പി.വി. അന്‍വര്‍ എംഎല്‍എയുടെ മിച്ചഭൂമി കേസ് ; നടപടി റിപ്പോര്‍ട്ട് 18നു മുന്‍പ് സമര്‍പ്പിക്കണം ; സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം

കൊച്ചി: ഭൂപരിഷ്‌കരണ നിയമം ലംഘിച്ച്‌ പി.വി. അന്‍വര്‍ എംഎല്‍എയും കുടുംബവും സ്വന്തമാക്കിയ മിച്ചഭൂമി തിരിച്ചുപിടിക്കാന്‍ സ്വീകരിച്ച നടപടികളുടെ റിപ്പോര്‍ട്ട് ഈ മാസം 18നു മുന്‍പ് സമര്‍പ്പിക്കണമെന്നു സര്‍ക്കാരിനു ഹൈക്കോടതി നിര്‍ദേശം നല്‍കി. കൂടുതല്‍ സമയം ആവശ്യപ്പെട്ടു സര്‍ക്കാര്‍ നല്‍കിയ അപേക്ഷ തള്ളിയാണ് ജസ്റ്റീസ് എ. രാജാ വിജയരാഘവന്‍റെ നിര്‍ദേശം.

Advertisements

വിശദ സത്യവാങ്മൂലം സമര്‍പ്പിക്കാനാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. ഭൂരഹിതനും മലപ്പുറം ജില്ലാ വിവരാവകാശ കൂട്ടായ്മ കോ-ഓര്‍ഡിനേറ്ററുമായ കെ.വി. ഷാജി സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയിലാണു ഹൈക്കോടതി നടപടി. പരാതിക്കാരനുവേണ്ടി അഭിഭാഷകനായ പിയൂസ് എ. കൊറ്റം ഹാജരായി.‌


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പി.വി. അന്‍വര്‍ എംഎല്‍എയും കുടുംബവും കൈവശം വയ്ക്കുന്ന പരിധിയില്‍ കവിഞ്ഞ ഭൂമി അഞ്ചുമാസത്തിനകം തിരിച്ചുപിടിക്കണമെന്ന് ഷാജി സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയില്‍ 2022 ജനുവരി 13ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. രാഷ്‌ട്രീയ, സാമ്ബത്തിക സ്വാധീനം ഉപയോഗപ്പെടുത്തി കോടതി അനുവദിച്ച സമയപരിധി കഴിഞ്ഞ് ഒന്നര വര്‍ഷമായിട്ടും ഒരു നടപടിയും സ്വീകരിച്ചില്ലെന്നു വ്യക്തമാക്കിയാണ് ഷാജി വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്.

പരിധിയില്‍ കവിഞ്ഞ ഭൂമി കൈവശം വച്ചതിനാല്‍ അന്‍വറിനും കുടുംബത്തിനുമെതിരേ കേരള ഭൂപരിഷ്‌കരണ നിയമപ്രകാരം സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ 2017 ജൂലൈ 19ന് സംസ്ഥാന ലാൻഡ് ബോര്‍ഡ്, താമരശേരി താലൂക്ക് ലാൻഡ് ബോര്‍ഡ് ചെയര്‍മാന് ഉത്തരവ് നല്‍കിയിരുന്നു.

ഈ ഉത്തരവ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഷാജി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നു.കേസില്‍ അന്‍വറിന്‍റെയും കുടുംബത്തിന്‍റെയും മിച്ചഭൂമി ആറു മാസത്തിനകം തിരിച്ചുപിടിക്കണമെന്ന് ഹൈക്കോടതി 2020 മാര്‍ച്ച്‌ 20ന് ആദ്യ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് നടപ്പാക്കാത്തതിനെ തുടര്‍ന്നാണ് കോടതിയലക്ഷ്യ ഹര്‍ജി. ഈ രണ്ട് ഉത്തരവും പാലിക്കപ്പെടാത്തതോടെയാണ് മൂന്നാം തവണയും കോടതിയലക്ഷ്യ ഹര്‍ജി ഹൈക്കോടതിയിലെത്തുന്നത്.

പി.വി. അന്‍വര്‍ എംഎല്‍എ 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നിലമ്പൂരില്‍ നിന്നു മത്സരിച്ചപ്പോള്‍ 226.82 എക്കര്‍ ഭൂമി കൈവശം വയ്ക്കുന്നതായി തെരഞ്ഞെടുപ്പു കമ്മീഷനു സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, പിന്നീട് സ്ഥലം രേഖപ്പെടുത്തിയതില്‍ വന്ന ക്ലറിക്കല്‍ പിഴവാണെന്നു പറഞ്ഞ് രംഗത്തെത്തി.

Hot Topics

Related Articles