്സൈഡ്, ഫോസ്ഫേറ്റ് ചെയ്ത എസ്റ്ററുകള്‍ തുടങ്ങിയവ- ഇത് സമുദ്ര സമ്പത്തിനെ ദോഷകരമായി ബാധിക്കും. ചെറിയ ചോര്‍ച്ച പോലും സമുദ്രത്തില്‍ വലിയ ആഘാതമുണ്ടാക്കു. മത്സ്യ സമ്പത്തിനെ ഉള്‍പ്പടെ ദോഷകരമായി ബാധിക്കും.

4. ജലവും വായുവുമായി ചേര്‍ന്നാല്‍ അപകടകരംഓര്‍ഗണോ മെറ്റാലിക് പൈറോഫോറിക്സ്- അന്തരീക്ഷത്തില്‍ ജ്വലിക്കുന്ന പദാര്‍ത്ഥം. തീയണയ്ക്കുക അതീവ ദുഷ്‌കരമാക്കും. കടല്‍ ജലവുമായി ചേര്‍ന്നാല്‍ സ്ഫോടനംവരെ സംഭവിക്കാം.

5. പൊള്ളല്‍ സാധ്യതയുള്ള പദാര്‍ത്ഥങ്ങള്‍മലീക് ആന്‍ഹൈഡ്രൈഡ്, ഫോസ്ഫോറിക് ആസിഡ്, മെതാക്രൈലിക് ആസിഡ്, പോളിമൈന്‍സ്- സ്പര്‍ശിച്ചാല്‍ പൊള്ളലേല്‍ക്കാം. ചോര്‍ച്ചയുണ്ടെങ്കില്‍ കപ്പലിനെ വരെ ദുര്‍ബ്ബലമാക്കാന്‍ തീവ്രശേഷി.

6. ചൂടേറ്റാല്‍ അപകട സാധ്യതയുള്ള വസ്തുക്കള്‍

ആല്‍ക്കഹോള്‍ അടങ്ങിയ നൈട്രോ സെല്ലുലോസ്- ചൂട്, വൈബ്രേഷന്‍, അന്തരീക്ഷ താപനില തുടങ്ങിയവ അപകട സാധ്യത കൂട്ടും.

കപ്പലപകടത്തെ തുടര്‍ന്ന് എലത്തൂര്‍, ബേപ്പൂര്‍, വടകര കോസ്റ്റല്‍ പൊലീസ് സ്റ്റേഷനുകളിലേക്കും കോഴിക്കോട് സിറ്റി, റൂറല്‍ പൊലീസ് സ്റ്റേഷനുകളിലേക്കും പോര്‍ട്ട് ഓഫീസര്‍ ഫിഷറീസ്, കോഴിക്കോട്, കൊയിലാണ്ടി, വടകര ടിഇഒസികളിലേക്കും അറിയിപ്പ് നല്‍കിയതായി ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് അറിയിച്ചു. ആരോഗ്യവകുപ്പിലേക്ക് വൈദ്യസഹായത്തിനായി അറിയിപ്പ് നല്‍കി. കോസ്റ്റ്ഗാര്‍ഡില്‍ നിന്ന് ഒരു കപ്പല്‍ സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

ഇന്ന് ഉച്ചയോടെയാണ് കൊളംബോയില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട ചരക്കുകപ്പലിന് തീപിടിച്ചത്. ബേപ്പൂര്‍-അഴീക്കല്‍ തുറമുഖങ്ങളുടെ പടിഞ്ഞാറുഭാഗത്തായി 145 കിലോമീറ്ററോളം ഉള്‍ക്കടലിലാണ് സംഭവം നടന്നത്. കപ്പലില്‍ ഉണ്ടായിരുന്ന ആകെ 22 ജീവനക്കാരിൽ പതിനെട്ട് പേരെ രക്ഷപ്പെടുത്തി. നാല് പേരെ കാണാനില്ലെന്നാണ് റിപ്പോർട്ട്. രക്ഷപ്പെടുത്തിയ 18 ജീവനക്കാരില്‍ ഒരാള്‍ക്ക് ഗുരുതരമായ പരിക്കേറ്റതായാണ് വിവരം. 

കാണാതായ നാല് ജീവനക്കാരില്‍ രണ്ട് പേര്‍ തായ്‌വാന്‍ സ്വദേശികളാണ്. മറ്റ് രണ്ട് പേര്‍ ഇന്തോനേഷ്യ, മ്യാന്‍മര്‍ സ്വദേശികളാണ്. അപകടത്തില്‍പ്പെട്ട കപ്പലില്‍ ഇന്ത്യക്കാരില്ലെന്നാണ് വിവരം. ചൈനീസ്, മ്യാന്‍മര്‍, ഇന്തോനേഷ്യന്‍, തായ്‌ലാന്‍ഡ് സ്വദേശികളാണ് അപകടത്തില്‍പ്പെട്ട കപ്പലില്‍ ഉണ്ടായിരുന്നത്. കോസ്റ്റ് ഗാര്‍ഡും നേവിയും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

അതിനിടെ കപ്പല്‍ കമ്പനി അധികൃതര്‍ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയെ വൈദ്യസഹായത്തിനായി സമീപിച്ചു. പതിനഞ്ച് ആംബുലന്‍സുകള്‍ തയ്യാറാണെന്ന് ബേബി മെമ്മോറിയല്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു. പരിക്കേറ്റവരെ ബേപ്പൂരില്‍ എത്തിച്ചാല്‍ ചികിത്സ നല്‍കാനാണ് കപ്പല്‍ കമ്പനി അധികൃതര്‍ ആശുപത്രിയെ സമീപിച്ചത്.

Hot Topics

Related Articles