ആവശ്യപ്പെട്ട സ്റ്റോപ്പിൽ കെ എസ് ആർ ടി സി ബസ് നിർത്തിയില്ല; ഡ്രൈവറെ മർദ്ദിച്ച് ബസിന്റെ ചില്ല് എറിഞ്ഞുടച്ച യുവാവ് പിടിയിൽ

തിരുവല്ല : ആവശ്യപ്പെട്ട സ്ഥലത്ത് ബസ് നിർത്താത്തതിൽ പ്രകോപിതനായ യുവാവ് കെ എസ് ആർ ടി സി ബസ് ഡ്രൈവറെ മർദ്ദിച്ചു. ബസ്സിന്റെ ചില്ല് എറിഞ്ഞ് ഉടച്ചു. ആക്രമണം നടത്തിയ യുവാവിനെ ബസ് ഡ്രൈവറും യാത്രക്കാരും ചേർന്ന് തടഞ്ഞുവച്ച് പോലീസിന് കൈമാറി. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെ കോട്ടയത്ത് നിന്നും തിരുവല്ലയിലേക്ക് വന്ന വേണാട് ബസ്സിലെ കണ്ടക്ടർക്കും ബസിനും നേരെയാണ് അക്രമണം നടന്നത്. ചങ്ങനാശ്ശേരി മാടപ്പള്ളി പെരുമ്പനച്ചി പനത്തിൽ വീട്ടിൽ സുബിൻ ( 22 ) ആണ് പിടിയിലായത് . തിരുവല്ല ഡിപ്പോയിലെ ഡ്രൈവർ പി ശരത് ചന്ദ്രനാണ് മർദ്ദനമേറ്റത്. എം സി റോഡിലെ പെരുംതുരുത്തിക്ക് സമീപത്തെ ബസ് സ്റ്റോപ്പിന് പിന്നിലായി ബസ് നിർത്തുവാൻ സുബിൻ ആവശ്യപ്പെട്ടു. ഡ്രൈവർ സ്റ്റോപ്പിനോട് ചേർന്ന് ബസ് നിർത്തി.

Advertisements

ഇതിൽ പ്രകോപിതനായ സുബിൻ ഡ്രൈവർക്ക് നേരെ അസഭ്യ വർഷവുമായി പാഞ്ഞടുത്തു. തടസ്സം പിടിക്കാൻ എത്തിയ വനിത കണ്ടക്ടറെയും ഇയാൾ അസഭ്യം പറഞ്ഞു. തുടർന്ന് ഡ്രൈവറെ മർദ്ദിച്ച ശേഷം ബസ്സിൽ നിന്നും പുറത്തിറങ്ങിയ സുബിൻ വഴിയരികിൽ കിടന്നിരുന്ന ഇഷ്ടിക ഉപയോഗിച്ച് ബസ്സിന്റെ പിൻവശത്തെ ചില്ല് എറിഞ്ഞുടക്കുകയായിരുന്നു. ഇത് തടയാൻ എത്തിയ ഡ്രൈവർ ശരത്ചന്ദ്രനെ ഇയാൾ ഇഷ്ടിക ഉപയോഗിച്ച് അടിച്ചു. സ്ഥലത്ത് നിന്നും രക്ഷപെടാൻ ശ്രമിച്ച സുബിനെ പിടിച്ചുനിർത്താൻ ശ്രമിക്കുന്നതിനിടെ ശരത്ത് ഇടത് കൈക്ക് കടിക്കുകയും ചെയ്തു. തുടർന്ന് യാത്രക്കാർ അടക്കം ചേർന്ന് തടഞ്ഞു വെച്ച പ്രതിയെ തിരുവല്ല പോലീസിന് കൈമാറുകയായിരുന്നു.

Hot Topics

Related Articles