അപകടത്തിൽപ്പെട്ട ബൈക്ക് മോഷ്ടിച്ച കേസ്: പ്രായപൂർത്തിയാകാത്തയാൾ ഉൾപ്പെടെ രണ്ടുപേർ പിടിയിൽ

പത്തനംതിട്ട : അപകടത്തിൽപ്പെട്ടതിനെത്തുടർന്ന് സ്വകാര്യവ്യക്തിയുടെ വീടിന്റെ മുൻവശം മതിലിന് അരികിൽ മാറ്റിവച്ചിരുന്ന ബൈക്ക് മോഷ്ടിച്ച രണ്ടുപേർ പിടിയിലായി. ഒരാൾ പ്രായപൂർത്തിയാകാത്ത കുട്ടിയാണ്. ഇയാളെ സംബന്ധിച്ച റിപ്പോർട്ട്‌ കോയിപ്രം പോലീസ് കോടതിക്ക് സമർപ്പിക്കുകയും, തെളിവുകൾ ശേഖരിച്ച ശേഷം വീട്ടുകാർക്കൊപ്പം അയക്കുകയും ചെയ്തു. അയിരൂർ കാഞ്ഞേറ്റുകര വേലംപടി കുമ്പിളും മൂട്ടിൽ സുരേഷിന്റെ മകൻ സൂരജ് (19) ആണ് അറസ്റ്റിലായ രണ്ടാം പ്രതി.

Advertisements

ചെറുകോൽപ്പുഴ റാന്നി റോഡിൽ പുതിയകാവ് അമ്പലത്തിന് സമീപം, ഈമാസം 14 ന് രാവിലെ എട്ടേമുക്കാലോടെ ഇരു ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചിരുന്നു. അപകടത്തിൽ ഉൾപ്പെട്ട ഒരു മോട്ടോർ സൈക്കിൾ അമ്പലത്തിന്റെ പടിഞ്ഞാറേ നടയ്ക്ക് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ മുൻവശം മതിലിനോട് ചേർത്ത് വച്ചിരിക്കുകയായിരുന്നു. ഈ ബൈക്കാണ് 17 ന് രാത്രി 11.30 ന് ശേഷം മോഷ്ടിക്കപ്പെട്ടത്. ഇത് വാഹനാപകടക്കേസിലെ പ്രതിയുടെ വാഹനമാണ്.
അയിരൂർ കൈതക്കോടി കീമാത്തിൽമുക്കിനു സമീപം കുരുടാമണ്ണിൽ വർക്കലെത്ത് വീട്ടിൽ നിന്നും കോഴഞ്ചേരി മാർതോമ്മ സീനിയർ സെക്കന്ററി സ്കൂളിന് സമീപം പാലംതലയ്ക്കൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ജോൺ ഫിലിപ്പോസിന്റെ മകൻ സാം ഫിലിപ്പിന്റെതാണ് ബൈക്ക്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പിറ്റേന്ന് ഇദ്ദേഹത്തിന്റെ മൊഴിപ്രകാരം കേസെടുത്ത കോയിപ്രം പോലീസ് എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും സന്ദേശം അയക്കുകയും, ഇരുചക്ര മോഷ്ടാക്കളുടെ വിശദാoശം ശേഖരിച്ച് അന്വേഷണം വ്യാപിപ്പിക്കുകയും ചെയ്തിരുന്നു. സ്ഥലത്തെയും മോട്ടോർ സൈക്കിൾ സൂക്ഷിച്ചിരുന്ന സ്ഥലത്തിന് സമീപമുള്ള വീടിന്റെ സമീപത്തെയും, പരിസര പ്രദേശങ്ങളിലെയും സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പ്രതികൾ ബൈക്ക് തള്ളിക്കൊണ്ടുപോകുന്നത് ശ്രദ്ധയിൽപ്പെട്ടു. തുടർന്ന്, ജില്ലയിലെയും സമീപജില്ലകളിലെയും വാഹനങ്ങൾ പൊളിച്ചുവിൽക്കുന്ന സ്ഥാപനങ്ങളിലെത്തി അന്വേഷണം
നടത്തുകയും സി സി ടി വി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തു. ഇതിനിടെയാണ്, മോഷ്ടിക്കപ്പെട്ട ബൈക്ക് ചെങ്ങന്നൂരിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്.

ചെങ്ങന്നൂർ പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയശേഷം സാക്ഷികളെ എത്തിച്ച് വാഹനം തിരിച്ചറിഞ്ഞു. പിന്നീട് ശാസ്ത്രീയ പരിശോധനയും, വിരലടയാള പരിശോധനയും നടത്തി. തുടർന്ന് ബൈക്ക് കോയിപ്രം പോലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. പ്രതിക്കായുള്ള അന്വേഷണത്തിനിടെ, ഇന്ന് പുലർച്ചെ 12.15 ഓടെ കോഴഞ്ചേരി ബസ് സ്റ്റാന്റിന് സമീപം പ്രായപൂർത്തിയാകാത്ത കുട്ടിയെ കണ്ടെത്തി, അന്വേഷണം നടത്തിയപ്പോൾ സൂരജും ചേർന്ന് മോഷ്ടിച്ചതാണെന്ന് ഇയാൾ പറഞ്ഞു. ഇയാളുടെ മൊഴിപ്രകാരമാണ് രണ്ടാം പ്രതിയായ സൂരജിനെ 12.45 ന് വീട്ടിൽ നിന്നും കസ്റ്റഡിയിലെടുത്തത്, ഇരുവരും കുറ്റം സമ്മതിച്ചു. ഇരുവരുടെയും വൈദ്യപരിശോധന നടത്തി.

ബൈക്ക് വച്ചിരുന്ന സ്ഥലത്തേക്ക് ഇരുവരും എത്തിയ സ്കൂട്ടർ പെട്രോൾ തീർന്നതിനെതുടർന്ന് സൂക്ഷിച്ചുവച്ചയിടത്തുനിന്നും, കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കണ്ടെടുത്തു. ചെറുകോൽ പ്പുഴ ചണ്ണമാങ്കൽ ലക്ഷം വീട് കോളനിയിൽ സ്വകാര്യവ്യക്തിയുടെ വീടിന് സമീപമുള്ള ഷെഡിലായിരുന്നു സ്കൂട്ടർ സൂക്ഷിച്ചിരുന്നത്. കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിൽ രണ്ടാം പ്രതി സൂരജിനെ ഇന്ന് രാവിലെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാളുടെ വിരലടയാളം രേഖപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള നടപടികൾക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വിരലടയാളം സംബന്ധിച്ച ശാസ്ത്രീയ തെളിവുകൾ ലഭ്യമാക്കേണ്ടതുണ്ട്. ഇരുവർക്കും കൂടുതൽ കേസുകൾ ഉണ്ടോ എന്നും, വേറെയും പ്രതികൾ ഈ കേസിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്നും തുടങ്ങിയ കാര്യങ്ങളിൽ അന്വേഷണം തുടരുകയാണ്.

തിരുവല്ല ഡി വൈ എസ് പി അഷാദിന്റെ നിർദേശപ്രകാരം പോലീസ് ഇൻസ്‌പെക്ടർ സജീഷ് കുമാറിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. എസ് ഐ ഉണ്ണികൃഷ്ണൻ, എസ് സി പി ഓ ജോബിൻ, സി പി ഓമാരായ അരുൺ കുമാർ, ശശികാന്ത്. രതീഷ് എന്നിവരാണ് സംഘത്തിലുള്ളത്.

Hot Topics

Related Articles